വാരിയംകുന്നത്തുണ്ടാക്കിയ നാടിന്റെ പേര് മാപ്പിള രാജ്യമെന്നല്ല, അദ്ദേഹത്തിന്റെ സ്ഥാനം ഭഗത് സിംഗിനൊപ്പമെന്ന് എം.ബി രാജേഷ്

വാരിയംകുന്നത്തുണ്ടാക്കിയ നാടിന്റെ പേര് മാപ്പിള രാജ്യമെന്നല്ല, അദ്ദേഹത്തിന്റെ സ്ഥാനം ഭഗത് സിംഗിനൊപ്പമെന്ന് എം.ബി രാജേഷ്
Published on

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്ഥാനം ഭഗത് സിംഗിനൊപ്പമെന്ന് സ്പീക്കര്‍ എം.ബി രാജേഷ്. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തിനോടനുബന്ധിച്ച് സംസ്ഥാന ലൈബ്രററി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതിനിടെയാണ് വാരിയംകുന്നത്തിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

''വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുണ്ടാക്കിയ നാടിന്റെ പേര് മാപ്പിളരാജ്യമെന്നല്ല. മലയാളരാജ്യമെന്നായിരുന്നു. പുതുതലമുറയെ ഈ ചരിത്രം വസ്തുനിഷ്ഠമായി പഠിപ്പിക്കാന്‍ ചരിത്രവായനകള്‍ ആവശ്യമാണ്,'' എം.ബി രാജേഷ് പറഞ്ഞു.

മലബാര്‍ കലാപം ഹിന്ദുവിരുദ്ധ കലാപമാണെന്ന രീതിയില്‍ സംഘപരിവാര്‍ നടത്തുന്ന വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ കെടി ജലീലും സംസാരിച്ചു.

ഹിന്ദുവിരുദ്ധ കലാപമായിരുന്നു മലബാര്‍ കലാപമെങ്കില്‍ 1925ല്‍ രൂപീകരിച്ച അര്‍.എസ്.എസിന് ഏറ്റവും വളര്‍ച്ചയുള്ള മണ്ണ് ഏറനാടും വള്ളുവനാടുമാകുമായിരുന്നു. എന്നാല്‍ അങ്ങനെയല്ല സംഭവിച്ചതെന്ന് കെ.ടി ജലീല്‍ പറഞ്ഞു.

വാരിയംകുന്നന്‍ എന്ന പേരില്‍ പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ വിവാദങ്ങള്‍ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്നിരുന്നു.

logo
The Cue
www.thecue.in