മുലായം സിങ്ങ് യാദവ് അന്തരിച്ചു

മുലായം സിങ്ങ് യാദവ് അന്തരിച്ചു

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ്ങ് യാദവ് അന്തരിച്ചു. 82 വയസ്സായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒരാഴ്ചയായി ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മൂന്ന് തവണ യുപി മുഖ്യമന്ത്രിയായിരുന്നു. 8 തവണ നിയമസഭാംഗമായി. 7 തവണ ലോക്‌സഭയിലെത്തി, നിലവില്‍ മെയ്ന്‍പുരിയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. യുപി മുന്‍മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷനുമായ അഖിലേഷ് യാദവാണ് മകന്‍.

1939 നവംബര്‍ 22ന് ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയിലെ സയ്ഫായില്‍ സുഖാര്‍ സിങിന്റെയും മൂര്‍ത്തിദേവിയുടെയും മകനായിട്ടാണ് മുലായത്തിന്റെ ജനനം. സ്‌കൂള്‍ പഠനകാലത്ത് തന്നെ ഗുസ്തിക്കാരന്‍ എന്ന നിലയില്‍ പേരെടുത്തു. ഇറ്റാവയിലെ കെ.കെ കോളജ്, ഷിക്കോഹബാദിലെ എ.കെ. കോളജ്, ആഗ്ര സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്ന് രാഷ്ട്രതന്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. സ്‌കൂള്‍ പഠനകാലത്ത് രാം മനോഹര്‍ ലോഹ്യയുടെ ആശയങ്ങളില്‍ ആകൃഷ്ടനായിട്ടനായി സോഷ്യലിസ്‌റഫ്റ്റ് ആശയങ്ങളോട് അടുത്തു.

1967 ല്‍ ഉത്തര്‍പ്രദേശ് അസംബ്ലിയിലേക്കാണ് ആദ്യത്തെ തെരഞ്ഞെടുപ്പുവിജയം. 1974 ല്‍ വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ എം.എല്‍.എ ആയിരിക്കെ 1975ല്‍ അടിയന്തരാവസ്ഥയുടെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ട് പത്തൊന്‍പത് മാസത്തോളം ജയിലില്‍ കിടന്നു. 1977 ല്‍ ജയില്‍മോചിതനായ മുലായം വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിച്ച് അസ്സംബ്ലിയിലേക്ക് തിരിച്ചുവന്നു. അതേ വര്‍ഷം തന്നെ മുലായം പാര്‍ട്ടിയുടെ അമരത്തേക്കുമെത്തി. ശേഷം പാര്‍ട്ടി വിഭജിക്കപ്പെട്ടപ്പോള്‍ 1980 ല്‍ മുലായം ജനതാദള്‍ അധ്യക്ഷനായി. 1982 മുതല്‍ 85 വരെ അസ്സംബ്ലിയില്‍ പ്രതിപക്ഷ നേതാവിയിരിക്കുകയും ചെയ്തു.

1996 ല്‍ ആദ്യമായി മുലായം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മുലായം അന്ന് പ്രധാനമന്ത്രി വരെ ആകാന്‍ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ ഐക്യ മുന്നണി സര്‍ക്കാരിന്റെ സമവായ സ്ഥാനാര്‍ഥിയായിരുന്ന എച്ച്.ഡി ദേവഗൗഡയാണ് പ്രധാനമന്ത്രിയായത്. മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായി. 2002 ല്‍ യു.പി യില്‍ ശക്തമായ തിരിച്ചുവരവ് നടത്തി. പക്ഷെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ടായിരുന്നില്ല. എന്നാല്‍ ബി.ജെ.പി-ബി.എസ്.പി സഖ്യ സര്‍ക്കാരിന് ഒരുപാട് കാലത്തെ ആയുസ്സുണ്ടായില്ല. 2003 ല്‍ സര്‍ക്കാര്‍ വീണു. മുലായം മൂന്നാം തവണയും യു.പി യുടെ മുഖ്യമന്ത്രിയായി. 2007 ല്‍ വീണ്ടും ബി.എസ്.പി അധികാരത്തിലെത്തി, മുലായം പ്രതിപക്ഷ നേതാവായി സഭയുടെ മറുതലയ്ക്കലിരുന്നു. 2009 ല്‍ വീണ്ടും ലോക്‌സഭയില്‍. 2012 ല്‍ യു. പി അസംബ്ലി തെരഞ്ഞെടുപ്പില്‍ വീണ്ടും എസ്.പി ജയിച്ചു. മുലായം പക്ഷെ മുഖ്യമന്ത്രിയായില്ല. മകന്‍ അഖിലേഷ് യാദവ് മുഖ്യമന്ത്രിയായി.

Related Stories

No stories found.
logo
The Cue
www.thecue.in