ആര്‍.ശ്രീലേഖയെ ചോദ്യം ചെയ്യും, വാദം അടിസ്ഥാന രഹിതമെന്ന് അന്വേഷണ സംഘം

ആര്‍.ശ്രീലേഖയെ ചോദ്യം ചെയ്യും, വാദം അടിസ്ഥാന രഹിതമെന്ന് അന്വേഷണ സംഘം

നടിയെ ആക്രമിച്ച കേസില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം. നേരത്തെയും ദിലീപിന് അനുകൂലമായി ആര്‍ ശ്രീലേഖ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശ്രീലേഖയുടെ മൊഴിയെടുക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ക്രൈം ബ്രാഞ്ച്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെയുള്ള തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസിലെ പ്രതിയായ പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

സംഭവത്തില്‍ കോടതിയലക്ഷ്യ നടപടിയ്ക്ക് ഒരുങ്ങുകയാണെന്ന് പ്രോസിക്യൂഷനും വ്യക്തമാക്കി. ശ്രീലേഖ പറഞ്ഞ കാര്യങ്ങളില്‍ തെളിവുകളുണ്ടോ എന്നും പരിശോധിക്കും. ഇതിന് തക്കതായ തെളിവുകളില്ലെങ്കില്‍ ശ്രീലേഖയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

വിസ്താരം നടന്നുകൊണ്ടിരിക്കുന്ന വേളയില്‍ ദിലീപിനെ പിന്തുണച്ചുകൊണ്ട് ശ്രീലേഖ നടത്തിയ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. ആസഫലി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ആര്‍. ശ്രീലേഖ ദിലീപ് കേസില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ദിലീപ് മറ്റൊരാളുടെ ഒപ്പം നില്‍ക്കുന്ന ഫോട്ടോയുടെ പിറകില്‍ പള്‍സര്‍ സുനി നില്‍ക്കുന്നത് ഫോട്ടോഷോപ്പ് ആണ്. അത് മറ്റൊരു ഉദ്യോഗസ്ഥന്‍ തന്നെ സമ്മതിച്ചതാണെന്നും ശ്രീലേഖ. ജയിലില്‍ നിന്നും മുഖ്യപ്രതി പള്‍സര്‍ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് സുനി അല്ല എഴുതിയത്. സഹ തടവുകാരന്‍ വിപിനാണ് കത്തെഴുതിയത്. ഇയാള്‍ ജയിലില്‍ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പൊലീസ് പറഞ്ഞിട്ടാണ് അത്തരമൊരു കത്ത് എഴുതിയതെന്നും ശ്രീലേഖ പറയുന്നു.

ദിലീപിനെ തുടക്കം മുതല്‍ സംശയിച്ചത് മാധ്യമങ്ങളാണെന്നും ദിലീപ് നിരപരാധിയാണെന്ന് പൂര്‍ണവിശ്വാസമുണ്ടെന്നുമാണ് ശ്രീലേഖയുടെ അവകാശ വാദം. പൊലീസിന് മേല്‍ മാധ്യമങ്ങളുടെ വലിയ സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്നും തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും ശ്രീലേഖ പറഞ്ഞു.

'ദിലീപിനെതിരായ തെളിവായി എനിക്ക് കാണിച്ച് തന്നത് ദിലീപിനൊപ്പം ഷൂട്ടിംഗ് ലൊക്കേഷനില്‍ സുനി നില്‍ക്കുന്ന ചിത്രമാണ്. ദിലീപും വേറെ ഒരാളും നില്‍ക്കുമ്പോള്‍ പിറകില്‍ പള്‍സര്‍ സുനി നില്‍ക്കുന്നതായിരുന്നു ചിത്രം. അന്ന് ആ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് കണ്ടാല്‍ തന്നെ ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് അറിയില്ലേ എന്ന് ഞാന്‍ വെറുതേ പറഞ്ഞു. അപ്പോള്‍ അവിടെയുണ്ടായിരുന്ന ഉന്നതനായ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു; ശരിയാണ് ശ്രീലേഖ പറഞ്ഞത്. അത് ഫോട്ടോഷോപ്പ് തന്നെയാണ് എന്ന്. അത്തരമൊരു തെളിവ് വേണ്ടതിനാല്‍ ചിത്രം ഫോട്ടോഷോപ്പ് ആണെന്നും അദ്ദേഹം അംഗീകരിച്ചു. അതെനിക്ക് വലിയ ഷോക്കായിരുന്നു,' ശ്രീലേഖ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in