ചേര്‍ത്തലയില്‍ കൂട്ടത്തോടെ ചത്തത് നിപ്പ പരത്തുന്ന വവ്വാലുകളല്ല; പരിഭ്രാന്തി വേണ്ടെന്ന് അധികൃതര്‍
ചേര്‍ത്തലയിലെ ഗോഡൗണില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിപ്പ ഭീതി വേണ്ടെന്ന് അധികൃതര്‍. വവ്വാലുകളില്‍ നിന്ന് അധികൃതര്‍ സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. നിപ്പ പ്രതിരോധത്തിന് ഉപയോഗിക്കുന്ന പ്രത്യേക വസ്ത്രം ധരിച്ചാണ് സാംപിള്‍ ശേഖരിച്ചത്. ചത്തത് നരിച്ചീറുകളാണെന്നും നിപ്പ പരത്തുന്ന വര്‍ഗത്തില്‍ പെട്ട വവ്വാലുകള്‍ അല്ലെന്നും മണിപ്പാല്‍ സെന്റര്‍ ഫോര്‍ വൈറസ് സ്റ്റഡീസ് തലവന്‍ ഡോ. ജി അരുണ്‍ കുമാര്‍ വ്യക്തമാക്കി.
നിപ്പ പരത്തുന്നത് ചത്തനിലയില്‍ കാണപ്പെട്ട നരിച്ചീര്‍ എന്ന ഇനമല്ല. വലിയ വവ്വാലുകള്‍ നിപ്പ വാഹകരാണെങ്കിലും ഈ രോഗം കാരണം അവ ചാകില്ല. മഴയിലും കാറ്റിലും ഗോഡൗണിന്റെ വാതിലുകള്‍ അടഞ്ഞതോടെ ശ്വാസം മുട്ടിയാവാം ഇവ ചത്തത്.
ഡോ. ജി അരുണ്‍ കുമാര്‍
സമീപപ്രദേശങ്ങളിലെ പനിബാധ പ്രത്യേകം നിരീക്ഷിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ചേര്‍ത്തല കുറുപ്പംകുളങ്ങരയിലെ പൂട്ടിക്കിടന്ന കയര്‍ ഗോഡൗണില്‍ 150ലേറെ ചെറിയ ഇനം വവ്വാലുകളുടെ ജഡം കണ്ടെത്തിയത് ആശങ്കയുണ്ടാക്കിയിരുന്നു. നരിച്ചീറുകള്‍ ചത്ത് ശ്വാസം മുട്ടിയാകാം എന്ന് തന്നെയാണ് മൃഗസംരക്ഷണ അധികൃതരുടേയും നിഗമനം. ഗോഡൗണിലെ തുറന്ന വാതിലിലൂടെയാണ് വവ്വാലുകള്‍ മുമ്പ് അകത്ത് കടന്നിരുന്നത്. മഴയില്‍ ജഡങ്ങള്‍ ചീഞ്ഞതിനേത്തുടര്‍ന്നാണ് രൂക്ഷമായ ദുര്‍ഗന്ധമുണ്ടായതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും ചേര്‍ന്ന് ഗോഡൗണ്‍ ശൂചീകരിച്ച് വവ്വാലുകളെ കുഴിച്ചിട്ടു. പരിശോധനഫലം വന്നതിന് ശേഷം കത്തിക്കും. തിരുവല്ലയിലെ പക്ഷി രോഗ നിര്‍ണയ ലബോറട്ടറി, പാലോട് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് എന്നിവിടങ്ങളിലേക്കാണ് സാംപിള്‍ അയച്ചിരിക്കുന്നത്.