പൃഥ്വിരാജ് ലക്ഷദ്വീപ് പോസ്റ്റ് പുനർവിചിന്തനം ചെയ്യണം; ദ്വീപിനെ കാശ്മീർ ആക്കുകയാണ് ലക്ഷ്യമെന്ന് ബി ഗോപാലകൃഷ്ണന്

പൃഥ്വിരാജ് ലക്ഷദ്വീപ് പോസ്റ്റ് പുനർവിചിന്തനം ചെയ്യണം; ദ്വീപിനെ കാശ്മീർ ആക്കുകയാണ് ലക്ഷ്യമെന്ന്  ബി ഗോപാലകൃഷ്ണന്

ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ നടന്‍ പൃഥ്വിരാജിനെ അധിക്ഷേപിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേരളത്തിലെ ബിജെപി നേതാക്കൾ. കൈപ്പറ്റുന്ന പച്ചപ്പണത്തിന് ഉപരിയായി കുറച്ചെങ്കിലും അച്ഛൻ സുകുമാരന്റെ ഗുണഗണങ്ങൾ അവശേഷിക്കുന്നുണ്ടെങ്കിൽ, സൈനിക് സ്കൂളിൽ നിന്നും നേടിയെടുത്ത വ്യക്തിത്വം ബാക്കിയുണ്ടെങ്കിൽ ലക്ഷദ്വീപിനെക്കുറിച്ചുള്ള പോസ്റ്റിനെ പുനർവിചിന്തനം ചെയ്യണമെന്ന് ഗോപലകൃഷ്ണൻ സോഷ്യൽ മീഡിയ കുറിപ്പിൽ ആവശ്യപ്പെട്ടു.

ലക്ഷദ്വീപ് ഭാരതത്തിന്റെ ഭാഗമാണ്, മതം നോക്കിയിട്ടല്ല ഭാരതത്തിൽ ഭരണഘടനയും നിയമവും നടപ്പാക്കുന്നത്. ജനാധിപത്യപരമായി നടപ്പാക്കേണ്ടത് എല്ലാം നടപ്പാക്കും, കേന്ദ്രം ഭരിക്കുന്നത് അതിനു കഴിവുള്ളവരും, ഭാരതത്തിലെ ജനങ്ങളാൽ അതിനു നിയോഗിക്കപ്പെട്ടവരും ആണ്. അതുകൊണ്ടു മുറവിളി നിർത്തി ലക്ഷദ്വീപിന്റെ വികസനത്തിന് പിന്തുണ കൊടുക്കുകയാണ് യഥാർത്ഥത്തിൽ വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗോപാലകൃഷ്ണന്‍റെ കുറിപ്പ്

ലക്ഷദ്വീപ് കശ്മീരാക്കുന്നു, ആക്കുക തന്നെയാണ് വേണ്ടത്. ഞാൻ വളരെയധികം ആസ്വദിക്കുന്ന ഒരു കലാകാരൻ ആണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെ അച്ഛൻ സുകുമാരനും എനിക്കിഷ്ടപ്പെട്ട ഒരു നടൻ ആയിരുന്നു. പക്ഷെ പൃഥ്വിരാജ് പറയാതെ വയ്യ, താങ്കൾ അച്ഛൻ സുകുമാരന് ഒരു അപമാനമാണ്. എന്ത് പറയണം എന്ന് തീരുമാനിക്കാനുള്ള താങ്കളുടെ അഭിപ്രായത്തെ മാനിച്ചു കൊണ്ട് തന്നെ ചോദിക്കട്ടെ, സൗമ്യയെ കുറിച്ച്, ബംഗാളിലെ ഹിന്ദു വംശഹത്യയെ കുറിച്ച്, ഒരക്ഷരം പ്രതികരിക്കാത്ത താങ്കൾക്കു എന്തായിരുന്നു ലക്ഷദ്വീപിന്റെ കാര്യത്തിൽ ഇത്രയും വ്യഗ്രത? ഒരു പക്ഷെ താങ്കളുടെ തന്നെ ഒരു പഴയ അഭിമുഖത്തിൽ താങ്കൾ വ്യക്തമായി പറയുന്ന പ്രശ്നങ്ങൾ തന്നെയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ അവിടെ പരിഹരിക്കുന്നത്. താങ്കൾ അന്ന് പറഞ്ഞിരിക്കുന്ന ആ സാമൂഹിക രാഷ്ട്രീയ പ്രതിബന്ധങ്ങൾ തന്നെയാണ് ഇന്നും ലക്ഷദ്വീപിലെ പ്രതിബന്ധങ്ങൾ, ആ പ്രതിബന്ധങ്ങൾ നിലനിൽക്കേണ്ടത് ഇന്ന് ഐഎസ് ഉൾപ്പടെ ശ്രീലങ്കയിൽ നിന്നും അവിടെ കുടിയേറിയിരിക്കുന്ന മതതീവ്രവാദികളുടെ ആവശ്യവുമാണ്. താങ്കളുടെ ഒരു നല്ല സുഹൃത്തെന്ന് താങ്കൾ തന്നെ അവകാശപ്പെടുന്ന സച്ചിയുടെ അനുഭവങ്ങൾ താങ്കൾക്കും അറിവുള്ളതായിരിക്കും. അതുകൊണ്ട് കൈപറ്റുന്ന പച്ചപ്പണത്തിനു ഉപരിയായി, കുറച്ചെങ്കിലും അച്ഛന്റെ ഗുണഗണങ്ങൾ താങ്കളിൽ അവശേഷിക്കുന്നുണ്ടെങ്കിൽ, സൈനിക് സ്കൂളിൽ നിന്നും താങ്കൾ നേടിയെടുത്ത വ്യക്തിത്വം കുറച്ചെങ്കിലും ബാക്കിയുണ്ടെങ്കിൽ താങ്കൾ താങ്കളുടെ പോസ്റ്റിനെ പുനർവിചിന്തനം ചെയ്യണം.

പിന്നെ ലക്ഷദ്വീപിന്റേയും കാശ്മീരിന്റേയും ഗതി വിഗതികളും ഇന്ന് ഒരേ പോലെയാണ്, കാശ്മീരിൽ പാക്കിസ്ഥാനി തീവ്രവാദികൾ ആണെങ്കിൽ ലക്ഷദ്വീപിൽ IS തിവ്രവാദികളുടെ സാന്നിദ്ധ്യം കണ്ടു തുടങ്ങി. കാശ്മീരിൽ മഞ്ഞു മലകൾ ആയിരുന്നു മറയെങ്കിൽ, ലക്ഷദ്വീപിൽ മഹാസമുദ്രം. പ്രകൃതി രമണീയമായ ഈ രണ്ടു പ്രദേശങ്ങളും പക്ഷെ ഭാരതീയർക്ക് പോലും അപ്രാപ്യമാണ്. കേന്ദ്ര സർക്കാർ നടപടികൾ എടുത്തതോടെ ഇപ്പോൾ കാശ്മീർ തികച്ചും സമാധാനപരം. കല്ലേറില്ലാത്ത, വെടിയൊച്ചകളില്ലാത്ത, ശാന്തമായ കാശ്മീർ. സൈന്യത്തിലേക്ക് യുവാക്കളുടെ നീണ്ട നിരയാണ് സൈന്യ സേവനത്തിന്. കല്ലേറ് നിർത്തിയ വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ നിറയുന്നു, അന്താരാഷ്ട്ര വിപണികളിൽ വരെ കശ്‍മീരിൽ നിന്നുള്ള ഉത്പന്നങ്ങൾ ലഭ്യമായി തുടങ്ങിയിരിക്കുന്നു, ടൂറിസ്റ്റുകൾ കാശ്ശ്മീരിലേക്ക് ഒഴുകുന്നു. ഇതാണ് ഇന്നത്തെ കാശ്മീർ. ലക്ഷദ്വീപും ഇത് പോലെ ഇന്ത്യയുടെ ഒന്നാം നമ്പർ ടൂറിസ്റ്റ് കേന്ദ്രമാകണം, അതിന് നിയമങ്ങളും നടപടികളും വേണ്ടി വരും. പുതിയ നിയമങ്ങളുടെ കരട് ജനങ്ങളുടെ ഹിതത്തിന് സമർപ്പിച്ചിട്ടല്ലേ ഉള്ളൂ, പിന്നെന്തിനീ മുറവിളി? ഗോവധ നിയമം കൊണ്ടുവന്ന കോൺഗ്രസ്സുകാരുടെ, ബീഫിന്റെ പേരിൽ ഇല്ലാത്ത കാര്യം പറഞ്ഞുള്ള വ്യാജ പ്രചരണങ്ങളാണ് മറ്റൊരു പരിപാടി. പിന്നെ ബേപ്പൂർ തുറമുഖം മാറ്റി മംഗലാപുരമാക്കണമെന്നത് ലക്ഷദ്വീപിലെ MP അടക്കമുള്ളവരുടെ തീരുമാനമാണ്, അതിനെന്തിനാണ് നിങ്ങൾ ബഹളം വക്കുന്നത്? ഗുണ്ടാ ആക്ട് കൊണ്ടുവന്നതിൽ ഗുണ്ടകൾ ഭയന്നാൽ പോരെ, അതോ ഗുണ്ടകൾക്ക് വേണ്ടിയാണോ നിങ്ങൾ ഈ വക്കാലത്ത് പിടിക്കുന്നത്? ലക്ഷദ്വീപ് ഭാരതത്തിന്റെ ഭാഗമാണ്, മതം നോക്കിയിട്ടല്ല ഭാരതത്തിൽ ഭരണഘടനയും നിയമവും നടപ്പാക്കുന്നത്. ജനാധിപത്യപരമായി നടപ്പാക്കേണ്ടത് എല്ലാം നടപ്പാക്കും, കേന്ദ്രം ഭരിക്കുന്നത് അതിനു കഴിവുള്ളവരും, ഭാരതത്തിലെ ജനങ്ങളാൽ അതിനു നിയോഗിക്കപ്പെട്ടവരും ആണ്. അതുകൊണ്ടു മുറവിളി നിർത്തി ലക്ഷദ്വീപിന്റെ വികസനത്തിന് പിന്തുണ കൊടുക്കുകയാണ് യഥാർത്ഥത്തിൽ വേണ്ടത്.

പൃഥ്വിരാജ് പറഞ്ഞത്

''നിയമങ്ങളും പരിഷ്‌കരണങ്ങളും ഒരു പ്രദേശത്തിന് വേണ്ടി മാത്രമല്ല അവിടുത്തെ ജനങ്ങള്‍ക്ക് കൂടി വേണ്ടിയാണ്. രാഷ്ട്രീയമോ ഭൂമിശാസ്ത്രമോ ആയ അതിര്‍ത്തികളല്ല ഒരു രാജ്യത്തെയോ, സംസ്ഥാനത്തെയോ, കേന്ദ്ര ഭരണ പ്രദേശത്തയോ ഉണ്ടാക്കുന്നത്. അത് അവിടെ ജീവിക്കുന്ന ജനങ്ങളാണ്.

സമാധാനപരമായി നൂറ്റാണ്ടുകളായി പിന്തുടരുന്ന ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങിനെ പുരോഗമനത്തിന്റെ സ്വീകാര്യമായ മാര്‍ഗമായി മാറും. പ്രത്യാഘാതങ്ങളെ പരിഗണിക്കാതെ അതിലോലമായ ദ്വീപിന്റെ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ തകര്‍ക്കുന്നത് എങ്ങനെ സുസ്ഥിര വികസനത്തിന് വഴിയൊരുക്കും.

Related Stories

No stories found.
logo
The Cue
www.thecue.in