കശ്മീര്‍: അമേരിക്കയെ സഹായത്തിന് വിളിച്ചില്ലെന്ന് ഇന്ത്യ; ഉഭയകക്ഷി ചര്‍ച്ച മതി 

കശ്മീര്‍: അമേരിക്കയെ സഹായത്തിന് വിളിച്ചില്ലെന്ന് ഇന്ത്യ; ഉഭയകക്ഷി ചര്‍ച്ച മതി 

കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായം തേടിയെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദം തള്ളി ഇന്ത്യ. മധ്യസ്ഥത വഹിക്കാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടിട്ടില്ല. വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.

പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര വിഷയമാണ്. മറ്റ് രാജ്യങ്ങളുടെ മധ്യസ്ഥത ആവശ്യമില്ല.

കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ അമേരിക്ക ഇടപെടണമെന്ന് രണ്ടാഴ്ച മുമ്പ് മോദി ആവശ്യപ്പെട്ടെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. വൈറ്റ് ഹൗസില്‍ വച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമായുള്ള കൂടിക്കാഴ്ചക്കിടെ നടത്തിയ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ വിശദീകരണം. സെപ്തംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു എസ് സന്ദര്‍ശിക്കുന്നുണ്ട്.

കോണ്‍ഗ്രസ് ട്രംപിന്റെ വെളിപ്പെടുത്തലിനെതിരെ രംഗത്തെത്തിയിരുന്നു. കശ്മീര്‍ വിഷയത്തില്‍ അമേരിക്കയുടെ സഹായം തേടിയത് ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. പാകിസ്ഥാനമായുള്ള ചര്‍ച്ചകള്‍ ഷിംല, ലാഹോര്‍ കരാറുകളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം ഇപ്പോള്‍ വിശദീകരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in