ബിനോയ് കോടിയേരിയെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി; കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിച്ച് പരാതിക്കാരി
വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന കേസില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. അതുവരെ ബിനോയിയെ അറസ്റ്റ് ചെയ്യുന്നതും മുംബൈ ദില്‍ദോഷി സെഷന്‍സ് കോടതി തടഞ്ഞു. ഇരുവുഭാഗത്തിന്റെയും വാദങ്ങള്‍ കേട്ടതിന് ശേഷമാണ് കോടതിയുടെ നിര്‍ണായക തീരുമാനം.
കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ യുവതിക്കായി പ്രത്യേക അഭിഭാഷകന്‍ ഹാജരായതിനെ ബിനോയ് കോടിയേരിയുടെ അഭിഭാഷകന്‍ എതിര്‍ത്തിരുന്നു. കേസ് നീട്ടിക്കൊണ്ട് പോകാനുള്ള തന്ത്രമാണെന്നാരോപിച്ചായിരുന്നു എതിര്‍ത്തത്. തുടര്‍ന്ന് തര്‍ക്കത്തിനൊടുവില്‍ പരാതിക്കാരിക്ക് സ്വകാര്യ അഭിഭാഷകനെ നിയമിക്കാമെന്ന് കോടതി അറിയിച്ചു. എന്നാല്‍ വാദം നടത്താന്‍ പാടില്ലെന്നറിയിച്ച കോടതി യുവതി നിയോഗിച്ച അഭിഭാഷകനോട് വാദങ്ങള്‍ എഴുതി നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
നിരവധി തെളിവുകള്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്നായിരുന്നു യുവതിയുടെ അഭിഭാഷകന്റെ വാദം. യുവതിയ്ക്കും കുട്ടിയ്ക്കും ദുബായ് സന്ദര്‍ശിക്കാന്‍ വിസയും ടിക്കറ്റും ബിനോയി അയച്ചതിന്റെ തെളിവുകള്‍ യുവതി സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ പരാതിക്കാരിയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നും ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാനാണ് ശ്രമമെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.
ജൂണ്‍ 13 നാണ് യുവതിയുടെ പരാതിയില്‍ മുംബൈ പൊലീസ് കേസെടുത്തത്. ദുബായിലെ ഡാന്‍സ് ബാറില്‍ ജോലി ചെയ്തിരുന്ന ബിഹാര്‍ സ്വദേശിനിയാണ് പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ഈ ബന്ധത്തില്‍ എട്ടുവയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് ഉള്ളടക്കം.
ബിനോയ് വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചെന്നും ഇവര്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ 5 കോടി ആവശ്യപ്പെട്ട് യുവതി തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി ബിനോയ് കോടിയേരിയും ആരോപിച്ചിരുന്നു. പരാതിക്കാരിയായ യുവതിയെ അറിയാം. ഞാന്‍ അവരെ കല്യാണം കഴിച്ചതാണെന്നും അതില്‍ കുട്ടിയുണ്ടെന്നും ആറുമാസം മുന്‍പ് യുവതി അവകാശപ്പെട്ടിരുന്നു.