'നാക്കുപിഴയല്ല, പറഞ്ഞതില്‍ ഖേദമില്ല'; കെ.കെ രമയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ഉറച്ച് എം.എം. മണി

'നാക്കുപിഴയല്ല, പറഞ്ഞതില്‍ ഖേദമില്ല'; കെ.കെ രമയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ഉറച്ച് എം.എം. മണി

നിയമസഭയില്‍ കെ.കെ.രമ എം.എല്‍.എക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ ഒരു ഖേദവുമില്ലെന്നും പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും എം.എം.മണി. പ്രതികരണം ശരിയാണെന്നാണ് തന്റെ വിശ്വാസം. മുഖ്യമന്ത്രിയെ കെ.കെ. രമ നിയമസഭയില്‍ കടന്നാക്രമിച്ച് പ്രസംഗിച്ചതിന് ശേഷമാണ് താന്‍ പ്രസംഗിച്ചത്. കഴിഞ്ഞ ഒരു വര്‍ഷവും നാലു മാസവുമായി രമ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും തേജോവധം ചെയ്തു സംസാരിക്കുന്നു. അതേക്കുറിച്ച് പറയണമെന്ന് തോന്നിയിരുന്നു. അപ്പോള്‍ വായില്‍ വന്നത് അങ്ങനെയാണ്. അതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ലെന്നും എം.എം. മണി പറഞ്ഞു.

താന്‍ അവരെ മഹതി എന്നു പറഞ്ഞപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധിച്ചു. ആരോ പ്രതിപക്ഷത്തുനിന്ന് അവര്‍ വിധവയല്ലേ എന്നു വിളിച്ചു ചോദിച്ചു. വിധവയായത് വിധിയല്ലേ എന്നു താന്‍ പറഞ്ഞു. അതു തെറ്റാണെന്നു തോന്നുന്നില്ല. ദൈവവിശ്വാസിയല്ല, അപ്പോള്‍ വായില്‍ വന്നത് പറഞ്ഞു. സി.പി.ഐ.എമ്മിന് ടി.പി വധത്തില്‍ പങ്കില്ല. പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ടെങ്കില്‍ പാര്‍ട്ടി തീരുമാനിച്ച് ചെയ്തതല്ല. കൊലപാതകത്തെ പാര്‍ട്ടി തള്ളിപ്പറഞ്ഞിട്ടുണ്ട്. തനിക്കു കെ.കെ.രമയോട് വിദ്വേഷമില്ല. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും എം.എം.മണി പറഞ്ഞു.

കഴിഞ്ഞദിവസമാണ് എം.എം. മണി നിയമസഭയില്‍ കെ.കെ. രമയ്ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. 'ഒരു മഹതി ഇപ്പോള്‍ പ്രസംഗിച്ചു; മുഖ്യമന്ത്രിക്ക് എതിരെ, എല്‍.ഡി.എഫ്. സര്‍ക്കാരിന് എതിരെ, ഞാന്‍ പറയാം ആ മഹതി വിധവയായിപ്പോയി, അത് അവരുടേതായ വിധി, അതിന് ഞങ്ങളാരും ഉത്തരവാദികളല്ല'', എന്നായിരുന്നു എംഎം മണിയുടെ പരാമര്‍ശം.

എംഎം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം.എല്‍.എമാര്‍ ഇന്ന് നിയമസഭ സമ്മേളനം ബഹിഷ്‌കരിച്ചു. മണിയുടേത് സ്ത്രീവിരുദ്ധ പരാമര്‍ശമാണ്. പരാമര്‍ശം പിന്‍വലിക്കാന്‍ എം.എം. മണി തയ്യാറാവണം. ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടത് പാര്‍ട്ടി കോടതിയുടെ വിധിയാണ്, അത് വിധിച്ച ജഡ്ജി പിണറായി വിജയനാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു. ടി.പി ചന്ദ്രശേഖരനെ കൊന്നതും തന്നെ വിധവയായി വിധിച്ചതും ആരാണെന്ന് കേരളത്തിനറിയാം എന്നാണ് കെ.കെ രമ എം.എല്‍.എ പ്രതികരിച്ചു

Related Stories

No stories found.
logo
The Cue
www.thecue.in