വധൂവരന്‍മാരെ വട്ടം കറക്കി,പരാതിയില്‍ 24 മണിക്കൂറിനകം സെക്ഷന്‍ ക്ലാര്‍ക്കിനെ സസ്‌പെന്‍ഡ് ചെയ്ത് ജി സുധാകരന്‍

വധൂവരന്‍മാരെ വട്ടം കറക്കി,പരാതിയില്‍ 24 മണിക്കൂറിനകം സെക്ഷന്‍ ക്ലാര്‍ക്കിനെ സസ്‌പെന്‍ഡ് ചെയ്ത് ജി സുധാകരന്‍

വധൂവരന്‍മാരെ വട്ടം കറക്കിയെന്ന പരാതിയില്‍ ആലപ്പുഴ സബ് രജിസ്ട്രാര്‍ ഓഫീസിലെ സെക്ഷന്‍ ക്ലാര്‍ക്കിനെ സസ്‌പെന്‍ഡ് ചെയ്ത് മന്ത്രി ജി സുധാകരന്‍. പരാതി ലഭിച്ച് 24 മണിക്കൂറിനകമാണ് ഷാജിയെന്ന ഉദ്യോഗസ്ഥനെതിരെ നടപടിയെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആലപ്പുഴ ബാറിലെ അഭിഭാഷകനായ ജീവന്‍, ഭാര്യ അഡ്വ. റെയ്‌നി എം കുര്യാക്കോസ് എന്നിവരാണ് പരാതിക്കാര്‍.സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാനാണ് ഇവര്‍ സബ് രജിസ്ട്രാര്‍ ഓഫീസിനെ സമീപിച്ചത്.

മര്യേജ് ഓഫീസര്‍ മുമ്പാകെ ഓണ്‍ലൈനായി 22.6.2020 ന് അപേക്ഷ നല്‍കി. തുടര്‍ന്ന് ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ അസ്സല്‍ രേഖ ഹാജരാക്കാന്‍ ഓഫീസിലെത്തിയപ്പോള്‍ സെക്ഷന്‍ ക്ലര്‍ക്ക് ഷാജി അപമര്യാദയായി പെരുമാറുകയും അകാരണമായി ബുദ്ധിമുട്ടിക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. പല തവണയായി മുട്ടാപ്പോക്കുകള്‍ പറഞ്ഞ് ഇവരെ മടക്കി അയച്ചു. വരാന്‍ പറയുന്ന ദിവസങ്ങളില്‍ ക്ലര്‍ക്ക് സീറ്റിലും ഓഫീസിലും ഉണ്ടാകില്ല. നേരിട്ട് കണ്ടപ്പോള്‍ വൈകി എന്ന കാരണം പറഞ്ഞ് അപേക്ഷ കൈപ്പറ്റാന്‍ വിസമ്മതിച്ചെന്നും പരാതിയില്‍ പറയുന്നു.

പല അവധികള്‍ക്ക് ശേഷം ക്ലാര്‍ക്ക് നിര്‍ദ്ദേശിച്ച പ്രകാരം 23.7.2020 ന് വധൂവരന്മാര്‍ മൂന്ന് സാക്ഷികള്‍ക്കൊപ്പം രാവിലെ 10 ന് ഓഫീസില്‍ ചെന്നു. എന്നാല്‍ അവരെ വൈകിട്ടുവരെ കാത്തു നിര്‍ത്തിയ ശേഷം രജിസ്‌ട്രേഷന്‍ നടക്കില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു. ജൂലൈ 28, 29 തിയ്യതികളിലും ഇതേ ആവശ്യത്തിന് ഓഫീസിലെത്തിയ വധൂവരന്മാരേയും സാക്ഷികളെയും മടക്കി അയച്ചു. ഒടുവില്‍ 30 നാണ് വിവാഹം രജിസ്റ്റര്‍ ചെയ്തു നല്‍കിയത്. അതിനു ശേഷം പല തവണ മാര്യേജ് സര്‍ട്ടിഫിക്കറ്റ് നല്‍കാതെ ദമ്പതികളെ വട്ടം കറക്കി. ഇടനിലക്കാരില്ലാതെ നേരിട്ട് അപേക്ഷിച്ചതിനാലാണ് ഈ ദുരനുഭവം ഉണ്ടായതെന്ന്‌ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രാഥമിക അന്വേഷണം നടത്തി ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നുവെന്ന് മന്ത്രി വിശദീകരിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആലപ്പുഴ ബാറിലെ അഭിഭാഷകനായ ശ്രീ.ജീവനും അഭിഭാഷകയായ ശ്രീമതി റെയ്നി എം. കുര്യാക്കോസും സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്ത് ലഭിക്കുന്നതിലേക്കായി ആലപ്പുഴ സബ് രജിസ്ട്രാർ ഓഫീസിലെ മാര്യേജ് ഓഫീസർ മുമ്പാകെ ഓൺലൈനായി 22.6.2020 ൽ അപേക്ഷ സമർപ്പിച്ചിരുന്നു. പ്രസ്തുത അപേക്ഷയുടെ പ്രിൻ്റ് എടുത്ത് ഫോട്ടോ എടുത്ത്‌ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ അസ്സൽ രേഖ ഹാജരാക്കുവാൻ ഓഫീസിലെത്തിയ അപേക്ഷകരോട് സെക്ഷൻ ക്ലർക്ക് ഷാജി അപമര്യാദയായി പെരുമാറുകയും ഇവരെ അകാരണമായി ബുദ്ധിമുട്ടിക്കുകയും ചെയ്തതായി പരാതി ലഭിച്ചു.

പല തവണയായി മുട്ടാപ്പോക്ക് ന്യായങ്ങൾ പറഞ്ഞ് അപേക്ഷകനെ മടക്കി അയയ്ക്കുകയും വരാൻ പറയുന്ന ദിവസങ്ങളിൽ ഈ ക്ലർക്കിനെ തിരക്കി ചെല്ലുമ്പോൾ സീറ്റിലും ഓഫീസിലും ഉണ്ടാവാറില്ല എന്നും നേരിട്ട് കണ്ടപ്പോൾ വൈകി എന്ന കാരണം പറഞ്ഞ് അപേക്ഷ കൈപ്പറ്റാൻ വിസമ്മതിച്ചു എന്നും പരാതിയിൽ പറയുന്നു.

പല അവധികൾക്ക് ശേഷം ഈ ക്ലർക്ക് നിർദ്ദേശിച്ച 23.7.2020 ന് വധൂവരന്മാർ മൂന്ന് സാക്ഷികൾക്കൊപ്പം രാവിലെ 10 മണിക്ക് ഓഫീസിൽ ചെന്നുവെന്നും അവരെ വൈകിട്ടു വരെ കാത്തു നിർത്തിയിട്ട് അവസാനം അന്നേ ദിവസം രജിസ്ട്രേഷൻ നടക്കില്ല എന്ന് പറഞ്ഞതായും 28.7.2020, 29.7.2020 എന്ന തീയതികളിലും ഇതേ ആവശ്യത്തിന് ഓഫീസിലെത്തിയ വധൂവരന്മാരേയും സാക്ഷികളെയും മടക്കി അയച്ചതായും അവസാനം 30.7.2020 നാണ് വിവാഹം രജിസ്റ്റർ ചെയ്യാനായത് എന്നും പരാതിയിൽ പറയുന്നു. അതിനു ശേഷം പല തവണ മാര്യേജ് സർട്ടിഫിക്കറ്റ് നൽകാതെ ഈ ദമ്പതികളെ വട്ടം കറക്കിയതായും ഇടനിലക്കാരില്ലാതെ നേരിട്ട് അപേക്ഷിച്ചതിനാലാണ് ഈ ദുരനുഭവം ഉണ്ടായതെന്നും പരാതിയിൽ പറയുന്നു. പരാതിയ്ക്ക് ആസ്പദമായ സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തി ആലപ്പുഴ സബ് രജിസ്ട്രാർ ഓഫീസിലെ ക്ലർക്കായ ഷാജിയെ സസ്പെൻ്റ് ചെയ്തിട്ടുണ്ട്. പരാതി ലഭിച്ച് 24 മണിക്കൂറിനകമാണ് ഈ നടപടി.

വിപ്ലവകരങ്ങളായ മാറ്റങ്ങളാണ് ഇടതു സർക്കാരിൻ്റെ നേതൃത്വത്തിൽ രജിസ്ട്രേഷൻ വകുപ്പിൽ നടന്നു വരുന്നത്.

പുതിയ കാലം, പുതിയ സേവനം എന്ന മുദ്രാവാക്യവുമായി കുതിക്കുന്ന വകുപ്പ് 315 SRO കളിലും ഓൺലൈൻ സേവനങ്ങൾ നടപ്പിലാക്കിയും, ഇ-പേയ്മെൻ്റ്, ഇ-സ്റ്റാംപിംഗ് തുടങ്ങിയവ നടപ്പാക്കിയും 50 സബ് രജിസ്ട്രാർ ഓഫീസുകൾക്ക് പുതിയ കെട്ടിട നിർമ്മാണം നടത്തിയും, ആയിരത്തിലധികം ജീവനക്കാർക്ക് ഡിജിറ്റൽ സിഗ്നേച്ചർ നൽകിയും റിയൽ എസ്റ്റേറ്റ് തട്ടിപ്പ് തടയാൻ നിയമനിർമ്മാണം നടത്തിയും പൊതുജനോപകാരപ്രദമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്.

എന്നാൽ അപൂർവ്വം ചില ജീവനക്കാർ വകുപ്പിൻ്റെ മുന്നേറ്റത്തെ തമസ്കരിക്കണം എന്ന നിർബന്ധത്തോടെയും കൈക്കൂലി എന്ന ചീഞ്ഞളിഞ്ഞ സംസ്കാരത്തിൽ നിന്നും ഇനിയും പുറത്തു കടക്കാതെയും പ്രവർത്തിക്കുന്നുണ്ട്. ഇത്തരക്കാർ ഇടതു സർക്കാരിൽ നിന്ന് യാതൊരു ദയയും പ്രതീക്ഷിക്കേണ്ടതില്ല എന്നാൽ സത്യസന്ധതയോടെ ജോലി ചെയ്യുന്നവർക്ക് പൂർണ്ണ സംരക്ഷണം നൽകുമെന്നും അറിയിക്കുന്നു.

മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ DCC പ്രസിഡൻ്റും വാഗ്മിയും പ്രഭാഷകനുമായ പ്രൊഫ.ജി.ബാലചന്ദ്രൻ്റേയും പ്രൊഫ. ഇന്ദിരാ ബാലചന്ദ്രൻ്റേയും മകനും ശ്രീമതി ഐ.ബി.റാണി ഐ.പി.എസ്സിൻ്റെ സഹോദരനുമായ ശ്രീ. ജീവനും അദ്ദേഹത്തിൻ്റെ ജീവിത സഖി ശ്രീമതി റെയ്നിക്കുമുണ്ടായ ബുദ്ധിമുട്ടുകളിൽ നിർവ്യാജം ഖേദിക്കുന്നു.

നവവധൂവരന്മാർക്ക് വിവാഹമംഗളാശംസകൾ നേരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in