'ഇടുക്കിയെ തമിഴ്‌നാടിനൊപ്പം ചേര്‍ക്കുക'; സമൂഹമാധ്യമങ്ങളില്‍ പുതിയ ക്യാംപെയിന്‍

'ഇടുക്കിയെ തമിഴ്‌നാടിനൊപ്പം ചേര്‍ക്കുക'; സമൂഹമാധ്യമങ്ങളില്‍ പുതിയ ക്യാംപെയിന്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെയാണ് ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്നുള്ള ആവശ്യം സമൂഹമാധ്യമങ്ങളിലുള്‍പ്പടെ ശക്തമായത്. സിനിമാതാരങ്ങളുള്‍പ്പടെ ഈ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇടുക്കി ജില്ലയെ തമിഴ്‌നാടിനോട് ചേര്‍ക്കുക എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ക്യാംപെയിന്‍ ആരംഭിച്ചിരിക്കുന്നത്. #AnnexIdukkiWithTN എന്ന ഹാഷ്ടാഗിലാണ് പ്രചരണം.

തമിഴ്‌നാട്ടില്‍ നിന്നുള്ള ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ ആണ് പ്രധാനമായും ഈ ഹാഷ്ടാഗില്‍ ട്വീറ്റ് ചെയ്യുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് മുല്ലപ്പെരിയാര്‍ അണക്കെട്ടും, ഇടുക്കി ജില്ലയും തമിഴ്‌നാടിന്റെ ഭാഗമായിരുന്നുവെന്നും, മലയാളികള്‍ക്ക് ഉപയോഗമില്ലാത്ത ഡാം ഉള്‍പ്പടെ തങ്ങള്‍ക്ക് തരൂ എന്ന് ആവശ്യപ്പെടുന്നതാണ് ഒരു ട്വീറ്റ്.

ഇടുക്കി ജില്ലയെ തമിഴ്‌നാടിനോട് ചേര്‍ക്കുന്നതാണ് ശാശ്വത പരിഹാരം. ഇടുക്കി ജില്ലയില്‍ തമിഴ് സംസാരിക്കുന്ന വലിയൊരു ജനവിഭാഗമുണ്ട്, ഇടുക്കിയെ തമിഴ്നാടിനോട് ചേര്‍ത്താല്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യം തങ്ങള്‍ നോക്കിക്കൊള്ളാം, നഷ്ടപ്പെട്ടുപോയ തമിഴ് മണ്ണ് തിരിച്ചുപിടിക്കാനുള്ള മുന്നേറ്റമാണിത്' എന്നിങ്ങനെയാണ് ഹാഷ്ടാഗുമായി പങ്കുവെക്കപ്പെടുന്ന പ്രതികരണങ്ങള്‍. പഴയ മാപ്പുകളും ഇതിനൊപ്പം പങ്കുവെക്കപ്പെടുന്നുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട പൃഥ്വിരാജിനെതിരെ നേരത്തെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പൃഥ്വിരാജിന്റെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം. തേനി ജില്ലാ കലക്ടറേറ്റിന് മുന്നിലാണ് അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകര്‍ പൃഥ്വിരാജിന്റെ കോലം കത്തിച്ചത്. പൃഥ്വിരാജിന്റെ പ്രസ്താവന തമിഴ്‌നാടിന്റെ താല്‍പര്യത്തിനെതിരാണെന്ന് തമിഴക വാഴ്വുരിമൈ കക്ഷി നേതാവും എം.എല്‍.എയുമായ വേല്‍മുരുകന്‍ ആരോപിച്ചു. പൃഥ്വിരാജ് ഉള്‍പ്പടെയുള്ള താരങ്ങളെ തമിഴ്‌സിനിമയില്‍ അഭിനയിപ്പിക്കരുതെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിലപാട് എടുക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in