ആധാര്‍ കാര്‍ഡ് കാണിച്ചില്ല, മധ്യപ്രദേശില്‍ മുസ്ലീം വഴിയോരകച്ചവടക്കാരന് മര്‍ദ്ദനം

ആധാര്‍ കാര്‍ഡ് കാണിച്ചില്ല, മധ്യപ്രദേശില്‍ മുസ്ലീം വഴിയോരകച്ചവടക്കാരന് മര്‍ദ്ദനം
Published on

ആധാര്‍ കാര്‍ഡ് കാണിച്ചില്ലെന്ന പേരില്‍ മുസ്ലീം വഴിയോരകച്ചവടക്കാരന് മര്‍ദ്ദനം. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം. കഴിഞ്ഞ വ്യാഴാഴ്ച 45കാരനായ സഹീര്‍ ഖാനാണ് മര്‍ദ്ദനമേറ്റത്.

വഴിയരികില്‍ ബിസ്‌കറ്റ് വില്‍ക്കുന്നതിനിടെ രണ്ടു പേരെത്തി തന്നോട് ആധാര്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് സഹീര്‍ ഖാന്‍ പറഞ്ഞു. തന്റെ കൈവശമിപ്പോള്‍ ആധാര്‍ കാര്‍ഡില്ലെന്ന് അറിയിച്ചതോടെയാണ് മര്‍ദ്ദനം ആരംഭിച്ചതെന്നും, വടികള്‍ കൊണ്ടും ബെല്‍റ്റു കൊണ്ടും തന്നെ മര്‍ദ്ദിച്ചതായും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ സഹീര്‍ ഖാന്‍ ഹത്പിപ്ലിയ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പേരറിയില്ലെങ്കിലും പ്രതികളെ കണ്ടാല്‍ തനിക്ക് തിരിച്ചറിയാന്‍ സാധിക്കുമെന്നും പരാതിയില്‍ പറയുന്നു. സഹീര്‍ ഖാന്‍ കച്ചവടം നടത്തിയ പ്രദേശത്ത് തന്നെയുള്ളവരാണ് ഇവരെന്നും, ഇനി മേലാല്‍ ഈ ഭാഗത്ത് കച്ചവടം നടത്തരുതെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനമെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ഐപിസി 294, 323, 34 എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും റൂറല്‍ എസ്.പി സൂര്യകാന്ത് ശര്‍മ്മ പറഞ്ഞു.

logo
The Cue
www.thecue.in