ജനങ്ങളെ ചോരയില്‍ മുക്കി വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടാമെന്ന് കരുതേണ്ട; അരാജകത്വത്തിലേക്ക് കൂപ്പു കുത്തിയെന്ന് ഉമ്മന്‍ ചാണ്ടി

ജനങ്ങളെ ചോരയില്‍ മുക്കി വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടാമെന്ന് കരുതേണ്ട; അരാജകത്വത്തിലേക്ക് കൂപ്പു കുത്തിയെന്ന് ഉമ്മന്‍ ചാണ്ടി

ജനങ്ങളെ ചോരയില്‍ മുക്കി വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.സി.പി.ഐഎമ്മും പൊലീസും ചേര്‍ന്ന് ക്രമസമാധാന നില തകര്‍ത്ത് എല്ലാംകൊണ്ടും കേരളം അരാജകത്വത്തിലേക്ക് കൂപ്പുകുത്തിയെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വസതിയ്ക്കും കെ.പി.സി.സി ഓഫീസിനും സംസ്ഥാനത്തുടനീളമുള്ള കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും നേരെ അക്രമമുണ്ടായെന്നും ഇത് അനുവദിക്കാന്‍ കഴിയില്ല.

എന്‍.കെ പ്രേമചന്ദ്രന്‍ എം.പിക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി ബിലാലിന്റെ വലത് കണ്ണ് പൊലീസ് ലാത്തിക്കടിച്ച് തകര്‍ത്തു. പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊലീസിനൊപ്പം ചേര്‍ന്നാണ് നരനായാട്ട് നടത്തുന്നതെന്ന് ഉമ്മന്‍ചാണ്ടി ആരോപിച്ചു.

സംസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയും ജനങ്ങളെ ചോരയില്‍ മുക്കിയും വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടായതിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുന്നുണ്ട്. ഇതിനിടെയാണ് കന്റോണ്‍മെന്റ് ഹൗസിലേക്ക് മാര്‍ച്ച് നടന്നത്.

മുഖ്യമന്ത്രി സഞ്ചരിച്ച ഇന്‍ഡിഗോ വിമാനത്തിനകത്ത് വെച്ചാണ് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്ത ഉടനെയായിരുന്നു മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് ഫര്‍സിന്‍ മജീദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആര്‍.കെ നവീന്‍ കുമാര്‍ എന്നിവരാണ് പ്രതിഷേധിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആളെയും ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നാണ് വിഡി സതീശന്‍ പറഞ്ഞത്. അവരുടെ കയ്യില്‍ മാരകായുധങ്ങളൊന്നുമുണ്ടായിരുന്നില്ലല്ലോ. ആകാശത്തായാലും ഭൂമിയിലായാലും പ്രതിഷേധം പ്രതിഷേധം തന്നെയാണ്. കോണ്‍ഗ്രസ് ഇനിയും ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്നും സതീശന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in