സി ഐ നവാസുമായി പോലീസ് സംഘം കേരളത്തിലേക്ക്, മടങ്ങാന്‍ തീരുമാനിച്ചിരുന്നുവെന്ന് നവാസ് 

സി ഐ നവാസുമായി പോലീസ് സംഘം കേരളത്തിലേക്ക്, മടങ്ങാന്‍ തീരുമാനിച്ചിരുന്നുവെന്ന് നവാസ് 

മധുരയില്‍ നിന്ന് കണ്ടെത്തിയ എറണാകുളം സെന്‍ട്രല്‍ സിഐ നവാസുമായി പോലീസ് സംഘം കേരളത്തിലേക്ക് പുറപ്പെട്ടു. മലമ്പുഴ സിഐയുടെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പമാണ് നവാസ് കൊച്ചിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. കൊച്ചിയിലേക്ക് മടങ്ങുവാന്‍ തീരുമാനിച്ചിരുന്നുവെന്ന് നവാസ് പറഞ്ഞു. വൈകുന്നേരത്തോടെ കൊച്ചിയിലെത്തും.

രാത്രി ഒരുമണിയോടെ നവാസ് ഫോണ്‍ ഓണാക്കിയതോടെയാണ് മധുരയിലുണ്ടെന്ന് തിരിച്ചറിഞ്ഞത്. പാലക്കാട് എത്തിച്ചതിന് ശേഷം എറണാകുളത്തെ പോലീസ് സംഘത്തിന് കൈമാറും.

രാമേശ്വരത്തേക്ക് പോകുകയായിരുന്നുവെന്നാണ് നവാസ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം കാണാതായ നവാസിനെ രാവിലെ മധുരയില്‍ വെച്ച് ട്രെയിന്‍ യാത്രക്കിടയില്‍ മലയാളിയായ ആര്‍ പി എഫ് ഉദ്യോഗസ്ഥനാണ് തിരിച്ചറിഞ്ഞത്. കണ്ടെത്തിയ ഉടന്‍ സിഐ നവാസ് വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചു. കൊച്ചി പൊലീസും കരൂരിലേക്ക് തിരിച്ചിരുന്നു.

മേലുദ്യോഗസ്ഥനില്‍ നിന്നുണ്ടായ മാനസിക പീഡനത്തെ തുടര്‍ന്നാണ് നവാസ് ആരോടും പറയാതെ വീട് വിട്ടിറങ്ങിയതെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. മൂന്ന് ദിവസം മുമ്പാണ് സിഐയെ കാണാതെയായത്.

20 അംഗ പൊലീസ് സംഘം സൈബര്‍ ഡോമിന്റെയും മറ്റു വിഭാഗങ്ങളുടെയും സഹായത്തോടെ രണ്ടു ദിവസമായി അന്വേഷണം തുടരുന്നതിനിടെയാണ് തമിഴ്നാട്ടില്‍ നിന്ന് സിഐയെ കണ്ടെത്തിയെന്ന വിവരം കേരള പൊലീസിന് ലഭിക്കുന്നത്.

നവാസിനെ കാണാനില്ലെന്ന് കാണിച്ച് കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഉള്‍പ്പടെ അറിയിപ്പ് നല്‍കിയിരുന്നു. കൊല്ലം വരെ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നെങ്കിലും പിന്നീട് ഒന്നും അറിയാനായില്ല. പൊലീസ് സേനയിലെ തന്നെ ഒരു ഉദ്യോഗസ്ഥനെ കാണാതായി മൂന്ന് ദിവസമായിട്ടും കണ്ടെത്താന്‍ കഴിയാത്തത് പൊലീസിനെ വല്ലാതെ കുഴക്കിയിരുന്നു.

കഠിനമായ മാനസിക പീഠനമാണ് മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് സിഐ നവാസിനോട് ഉണ്ടായതെന്ന് കാണിച്ച് നവാസിന്റെ ഭാര്യ ആരിഫ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. കള്ളക്കേസുകളെടുക്കാന്‍ മേലുദ്യോഗസ്ഥര്‍ നവാസിനെ നിര്‍ബന്ധിച്ചിരുന്നു. ഓഫീസര്‍മാര്‍ നവാസിനെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഇക്കാര്യം ഭര്‍ത്താവ് തന്നോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലും ഓഫീസറുടെ പേര് തന്നോട് പറഞ്ഞിട്ടില്ല. ഇവര്‍ക്കെതിരെ അന്വേഷണം നടത്തി കര്‍ശന നടപടികള്‍ നടപടിയെടുക്കണമെന്നും ഭാര്യ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in