ഖനന വ്യവസായം അടച്ച് പൂട്ടി അദാനിക്ക് നല്‍കാനുള്ള ശ്രമം നടക്കുന്നു; ചെറുകിട ക്വാറി അസോസിയേഷന്‍

ഖനന വ്യവസായം അടച്ച് പൂട്ടി അദാനിക്ക് നല്‍കാനുള്ള ശ്രമം നടക്കുന്നു; ചെറുകിട ക്വാറി അസോസിയേഷന്‍

സംസ്ഥാനത്തെ ക്വാറികള്‍ അദാനിക്ക് തീറെഴുതിക്കൊടുക്കുകയാണെന്ന് ചെറുകിട ക്വാറി അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി. ഇതിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ക്വാറി അസോസിയേഷന്‍ കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ലക്ഷങ്ങള്‍ക്ക് ഉപജീവനമാകുന്നതും നിര്‍മാണ മേഖലയുടെ നട്ടെല്ലുമായ ഖനന വ്യവസായം അടച്ച് പൂട്ടിച്ച് അദാനിക്ക് നല്‍കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ചെറുകിട ക്വാറി മാഫിയ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ ബാബു ദ ക്യുവിനോട് പറഞ്ഞു.

'കേരളത്തില്‍ 11 ക്വാറികള്‍ ഇതുവരെ അദാനി ഗ്രൂപ്പിന് നല്‍കി കഴിഞ്ഞു. ഞങ്ങള്‍ രണ്ടും മൂന്നും വര്‍ഷമായി ലൈസന്‍സിന് വേണ്ടി കാത്തിരിക്കുമ്പോള്‍ അവര്‍ക്ക് ഒന്നോ, രണ്ടോ മാസം കൊണ്ട് ലൈസന്‍സ് കൊടുക്കുന്ന സ്ഥിതിയാണ്. ഇതുവഴി എല്ലാം ഇവരുടെ കൈവശമാക്കാനുള്ള ശ്രമാണ് നടക്കുന്നത്,' എം.കെ ബാബു പറഞ്ഞു.

തമിഴ്‌നാട് ലോബിയെ സഹായിക്കാന്‍ വേണ്ടി ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ട് ചില നീക്കുപോക്കുകള്‍ നടക്കുകയാണ്. അതിന്റെ ഭാഗമായാണ് അദാനിക്ക് കൊടുക്കാനുള്ള നീക്കമെന്നും എം.കെ ബാബു കൂട്ടിച്ചേര്‍ത്തു.

ക്വാറികള്‍ അദാനികള്‍ക്ക് തീറെഴുതി കൊടുക്കുന്നത് പൂര്‍ണമായി കഴിഞ്ഞാല്‍ വിവരണാതീത പ്രശ്‌നങ്ങള്‍ക്ക് കേരളം സാക്ഷിയാക്കേണ്ടി വരും. ഇതിന് ഭൗതിക സാഹചര്യമൊരുക്കുന്ന, വിദേശ ഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഒരു വിഭാഗം കപട പരിസ്ഥിതി വാദികള്‍ ദൂരപരിധി വിഷയത്തിലുള്‍പ്പെടെ തെറ്റിദ്ധാരണ പരത്തുകയാണ്. ഇവരെയും ഇവരുടെ സാമ്പത്തിക സ്രോതസ്സുകളും അന്വേഷിക്കണമെന്നും ചെറുകിട ക്വാറി അസോസിയേഷന്‍ സംസ്ഥാന യോഗം ആവശ്യപ്പെട്ടു.

ഉരുള്‍പൊട്ടലിന് കാരണം ക്വാറികളാണെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in