എന്റെ മക്കളെയും കൊണ്ട് ഞാനെന്ത് ചെയ്യണം?, മോളുടെ ഭാവിയോര്‍ത്ത് സിപിഎം അപവാദപ്രചരണം നിര്‍ത്തണമെന്ന് സാജന്റെ ഭാര്യ

എന്റെ മക്കളെയും കൊണ്ട് ഞാനെന്ത് ചെയ്യണം?, മോളുടെ ഭാവിയോര്‍ത്ത് സിപിഎം അപവാദപ്രചരണം നിര്‍ത്തണമെന്ന് സാജന്റെ ഭാര്യ

സിപിഐഎമ്മിനും ദേശാഭിമാനിക്കുമെതിരെ ആന്തൂരില്‍ ആത്മഹത്യ ചെയ്ത വ്യവസായി സാജന്റെ ഭാര്യ. തന്റെ പേരിലും കുട്ടികളുടെ പേരിലും ദുഷ്പ്രചരണം നടത്തുകയാണെന്നും ബീന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രണ്ട് മക്കള്‍ക്കും ഒപ്പമായിരുന്നു സാജന്റെ ഭാര്യയുടെ വാര്‍ത്താ സമ്മേളനം. കുട്ടികള്‍ തനിക്കെതിരെ മൊഴി നല്‍കിയെന്ന രീതിയിലാണ് പ്രചരണം നടക്കുന്നത്.

ആന്തൂരിലെ സത്യം ഫോണില്‍ തെളിയുന്നു, വഴിത്തിരിവായി നിര്‍ണായക തെളിവുകള്‍ എന്ന തലക്കെട്ടില്‍ സാജന്റെ ആത്മഹത്യക്ക് പിന്നില്‍ കുടുംബപ്രശ്‌നമാണെന്ന് വാഖ്യാനിച്ചുള്ള റിപ്പോര്‍ട്ട് ദേശാഭിമാനി നല്‍കിയിരുന്നു. സാജന്റെ പേരിലുള്ള നമ്പരിലേക്ക് മന്‍സൂര്‍ എന്നയാള്‍ അഞ്ചരമാസത്തിനിടെ 2400ലേറെ പ്രാവശ്യം വിളിച്ചെന്നും. സാജന്‍ മരിച്ച ദിവസം 12 തവണ വിളിച്ചെന്നും രാത്രി ഈ നമ്പരിലേക്ക് വീഡിയോ കോള്‍ വന്നതിന് ശേഷമായിരുന്നു ആത്മഹത്യയെന്നായിരുന്നു ദേശാഭിമാനി റിപ്പോര്‍ട്ട്.

സാജന്റെ പേരിലുള്ള നമ്പര്‍ താനാണ് ഉപയോഗിച്ചതെന്ന് മകന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വീഡിയോ കോള്‍ ചെയ്തത് ഞാനാണ്. ഫ്രണ്ട്‌സുമായി ചേര്‍ന്ന് ഗെയിം കളിക്കാന്‍ രാത്രിയും ഈ ഫോണ്‍ ഉപയോഗിച്ചിട്ടുണ്ട്. അമ്മക്കെതിരെ മൊഴി നല്‍കിയെന്നത് അവാസ്തവമാണെന്ന് സാജന്റെ മകള്‍ പ്രതികരിച്ചു. പോലീസ് അങ്ങനെ പറയുന്നുണ്ടെങ്കില്‍ അതിന്റെ തെളിവ് പോലീസ് നല്‍കട്ടെയെന്നും മകള്‍ പറഞ്ഞു.

ദേശാഭിമാനി ഒന്നാം പേജില്‍ നല്‍കിയ വാര്‍ത്ത 
ദേശാഭിമാനി ഒന്നാം പേജില്‍ നല്‍കിയ വാര്‍ത്ത 

പാര്‍ട്ടിയാണ് ഈ വ്യാജപ്രചരണങ്ങള്‍ക്ക് പിന്നില്‍. തളര്‍ന്ന് തളര്‍ന്ന് പോവുകയാണ്. പാര്‍ട്ടിയെ ഇത്രയധികം സ്‌നേഹിച്ച വ്യക്തിയോടും കുടുംബത്തോടും ഇങ്ങനെ പക തീര്‍ക്കുന്നത് എന്തിനാണെന്നും ബീന ചോദിക്കുന്നു. ദുഷ്പ്രചരണം നടത്തുന്ന വാര്‍ത്ത നല്‍കിയ ദേശാഭിമാനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബീന പറഞ്ഞു. കുട്ടികളുടെ പേരിലും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്.

കുട്ടികള്‍ എനിക്കെതിരെ മൊഴി നല്‍കിയെന്ന് പറഞ്ഞ് കേസ് വഴിതിരിച്ചുവിടാനാണ് ഇപ്പോഴത്തെ ശ്രമം. ചെറിയൊരു കാരണം കൊണ്ട് ആത്മഹത്യ ചെയ്യുന്നയാളല്ല സാജന്‍. ഡ്രൈവര്‍ മന്‍സൂറിനെ തുടര്‍ച്ചയായി ഫോണ്‍ ചെയ്യാറുള്ളത് താനാണെന്ന് മകന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇനി എനിക്ക് രണ്ട് കുട്ടികളെ നോക്കണം. ഈ രണ്ട് കുട്ടികളെയും കൊണ്ട് ഞാനെന്ത് ചെയ്യണം. ഓരോരോ ദിവസവും അവര്‍ ഓരോ അപവാദ പ്രചരണം നടത്തുകയാണ്. മോള് വളര്‍ന്നു വരികയാണ്. മക്കളെക്കുറിച്ച് ഇനി ദുഷ്പ്രചരണം നടത്തരുതെന്ന് തൊഴുകയ്യോടെ സാജന്റെ ഭാര്യ ബീന പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in