‘മാറിതാമസിക്കാത്തതിന്റെ പേരില്‍ അപകടത്തില്‍ പെടാന്‍ പാടില്ല’;  രക്ഷാപ്രവര്‍ത്തകരുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി

‘മാറിതാമസിക്കാത്തതിന്റെ പേരില്‍ അപകടത്തില്‍ പെടാന്‍ പാടില്ല’; രക്ഷാപ്രവര്‍ത്തകരുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ജനങ്ങള്‍ കഴിഞ്ഞ പ്രളയത്തിന്റെ അനുഭവമുള്‍ക്കൊണ്ട് രക്ഷാപ്രവര്‍ത്തകരുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത 24 മണിക്കൂറും അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. രാത്രിയോടെ മഴയുടെ ശക്തി കുറഞ്ഞാലും മലയോര മേഖലയില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ ശക്തമായ കാറ്റും മഴയുമുണ്ടാവുക എന്നാണ് കാലാവസ്ഥാ പ്രവചനമെന്ന് പിണറായി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അപകടസാധ്യതയുള്ള മേഖലയില്‍ നിന്ന് എത്രയും വേഗം ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനാണ് കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മാറിതാമസിക്കാത്തതിന്റെ പേരില്‍ ആരും അപകടത്തില്‍ പെടരുത്. രക്ഷാപ്രവര്‍ത്തകരുമായി സഹകരിച്ച് പ്രവര്‍ത്തിക്കണം. അപകടമേഖലയിലുള്ളവര്‍ നിര്‍ബന്ധമായും മാറണം.

പിണറായി വിജയന്‍

കോഴിക്കോട് വയനാട് മലപ്പുറം ജില്ലകളില്‍ അതിതീവ്ര മഴയാണ് പെയ്യുന്നത്. നാളെ കഴിഞ്ഞാല്‍ തീവ്രത കുറയുമെന്നാണ് പ്രവചനം. എങ്കിലും ആഗസ്റ്റ് 15ന് വീണ്ടും മഴയുണ്ടാകുമെന്നാണ് പ്രവചനം. കടല്‍ പ്രക്ഷുബ്ദമാകാനും ഉയര്‍ന്ന തിരമാലകളുണ്ടാകാനും സാധ്യതയുണ്ടെന്നും തീരദേശങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്താകെ 315 ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 5636 കുടുംബങ്ങളിലായി 22165 പേര്‍ ക്യാമ്പിലുണ്ട്, വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പിലുള്ളത് 9951. മലയോര മേഖലയ്ക്ക് പ്രത്യേക ശ്രദ്ധ നല്‍കി ദുരിതാശ്വാസ പ്രവര്‍ത്തനം തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in