എംജി സര്‍വ്വകലാശാല സംഘര്‍ഷത്തില്‍ എസ്എഫ്ഐയുടെ പരാതിയില്‍ ഏഴ് എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ്

എംജി സര്‍വ്വകലാശാല സംഘര്‍ഷത്തില്‍ എസ്എഫ്ഐയുടെ പരാതിയില്‍ ഏഴ് എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ്

Published on

എം.ജി സര്‍വ്വകലാശാല സംഘര്‍ഷത്തില്‍ എസ്.എഫ്.ഐയുടെ പരാതിയില്‍ എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

സംഘര്‍ഷത്തിനിടെ എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ എസ്.എഫ്.ഐയുടെ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്നും കേറിപ്പിടിക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ചാണ് എസ്.എഫ്.ഐ കോട്ടയം ഗാന്ധിനഗര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ ഏഴ് എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ പ്രതിയാക്കി രണ്ട് കേസുകള്‍ കോട്ടയം ഗാന്ധിനഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു.

തങ്ങളുടെ പരാതിയെ പ്രതിരോധിക്കാനാണ് എസ്.എഫ്.ഐ പൊലീസില്‍ പരാതി നല്‍കിയതെന്ന് എ.ഐ.എസ്.എഫ് നേതാക്കള്‍ പ്രതികരിച്ചു. ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ സംഭവ സ്ഥലത്ത് എന്താണ് നടന്നതെന്ന് മനസിലാകും.

സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് എസ്.എഫ്.ഐ പരാതി നല്‍കുന്നത്. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയമുള്ളതായും എ.ഐ.എസ്.എഫ് നേതാക്കള്‍ പ്രതികരിച്ചു.

വിഷയത്തില്‍ മൗനം പാലിക്കുന്ന സി.പി.ഐ നേതാക്കള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചു.

തങ്ങളുടെ മകളെ പോലെ സംരക്ഷിക്കേണ്ട വനിതാ പ്രവര്‍ത്തകയോട് ഇത്രയും അപമര്യാദയായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പെരുമാറിയിട്ടും എങ്ങനെയാണ് സി.പി.ഐ നേതാക്കള്‍ക്ക് നിശബ്ദരായി ഇരിക്കാന്‍ കഴിയുന്നതെന്നും വി.ഡി സതീശന്‍ ചോദിച്ചു.

logo
The Cue
www.thecue.in