പൗരത്വ നിയമത്തിനെതിരായ സമരത്തില്‍ പങ്കെടുത്തതിന് അന്യായമായി തടവിലാക്കിയിരുന്ന ഡോ. കഫീല്‍ ഖാന് ജയില്‍ മോചിതനായി. കഫീല്‍ ഖാനെ ഉടന്‍ മോചിപ്പിക്കണമെന്ന് അലഹമ്മാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് അദ്ദേഹം ജയില്‍ മോചിതനായത്. മഥുര ജയിലിലായിരുന്നു കഫീല്‍ ഖാനെ പാര്‍പ്പിച്ചിരുന്നത്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം
എന്‍കൗണ്ടറിലൂടെ തന്നെ കൊല്ലാതിരുന്നതിന് യുപി സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിനോട് നന്ദിയുണ്ടെന്ന് ജയില്‍ മോചിതനായ ശേഷം കഫീല്‍ ഖാന് പ്രതികരിച്ചു. 'കെട്ടിച്ചമച്ച ഒരു കേസില്‍ യുപി സര്‍ക്കാര്‍ എന്നെ 8 മാസം ജയിലിലടച്ചു. അഞ്ച് ദിവസം വരെ ഭക്ഷണം തരാതിരുന്നിട്ടുണ്ട്. മുംബൈയില്‍ നിന്നും മഥുരയിലേക്ക് കൊണ്ടുവരുന്നതിനിടെ എന്‍കൗണ്ടറില്‍ എന്നെ കൊല്ലാതിരുന്നതിന് യുപിസ്പെഷ്യല് ടാസ്ക് ഫോഴ്സിനോട് നന്ദിയുണ്ട്', ഡോ. കഫീല്‍ ഖാന് പറഞ്ഞു.
തന്റെ വാക്കുകള്‍ കലാപത്തെ പിന്തുണയ്ക്കുന്നതല്ലെന്ന് വിധിച്ച നീതിന്യായ വ്യവസ്ഥയോട് അത്യതികം നന്ദിയുണ്ടെന്ന് കഫീല്‍ ഖാന് എന്‍ഡിടിവിയോട് പറഞ്ഞു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രാജധര്‍മ്മം നടപ്പിലാക്കുന്നതിന് പകരം കുട്ടികളുടേത് പോലുള്ള പിടിവാശികളാണ് നടപ്പാക്കാന്‍ ശ്രമിച്ചത്. ഇനിയും എന്തെങ്കിലും കള്ളക്കേസില്‍ കുടുക്കുമോ എന്ന ആശങ്കയുണ്ട്.'
ഭരണകൂടത്തിന് ഒരിക്കലും തന്നെ വിട്ടയക്കാന്‍ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും, തന്റെ മോചനത്തിന് വേണ്ടി ശബ്ദമുയര്ത്തിയവരോടും എപ്പോഴും നന്ദിയുണ്ടായിരിക്കുമെന്നും കഫീല്‍ ഖാന് പറഞ്ഞു.
2019 ഡിസംബറില്‍ നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭത്തില്‍ അലിഗഡ് സര്‍വകലാശാലയില്‍ വച്ച് പ്രസംഗിച്ചതിനെതുടര്‍ന്നാണ് ഡോക്ടര്‍ കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്. വിദ്വേഷ പ്രസംഗം നടത്തി എന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഫെബ്രുവരിയില്‍ 10ന് അലിഗഡ് സിജെഎം കോടതി ജാമ്യം നല്‍കിയെങ്കിലും ദേശീയ സുരക്ഷാ നിയമം അടക്കം ചുമത്തി ജയിലിലേക്ക് അയക്കുകയായിരുന്നു. ഡോ. കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയത് കോടതി ഒഴിവാക്കി. കരുതല്‍ തടവിലാക്കിയ നടപടിയും റദ്ദാക്കികൊണ്ടായിരുന്നു ജാമ്യം അനുവദിച്ചത്.