ബലാത്സംഗ കേസിന് പിന്നാലെ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവില്‍; ഫോണ്‍ സ്വിച്ച് ഓഫെന്ന് പൊലീസ്

ബലാത്സംഗ കേസിന് പിന്നാലെ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവില്‍; ഫോണ്‍ സ്വിച്ച് ഓഫെന്ന് പൊലീസ്
Published on

ബലാത്സംഗ കേസില്‍ പ്രതിയായ വ്‌ലോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവിലാണെന്ന് പൊലീസ്. അയാളുടെ രണ്ട് ഫോണും സ്വിച്ച് ഓഫാണ്. വെട്ടിയാറിനെ കണ്ടെത്താനുള്ള അന്വേഷണം കടുപ്പിച്ചുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

കൊല്ലം സ്വദേശിനിയുടെ പരാതിയിലാണ് ശ്രീകാന്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി കൊച്ചിയിലെ രണ്ടു ഹോട്ടലുകളിലും ആലുവയിലെ ഫ്‌ളാറ്റിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

കുറച്ച് ദിവസം മുമ്പ് ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ സമൂഹമാധ്യമത്തിലൂടെ മീടൂ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ ആരോപണങ്ങള്‍ ഉന്നയിച്ചവരില്‍ ഒരാളാണ് പരാതി നല്‍കിയിരിക്കുന്നത്.

ചൊവ്വാഴ്ച എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെത്തി നേരിട്ടാണ് പരാതി നല്‍കിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി സമര്‍പ്പിച്ചത്. പരാതിക്കാരിയുടെ രഹസ്യമൊഴി എടുത്തിട്ടുണ്ട്.

ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് യുവതി മൊഴി രേഖപ്പെടുത്തിയത്. യുവതിയുടെ വൈദ്യ പരിശോധനയും പൂര്‍ത്തിയാക്കി. രഹസ്യമൊഴി പരിശോധിച്ചതിന് ശേഷം അടുത്ത നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം.

Related Stories

No stories found.
logo
The Cue
www.thecue.in