ലോ കോളേജില്‍ കണ്ടത് എസ്എഫ്‌ഐയുടെ ഭീകര നൃത്തം; ഇതാണോ സ്ത്രീപക്ഷ കേരളമെന്ന് ഷാഫി പറമ്പില്‍

ലോ കോളേജില്‍ കണ്ടത് എസ്എഫ്‌ഐയുടെ ഭീകര നൃത്തം; ഇതാണോ സ്ത്രീപക്ഷ കേരളമെന്ന് ഷാഫി പറമ്പില്‍
Published on

എസ്.എഫ്.ഐയുടെ ഭീകര നൃത്തമായിരുന്നു ചൊവ്വാഴ്ച തിരുവനന്തപുരം ലോ കോളേജില്‍ കണ്ടതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍.

എസ്.എഫ്.ഐയുടെ നവോര്‍ത്ഥാനവം സ്ത്രീപക്ഷ സ്‌നേഹവും സ്ത്രീപക്ഷ കേരളവും എന്താണെന്ന് കെ.എസ്.യു യൂണിറ്റ് പ്രസിഡന്റിനെ ഇവര്‍ ഇന്നലെ കൈകാര്യം ചെയ്തതിലൂടെ നമ്മള്‍ കണ്ടതാണ്. ഒരു പെണ്‍കുട്ടിയെ പത്തൊമ്പത് ആണ്‍കുട്ടികള്‍ ചേര്‍ന്ന് നിലത്തിട്ട് വലിച്ചിഴക്കുന്ന ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത ദൃശ്യങ്ങളാണ് ചൊവ്വാഴ്ച പുറത്ത് വന്നതെന്നും ഷാഫി പറമ്പില്‍.

ഷാഫി പറമ്പില്‍ പറഞ്ഞത്

മദ്യപിച്ചെത്തിയ ഏതാനും ഗുണ്ടകളുടെ നിര്‍ദേശത്തില്‍ ഇപ്പോള്‍ അവിടെ പഠിക്കുന്നവരും പഠിക്കാത്തവരുമായിട്ടുള്ള ഒരു സംഘം ആക്രമികള്‍ പെണ്‍കുട്ടികളെ പോലും വെറുതെ വിടാതെ നിലത്തിട്ടിഴച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു.

കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലുകളും വീടുകളും തെരഞ്ഞുപിടിച്ച്, ഡി.വൈ.എഫ്.ഐയുടെ ചില ഗുണ്ടകളുടെ സഹായത്തോടെ മര്‍ദ്ദിക്കാന്‍ മുന്‍കൂട്ടി തീരുമാനമെടുത്ത് വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയായിരുന്നു. ആളെക്കൂട്ടി വന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ താമസിക്കുന്ന വീട്ടുപകരണങ്ങളെല്ലാം നശിപ്പിച്ച് അതിന്റെ കഷ്ണങ്ങളെടുത്ത് കുട്ടികളുടെ കാല് തല്ലി പൊളിച്ചു.

കണ്ണിനു കഴുത്തിനുമെല്ലാം പരിക്കേല്‍പ്പിക്കുന്ന ഭീകരനൃത്തമായിരുന്നു ഇന്നലെ അവര്‍ ആടിയത്. ഇവരുടെ നവോര്‍ത്ഥനവം സ്ത്രീപക്ഷ സ്‌നേഹവും സ്ത്രീപക്ഷ കേരളവും എന്താണെന്ന് കെ.എസ്.യു യൂണിറ്റ് പ്രസിഡന്റിനെ ഇവര്‍ ഇന്നലെ കൈകാര്യം ചെയ്തതിലൂടെ നമ്മള്‍ കണ്ടതാണ്. ഒരു പെണ്‍കുട്ടിയെ പത്തൊമ്പത് ആണ്‍കുട്ടികള്‍ ചേര്‍ന്ന് നിലത്തിട്ട് വലിച്ചിഴക്കുന്ന ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത ദൃശ്യങ്ങളാണ് നിങ്ങള്‍ ഇന്നലെ കണ്ടത്.

അതേസമയം നേരത്തെ പലതവണ സംഘര്‍ഷമുണ്ടാക്കി നടപടി നേരിട്ടവരാണ് ഈ ആളുകള്‍. യൂണിയന്‍ പരിപാടിക്കിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്റെ പേരിലാണ് ഇത്തരത്തിലൊരു ബഹളമുണ്ടായതെന്നാണ് എസ്.എഫ്.ഐ വിശദീകരണം. വനിതാ നേതാവിനെ ആക്രമിച്ചിട്ടില്ല എന്നാണ് എസ്.എഫ്.ഐ പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in