മുട്ടിൽ മരം മുറി കേസും ചാനൽ ഉടമസ്ഥ കൈമാറ്റവും; റിപ്പോർട്ടർ ടി.വിക്കെതിരെ ഇ.ഡി അന്വേഷണം

മുട്ടിൽ മരം മുറി കേസും ചാനൽ ഉടമസ്ഥ കൈമാറ്റവും; റിപ്പോർട്ടർ ടി.വിക്കെതിരെ ഇ.ഡി അന്വേഷണം
Summary

ഉടമസ്ഥകൈമാറ്റവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ റിപ്പോർട്ടർ ടി.വിക്ക് കേന്ദ്ര നിർദേശം. ജീവനക്കാർക്ക് നൽകാനുള്ള ശമ്പളവും മറ്റ്‌ അലവൻസുകളുമടക്കം തിരിച്ചുപിടിക്കാനുള്ള നടപടികൾ ആരംഭിച്ചു. എന്തുകൊണ്ട് എം. വി നികേഷ് കുമാറിനെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് കേന്ദ്രത്തിന്റെ ഷോ കോസ് നോട്ടീസ്. മുട്ടിൽ മരം മുറി കേസും ചാനൽ ഉടമസ്ഥകൈമാറ്റവും, റിപ്പോർട്ടർ ടി.വിക്കെതിരെ ഇ.ഡി അന്വേഷണം.

മുട്ടിൽ മരം മുറി കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടി.വിക്കെതിരെ ഇ.ഡി അന്വേഷണം ആരംഭിച്ചെന്ന് കേന്ദ്ര കോർപ്പറേറ്റ്കാര്യ വകുപ്പ് സഹമന്ത്രി റാവു ഇന്ദ്രജിത് സിംഗ് ലോക്സഭയിൽ. റിപ്പോർട്ടർ ടി.വി യുടെ ഉടമസ്ഥത കൈമാറ്റം ചെയ്തതും മുട്ടിൽ മരം മുറിയുമുൾപ്പെടെ കെ. സുധാകരൻ എം.പി ഉന്നയിച്ച അഞ്ച് ചോദ്യങ്ങൾക്ക് ലോക്സഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.

ചാനൽ ഉടമസ്ഥ കൈമാറ്റവുമായി ബന്ധപ്പെട്ട് കെ സുധാകരൻ എം.പി നേരത്തെ കേന്ദ്ര സർക്കാരിന് സമർപ്പിച്ച പരാതിയിന്മേൽ കേരളത്തിലെ കമ്പനി വകുപ്പ് റജിസ്ട്രാറോട് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നല്കാൻ ഉത്തരവിട്ടതായും, തുടർന്ന് ഉടമസ്ഥത കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഹാജരാക്കാൻ റിപ്പോർട്ടർ ടി.വി യോട് ആവശ്യപ്പെട്ടിട്ടുണ്ട്, കമ്പനിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരുടെ ശമ്പളവും മറ്റ്‌ അലവൻസുകാലുമുൾപ്പെടെ കുടിശ്ശിക തീർക്കാത്തതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, പരാതികളൊന്നും ലഭിച്ചിട്ടില്ല എന്നായിരുന്നു മറുപടി. എന്നാൽ ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് മന്ത്രാലയം നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ 137.50 ലക്ഷം രൂപ ജീവനക്കാർക്കുള്ള കുടിശ്ശിക ഇനത്തിൽ കമ്പനി നൽകാനുണ്ട് എന്ന് ബോധ്യപ്പെട്ടതായും, ഇത് തിരിച്ചുപിടിക്കുന്നതിനായി നിയമപരമായ നടപടികൾ ആരംഭിച്ചതായും, എന്തുകൊണ്ട് കമ്പനിയുടെ മുൻ മാനേജിങ് ഡയറക്ടർ എം.വി നികേഷ് കുമാറിനെ അറസ്റ്റു ചെയ്യുന്നില്ല എന്ന് ഷോ കോസ് നോട്ടീസ് അയച്ചതായും മന്ത്രി പറഞ്ഞു.

ചാനലിന്റെ ടെലികാസ്റ്റിംഗ് അനുമതി കൈമാറ്റം ചെയ്യുന്നതിനുള്ള അപേക്ഷയൊന്നും ഇതുവരെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് ലഭിച്ചിട്ടില്ല. ചാനലിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും, മുട്ടിൽ മരം മുറി കേസുമായി ബന്ധപ്പെട്ട് മണി ലോണ്ടറിംഗ് കേസ് രജിസ്റ്റർ ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചതായി മന്ത്രി ലോക്സഭയിൽ പറഞ്ഞു.

കമ്പനിയുടെ ഓഹരി വിതരണത്തിലും ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിലും മാറ്റം വരുത്തുന്നതായി അറിയിച്ചുകൊണ്ട് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ്‌ മന്ത്രാലയത്തിനും ആഭ്യന്തരമന്ത്രാലയത്തിനും കമ്പനി ഇ-മെയിൽ അയച്ചതായും കേന്ദ്ര കോർപ്പറേറ്റ് കാര്യ സഹമന്ത്രി റാവു ഇന്ദ്രജിത് സിംഗ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in