'സ്ത്രീ ചേലാകര്‍മ്മം കുറ്റകരം, മുസ്ലിങ്ങളല്ലാത്തവര്‍ക്ക് മദ്യപിക്കാം'; ഇസ്ലാമിക നിയമങ്ങള്‍ പരിഷ്‌കരിച്ച് സുഡാന്‍

'സ്ത്രീ ചേലാകര്‍മ്മം കുറ്റകരം, മുസ്ലിങ്ങളല്ലാത്തവര്‍ക്ക് മദ്യപിക്കാം'; ഇസ്ലാമിക നിയമങ്ങള്‍ പരിഷ്‌കരിച്ച് സുഡാന്‍

Published on

30 വര്‍ഷമായി പിന്‍തുടരുന്ന ഇസ്ലാമിക നിയമങ്ങള്‍ പരിഷ്‌കരിച്ച്സുഡാന്‍. ക്രിമിനല്‍ നിയമത്തിലുള്‍പ്പടെ വിപുലമായ ഭേദഗതിയാണ് രാജ്യം കൊണ്ടുവന്നിരിക്കുന്നത്. മുസ്ലീങ്ങളല്ലാത്തവര്‍ക്കുള്ള മദ്യ നിരോധനവും, പരസ്യമായ ചാട്ടവാറടി ശിക്ഷയും ഒഴിവാക്കി. സ്ത്രീ ചേലാകര്‍മ്മം നിരോധിച്ചു. പുതിയ നിയമപ്രകാരം, കുട്ടികള്‍ക്കൊപ്പം പുറത്തിറങ്ങുന്നതിനോ യാത്ര ചെയ്യുന്നതിനോ സ്ത്രീകള്‍ക്ക് പുരുഷ ബന്ധുവിന്റെ അനുമതി ആവശ്യമില്ല.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്ന എല്ലാ നിയമങ്ങളും ഉപേക്ഷിക്കുകയാണെന്ന്‌ നിയമ മന്ത്രി നസ്‌റിദ്ദീന്‍ അബ്ദുള്‍ബാരി അറിയിച്ചു. പുതിയ നിയമങ്ങളുടെ ഡ്രാഫ്റ്റ് കഴിഞ്ഞയാഴ്ച പാസാക്കിയെങ്കിലും അവയുടെ ഉള്ളടക്കത്തെകുറിച്ചുള്ള ആദ്യത്തെ പൊതുവിശദീകരണമായിരുന്നു അത്.

30 വര്‍ഷത്തോളം സുഡാന്‍ ഭരണാധികാരിയായിരുന്ന ഒമര്‍ അല്‍ ബഷീര്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നിയമപരിഷ്‌കാരം കൊണ്ടുവരുന്നത്. ബഷീറിനെയും അദ്ദേഹത്തിന്റെ സഖ്യ കക്ഷികളെയും പുറത്താക്കുന്നതിനും സര്‍ക്കാര്‍ അട്ടിമറിക്കുന്നതിനും നേതൃത്വം നല്‍കിയ സംഘങ്ങളുടെ പ്രതിനിധികളുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ ഭരണം നടക്കുന്നത്.

പുതിയ നിയമപ്രകാരം രാജ്യത്തെ മുസ്ലിങ്ങളല്ലാത്തവര്‍ക്ക് സ്വകാര്യമായി മദ്യപിക്കാം. മുസ്ലിങ്ങള്‍ മദ്യം കഴിക്കുന്നതിലുള്ള വിലക്ക് തുടരും. ഇസ്ലാമല്ലാത്തവര്‍ മുസ്ലിങ്ങള്‍ക്കൊപ്പം മദ്യം കഴിക്കുന്നതും ശിക്ഷാര്‍ഹമാണ്. ഇതരമതക്കാര്‍ക്ക് മദ്യം ഇറക്കുമതി ചെയ്യാനും വില്‍പ്പന ചെയ്യാനും അനുവാദം നല്‍കി. സുഡാനില്‍ മൂന്ന് ശതമാനമാണ് മറ്റുമതക്കാര്‍. ഇസ്ലാം മതം ഉപേക്ഷിക്കുന്നവര്‍ക്ക്‌ ഇതുവരെ വധശിക്ഷയായിരുന്നു നല്‍കിയിരുന്നത്. ഇത് റദ്ദാക്കിയിട്ടുണ്ട്. പൊതുസ്ഥലത്ത് ചാട്ടവാറടിക്ക് വിധേയമാക്കുന്ന ശിക്ഷാരീതിയും പുതിയ നിയമപ്രകാരം സുഡാന്‍ നിരോധിച്ചു.

logo
The Cue
www.thecue.in