‘കെഎസ്ഇബി കോടതിയെ തെറ്റിദ്ധരിപ്പിച്ചു’; നിയമനടപടിക്ക് ശാന്തിവനം സമരസമിതി; ജനകീയ സമരം ശക്തമാക്കും

‘കെഎസ്ഇബി കോടതിയെ തെറ്റിദ്ധരിപ്പിച്ചു’; നിയമനടപടിക്ക് ശാന്തിവനം സമരസമിതി; ജനകീയ സമരം ശക്തമാക്കും

ശാന്തിവനം സംബന്ധിച്ച മുമ്പത്തെ കേസില്‍ കെഎസ്ഇബി കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ശാന്തിവനം സമരസമിതി. തെറ്റായ വിവരങ്ങള്‍ നല്‍കി കോടതിയെ തെറ്റിദ്ധരിപ്പിച്ചത് കൂടാതെ വിധി വന്ന ദിവസം വിധിപകര്‍പ്പ് കിട്ടുന്നതിന് മുമ്പേ തന്നെ ശാന്തിവനത്തില്‍ കെഎസ്ഇബി നടത്തിയത് കോടതി അലക്ഷ്യമാണെന്നും സമരസമിതി ആരോപിക്കുന്നു. സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും കെഎസ്ഇബിയുടെ തീരുമാനം പുനപരിശോധിക്കുകയും ശാന്തിവനം സംരക്ഷിച്ചുകൊണ്ട് മന്നം ചെറായി 110 കെവി പദ്ധതി നടപ്പാക്കുകയും വേണമെന്നും സമരസമിതി ആവശ്യപ്പെടുന്നു.

ശാന്തിവനത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനും 110 കെവി ലൈന്‍ ശാന്തിവനത്തിന്റെ ആവാസവ്യവസ്ഥയില്‍ ഉണ്ടാക്കിയിട്ടുള്ളതും ഇനി ഉണ്ടാക്കിയേക്കാവുന്ന ആഘാതത്തെക്കുറിച്ച് പഠിക്കാനും ഒരു വിദഗ്ധ കമ്മിറ്റിയെ ചുമതലപ്പെടുത്തണമെന്നതാണ് മറ്റൊരു ആവശ്യം.

ശാന്തി വനത്തെ സംരക്ഷിക്കുന്ന തരത്തിലുള്ള ബദല്‍ സാധ്യതകള്‍ പരിഗണിക്കണമെന്നും അല്ലാത്തപക്ഷം നിസ്സഹായ അവസ്ഥയില്‍ ഉള്ള ഒരു വ്യക്തി കാത്ത് സൂക്ഷിക്കുന്ന ജൈവ സമ്പത്തിന് നേരെ നടന്ന അന്യായം വെളിച്ചത്തു കൊണ്ടുവരുവാന്‍ ഉതകുന്ന വിധത്തില്‍ ജനകീയ സമരം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനമെന്നും സമരസമിതി പ്രഖ്യാപിച്ചു.

കോടതിവിധി പറയുന്ന പ്രകാരം ശാന്തിവനം ഉടമസ്ഥയായ മീനാ മേനോന് മറ്റ് ഭരണ സംവിധാനങ്ങളുടെ സഹായത്തോടെ ഈ അലൈന്‍മെന്റ് മാറ്റിയെടുക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കെ അതിനെ മാനിക്കാതെയാണ് കെഎസ്ഇബി നടപടികളെന്നാണ് ആക്ഷേപം. വിധി പകര്‍പ്പ് കയ്യില്‍ കിട്ടാന്‍ പോലും കാത്തുനില്‍ക്കാതെ കെഎസ്ഇബി ഏപ്രില്‍ ആറാം തീയതി രാവിലെ തന്നെ ശാന്തി വനത്തിലേക്ക് ജെസിബിയുമായി പ്രവേശിക്കുകയും വന്‍ തോതിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തത് കോടതി അലക്ഷ്യം ആണെന്നും ഇവര്‍ പറയുന്നു.

വനം വകുപ്പ് ഉദ്യോഗസ്ഥരും കളക്ടറും ശാന്തിവനം സന്ദര്‍ശിച്ച് അനീതി ബോധ്യപ്പെട്ട ശേഷം നടത്തിയ ആദ്യ മീറ്റിംഗില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ശാന്തിവനം ജൈവസമ്പത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ‘ഫോറസ്റ്റ്’ എന്ന നിര്‍വചനത്തില്‍ ‘ശാന്തിവനം’ ഉള്‍പ്പെടുത്താവുന്നതാണെന്നും പറയുകയുണ്ടായി. മാത്രമല്ല, കെഎസ്ഇബി മരങ്ങള്‍ മുറിച്ചു മാറ്റിയത് സോഷ്യല്‍ ഫോറസ്ട്രിയുടെ അനുമതിയോടെ അല്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

കോടതി ഉത്തരവിലെ സാധ്യതകളുടെ അടിസ്ഥാനത്തില്‍ ശാന്തിവനം ഉടമ മീന മേനോന്‍ വീണ്ടും കളക്ടറുടെ മുന്നില്‍ ഒരു മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതുവരെ കളക്ടറുടെ ഭാഗത്ത് നിന്നും മെമ്മോറാണ്ടത്തെക്കുറിച്ച് യാതൊരു വിധത്തിലുള്ള മറുപടിയും ഉണ്ടായിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

ഈ സാഹചര്യത്തില്‍ നിയമപരമായ കാര്യങ്ങളിലേക്ക് നീങ്ങാനാണ് സമരസമിതിയുടെ തീരുമാനം. ഇതിനുമുന്‍പുണ്ടായ കേസില്‍, കെ എസ് ഇ ബി വ്യാജരേഖകള്‍ നിരത്തി കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ മുതിര്‍ന്നു എന്നത് വളരെ ഗൗരവമേറിയ കുറ്റമാണെന്നും സമരസമിതി പറയുന്നു.

കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സമയത്ത് തന്നെ ഇലക്ട്രിക് ലൈന്‍ വലിക്കല്‍ ഏതാണ്ട് പൂര്‍ണമായി കഴിഞ്ഞു എന്ന് പറഞ്ഞത് തികച്ചും തെറ്റാണ്. മൂന്നാമത്തെ കാവിന്റെ സ്ഥാനം തെറ്റായി രേഖപ്പെടുത്തിയ റൂട്ട് മാപ്പാണ് കോടതിയില്‍ ഹാജരാക്കിയത്. ഇത് പ്രകാരമാണ് നേര്‍രേഖയില്‍ വലിച്ചാല്‍ രണ്ട് കാവുകള്‍ ബാധിക്കുമെന്ന് അവര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചത്.കൂടാതെ, കോടതിയില്‍ കേസ് വരുന്ന സമയത്തിനകം തന്നെ കെ എസ് ഇ ബി ശാന്തിവനത്തിനകത്ത് മാത്രം 10.5 ലക്ഷത്തിന് പണികള്‍ നടത്തിയതായാണ് കോടതിയില്‍ രേഖാമൂലം ബോധിപ്പിച്ചത്. എന്നാല്‍ ആ സമയത്തിനകം വാസ്തവത്തില്‍ മൂന്നുമണിക്കൂറോളം ഉണ്ടാക്കിയ നാശനഷ്ടങ്ങളും ഒരു കുഴിയെടുക്കലും മാത്രമാണ് നടത്തിയിരുന്നത്. ഇതിന്റെ ചിലവ് ഏതാണ്ട് മൂവായിരം രൂപയില്‍ കൂടുതല്‍ വരില്ല എന്നതാണ് സത്യം. എന്നാല്‍ ശാന്തിവനത്തിനു ഭീമമായ നഷ്ടം സംഭവിക്കുകയും ചെയ്തു.


കളക്ടറുടെ ഇപ്പോഴത്തെ തീരുമാനത്തിന് മുന്‍പുണ്ടായ ചര്‍ച്ച വെറും പ്രഹസനമായിപ്പോയെന്നും സമരസമിതി പറയുന്നു. ചര്‍ച്ചയ്ക്ക് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ കെ എസ് ഇ ബിയുടെ പത്രപ്രസ്താവന വരികയും അതില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെ സമരസമിതിക്കാരെ വിളിച്ചിരുത്തി കളക്ടര്‍ പറഞ്ഞു കേള്‍പ്പിക്കുകയും മാത്രമാണുണ്ടായതെന്നാണ് ഉയരുന്ന ആക്ഷേപം.

മുറിക്കുന്ന മരങ്ങളുടെ എണ്ണത്തെക്കുറിച്ച് മാത്രമാണ് കളക്ടര്‍ തീരുമാനമെടുത്തത്. മറിച്ച് ശാന്തിവനത്തിന്റെ ആവാസവ്യവസ്ഥയില്‍ 110കെവി ലൈന്‍ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചോ, അവിടെ ഇതിനകം ഉണ്ടായ നാശനഷ്ടങ്ങളെ കുറിച്ചോ, അലൈന്മെന്റില്‍ സംഭവിച്ചിട്ടുള്ള അന്യായത്തെക്കുറിച്ചോ യാതൊന്നും പ്രതിപാദിക്കുന്നില്ല. മാത്രമല്ല അവയെ കുറിച്ച് പഠിക്കാന്‍ കമ്മിറ്റിയെ വയ്ക്കണമെന്ന ആവശ്യങ്ങളില്‍ തികച്ചും മൗനം പാലിക്കുകയാണ് കളക്ടര്‍ ചെയ്തത്.

ശാന്തിവനം സംരക്ഷണ സമിതി ശക്തമായ ജനകീയ സമരത്തിന് ഒരുങ്ങുകയാണെന്ന് അംഗങ്ങളായ പ്രൊഫ്. എംകെ പ്രസാദ്, പ്രൊഫ്. ശോഭീന്ദ്രന്‍, അറ് ശിവന്‍ മഠത്തില്‍, സലീന മോഹന്‍, പ്രൊഫ. കുസുമം ജോസഫ് (കണ്‍വീനര്‍) എന്നിവര്‍ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in