അമ്മയുടെ മരണം പ്രേരണയായി; സീതാ ദേവി ഇന്ന് 'ശ്വാസം' നൽകുന്നത് ദിവസവും മുപ്പതോളം പേർക്ക്

അമ്മയുടെ മരണം പ്രേരണയായി; സീതാ ദേവി ഇന്ന് 'ശ്വാസം' നൽകുന്നത് ദിവസവും മുപ്പതോളം പേർക്ക്

കൊവിഡ് രണ്ടാം തരംഗം വന്‍ നാശമാണ് ഇന്ത്യയില്‍ വിതച്ചത്. ഒരുപാട് മനുഷ്യര്‍ ഓക്‌സിജന്‍ കിട്ടാതെയും മതിയായ ചികിത്സാസൗകര്യങ്ങള്‍ ലഭ്യമാകാതെയും മരിക്കുകയുണ്ടായി. ഒരുപാട് പേര്‍ക്ക് വേണ്ടപ്പെട്ടവരെ നഷ്ടപ്പെട്ടു. ചെന്നൈ സ്വദേശി സീതാ ദേവിക്കും രണ്ടാം തരംഗത്തില്‍ തന്റെ അമ്മയെ നഷ്ടപ്പെട്ടു. എന്നാല്‍ അതില്‍ തളര്‍ന്നിരിക്കാതെ, സീതാ ദേവി തന്റെ 'ഓക്‌സിജന്‍ ഓട്ടോ' യിലൂടെ ഇന്നുവരെ ജീവശ്വാസം നല്‍കി രക്ഷിച്ചത് 800 നടുത്ത് മനുഷ്യജീവനുകളെയാണ്.

രണ്ടാം തരംഗം അതിരൂക്ഷമായി നിലനില്‍ക്കുമ്പോളാണ് ഡയാലിസിസ് രോഗി കൂടിയായ സീതാ ദേവിയുടെ അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചത്. ഉടനെത്തന്നെ അമ്മയെയും കൊണ്ട് രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയിലെത്തിയെങ്കിലും, ഓക്‌സിജന്‍ കിടക്കകള്‍ ലഭ്യമല്ലാത്തതിനാല്‍ പുറത്ത് കാത്തുനില്‍ക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് അമ്മയ്ക്ക് പിന്നീട് ജീവന്‍ നഷ്ടമായി. ഈയൊരു സംഭവമാണ് സീതാ ദേവിയെ ഓട്ടോയില്‍ ഓക്‌സിജന്‍ സിലിണ്ടറുമായി ആവശ്യമുള്ളവര്‍ക്കെല്ലാം ഓക്‌സിജന്‍ നല്‍കാന്‍ പ്രേരിപ്പിച്ചതെന്ന് ഇന്ത്യ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

'12 മണിക്കൂറോളമാണ് ഒരു ഓക്‌സിജന്‍ കിടക്ക ലഭിക്കാനായി ഞാന്‍ കാത്തുനിന്നത്. ഈ സമയങ്ങളിലെല്ലാം ഒരു ആംബുലന്‍സില്‍ നിന്ന് മറ്റൊരു ആംബുലന്‍സിലേക്ക് എന്റെ അമ്മയെ മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. ഒരുപക്ഷെ, കൃത്യസമയത്ത് ഓക്‌സിജന്‍ ലഭിച്ചിരുന്നെങ്കില്‍ എന്റെ അമ്മ രക്ഷപ്പെടുമായിരുന്നു. ഇനിയാരും ഇങ്ങനെ മരിക്കരുതെന്ന് തോന്നിയതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു ഓക്‌സിജന്‍ ഓട്ടോ തുടങ്ങിയത്' , സീതാ ദേവി പറയുന്നു.

പൂർണമായും സൗജന്യമാണ് സീതാ ദേവിയുടെ സേവനം. ഒരുദിവസം 25 മുതൽ 30 രോഗികൾക്ക് വരെ ഇവർ ഓക്സിജൻ നൽകുന്നു.. ഓക്സിജൻ ഓട്ടോയ്ക്ക് പുറമെ, സ്ട്രീറ്റ് വിഷൻ ചാരിറ്റബിൾ ട്രസ്റ്റ് എന്ന ഒരു സംഘടനയും സീതാ ദേവി നോക്കിനടത്തുന്നുണ്ട്. ഈ ട്രസ്റ്റ് വഴിയാണ് ഓട്ടോ വാങ്ങിയതും, ഓക്സിജൻ സിലിണ്ടർ സംഘടിപ്പിച്ചതുമെല്ലാം.

ഈ ജീവന്‍രക്ഷാ യജ്ഞത്തില്‍ സീതാദേവി ഒറ്റക്കല്ല. ശരത് കുമാര്‍, മോഹന്‍രാജ് എന്ന രണ്ട് വോളന്റിയര്‍മാറും മുഴുവന്‍ സമയവും രോഗികളെ സഹായിക്കാനായി സീതാ ദേവിയുടെ ഒപ്പമുണ്ട്. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് ഓക്‌സിജന്‍ ഓട്ടോയുടെ പ്രവര്‍ത്തനം.

Related Stories

No stories found.
logo
The Cue
www.thecue.in