എറണാകുളത്തെ രോഗിക്ക് നിപയെന്ന് സംശയമെന്ന് ആരോഗ്യമന്ത്രി, കൊച്ചിയില്‍ ഉന്നതതല യോഗം 

എറണാകുളത്തെ രോഗിക്ക് നിപയെന്ന് സംശയമെന്ന് ആരോഗ്യമന്ത്രി, കൊച്ചിയില്‍ ഉന്നതതല യോഗം 

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്ക് നിപ സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. പൂര്‍ണ്ണമായി ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധനാഫലം വരണം. പൂനൈ വയറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണ്. ആരോഗ്യവകുപ്പ് സെക്രട്ടറിയും ഡയറക്ടറും ഇന്ന് കൊച്ചിയില്‍ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ബാംഗ്ലൂരിലെ സ്വകാര്യ ലാബിലെ പരിശോധനയില്‍ നിപയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പൂനൈയിലെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ പ്രത്യേക വാര്‍ഡുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഭയപ്പെടേണ്ട സാഹചര്യമില്ല. മരുന്നുകള്‍ സ്റ്റോക്കുണ്ട്. മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മന്ത്രി അറിയിച്ചു. എല്ലാ ആശുപത്രികളിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലക്ഷണം തോന്നിയാല്‍ വിദഗ്ധ ചികിത്സ തേടാന്‍ തയ്യാറാവണമെന്നും ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ആലപ്പുഴയിലെ സര്‍ക്കാര്‍ ലാബില്‍ നിന്നുള്ള ഫലം ലഭിച്ചു. തൃശ്ശൂരിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഡിഎംഒ റീന അറിയിച്ചു. രോഗി ചികിത്സ തേടിയ രണ്ട് ആശുപത്രികളിലും ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പനി ബാധിതരില്‍ നിപ ലക്ഷണങ്ങളുണ്ടെങ്കില്‍ വിദഗ്ധ പരിശോധന നടത്തുമെന്ന് ജില്ലാ കലക്ടര്‍ ഇന്നലെ അറിയിച്ചിരുന്നു. ആശങ്കപ്പെടാനില്ലെന്നും ജില്ലാ കലക്്ടര്‍ അറിയിച്ചു. ജനങ്ങള്‍ക്കിടയില്‍ ആശങ്കയും ഭീതിയും പരത്തുന്നതില്‍ നിന്നും ബന്ധപ്പെട്ടവര്‍ വിട്ടുനില്‍ക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

പറവൂര്‍ വടക്കേക്കര തുരുത്തിപ്പുറത്ത് സ്വദേശിയായ 23 കാരനെ 30നാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിപ വൈറസ് ബാധ സംശയിച്ചതിനെത്തുടര്‍ന്നാണ് വിദഗ്ധ പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചത്. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും ആലപ്പുഴയിലെ സംസ്ഥാന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും പരിശോധനയ്ക്ക് അയച്ചിരുന്നു.

ഇന്റണ്‍ഷിപ്പ് ചെയ്യുന്നതിനായി മറ്റൊരു ജില്ലയില്‍ താമസിക്കുന്നതിനിടെയാണ് യുവാവിന് പനി പിടിപെട്ടത്. തുടര്‍ന്ന് നാട്ടിലെത്തി ചികിത്സ തേടുകയായിരുന്നു. വൈറസ് ബാധ സംശയിച്ചതിനെത്തുടര്‍ന്ന് പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ എം കെ കുട്ടപ്പന്‍ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in