കൊച്ചി: ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയെ പിന്തുണച്ച് പാലൊളി മുഹമ്മദ് കുട്ടി. 80: 20 അനുപാതം യുഡിഎഫ് നിശ്ചയിച്ചതാണെന്നും ഇത് സാമുദായിക വിഭജനം ഉണ്ടാക്കുന്നതായിരുന്നുവെന്നും പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞു. ലീഗിന് വഴങ്ങിയാണ് യുഡിഎഫ് അനുപാതം നടപ്പിലാക്കിയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്‍ഡിഎഫ് സ്വീകരിക്കുന്ന നയം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ഉള്‍ക്കൊള്ളണമെന്നാണെന്നും പാലൊളി പറഞ്ഞു.
വെള്ളിയാഴ്ച സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണത്തിലെ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയിരുന്നു. 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിലായിരുന്നു ഇതുവരെ ക്ഷേമ പദ്ധതികള്‍ മുന്നോട്ട് പോയിരുന്നത്. ഇതാണ് ഹൈക്കോടതി റദ്ദ് ചെയ്തത്.
2015ലാണ് ഇപ്പോഴത്തെ 80:20 അനുപാതം നിലവില്‍ വന്നത്. ക്രൈസ്തവ സഭകള്‍ ഈ അനുപാതത്തിനെതിരെ രംഗത്തുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹരജിയായിരുന്നു ഉണ്ടായിരുന്നത്.
ഇപ്പോള്‍ 18 ശതമാനം ക്രിസ്ത്യാനികളും 27 ശതമാനം മുസ്ലിം വിഭാഗക്കാരുമാണ്. പുതിയ ഉത്തരവ് പ്രകാരമാണെങ്കില്‍ ഇത് 60:40 എന്ന അനുപാതത്തിലേക്ക് വരും. ക്രൈസ്തവ വിഭാഗത്തിലെ പിന്നാക്ക വിഭാഗക്കാരെമാത്രമാണ് പരിഗണിക്കുന്നതെങ്കില്‍ ഏകദേശം ഇപ്പോഴത്തെ അനുപാതം തന്നെ തുടരും.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൊണ്ടു വന്ന അനുപാതം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇത് പിന്‍വലിക്കാന്‍ സര്‍ക്കാരിനുമേല്‍ വലിയ സമ്മര്‍ദ്ദവും ക്രൈസ്തവ സഭകളില്‍ നിന്നുണ്ടായിരുന്നു. അതേസമയം രജീന്ദര്‍ സച്ചാര്‍ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം പിന്നാക്കം നില്‍ക്കുന്ന മുസ്ലിം വിഭാഗത്തിന് വേണ്ടിയായിരുന്നു ക്ഷേമ പദ്ധതികള്‍ കൊണ്ടു വന്നിരുന്നതെന്ന് കെ.ടി ജലീല്‍, ഫസല്‍ ഗഫൂര്‍ തുടങ്ങിയവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.