സാന്റിയാഗോ മാര്‍ട്ടിനെ ‘കൊള്ളക്കാരനെന്നും’ ‘ലോട്ടറി മാഫിയ’യെന്നും വിശേഷിപ്പിച്ചതില്‍ മനോരമയുടെ മാപ്പ്

സാന്റിയാഗോ മാര്‍ട്ടിനെ ‘കൊള്ളക്കാരനെന്നും’ ‘ലോട്ടറി മാഫിയ’യെന്നും വിശേഷിപ്പിച്ചതില്‍ മനോരമയുടെ മാപ്പ്

Summary

, ജസ്റ്റിന്‍ കുര്യന്‍ ജോസഫിന്റെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പ്

ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിനെതിരായ വാര്‍ത്തകൡല്‍ ഖേദപ്രകടനവുമായി മലയാള മനോരമ ദിനപത്രം. സാന്റിയാഗോ മാര്‍ട്ടിനെ ലോട്ടറി രാജാവ്, ലോട്ടറി മാഫിയ, കൊള്ളക്കാരന്‍ എന്നീ പദങ്ങള്‍ എഴുതാന്‍ ഇടയാക്കിയതില്‍ മാനേജ്‌മെന്റ് ഖേദം പ്രകടിപ്പിക്കുന്നതായി മനോരമ ഖേദപ്രകടനമായി നല്‍കിയ വാര്‍ത്തയില്‍ പറയുന്നു. സാന്റിയായോ മാര്‍ട്ടിന്‍ നല്‍കിയ അപകീര്‍ത്തി കേസിന് പിന്നാലെ നടന്ന ഒത്തുതീര്‍പ്പിലാണ് മനോരമയുടെ ഖേദപ്രകടനമെന്നറിയുന്നു. സിക്കിം ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ മധ്യസ്ഥതയിലാണ് മലയാള മനോരമയും സാന്റിയാഗോ മാര്‍ട്ടിനും ഒത്തുതീര്‍പ്പിലെത്തിയത്. മനോരമയുമായി എല്ലാ കേസുകളും പരിഹരിക്കാനും തീരുമാനിച്ചാണ് ഒത്തുതീര്‍പ്പ്. ഇതിന് പിന്നാലെയാണ് ഞായറാഴ്ചത്തെ പത്രത്തില്‍ മനോരമ മാര്‍ട്ടിനെതിരായ വാര്‍ത്തകളില്‍ മാപ്പ് പറഞ്ഞത്.

മാര്‍ട്ടിനെ ലോട്ടറി രാജാവ്, ലോട്ടറി മാഫിയ, കൊള്ളക്കാരന്‍ എന്നീ പദങ്ങള്‍ എഴുതാന്‍ ഇടയാക്കിയതില്‍ മാനേജ്‌മെന്റ് ഖേദം പ്രകടിപ്പിക്കുന്നതായി മനോരമ

മാര്‍ട്ടിനെയും അദ്ദേഹത്തിന്റെ ലോട്ടറി ബിസിനസിനെയും സംബന്ധിച്ച് മനോരമ ദിനപത്രത്തിലും ഓണ്‍ലൈനിലും പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ അദ്ദേഹത്തെയോ ബിസിനസ് സ്ഥാപനത്തെയോ അപകീര്‍ത്തിപ്പെടുത്താനോ കളങ്കപ്പെടുത്താനോ അല്ലെന്ന് മനോരമ വിശദീകരിക്കുന്നു. മലയാള മനോരമയ്‌ക്കെതിരെ സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ കേസുകള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായാണ് ഖേദപ്രകടനം.

ദേശാഭിമാനി പത്രവുമായി ബന്ധപ്പെട്ടാണ് സാന്റിയാഗോ മാര്‍ട്ടിനും അദ്ദേഹത്തിന്റെ സ്ഥാപനവും കേരളത്തില്‍ വലിയ ചര്‍ച്ചയാവുന്നത്. സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനി ദേശാഭിമാനിക്ക് രണ്ട് കോടി രൂപയുടെ ബോണ്ട് നല്‍കിയെന്ന വാര്‍ത്ത വന്നതിന് പിന്നാലെ സിപിഐഎം നേതൃത്വത്തിലും ദേശാഭിമാനിയിലും വലിയ വിവാദമുണ്ടായിരുന്നു.

സാന്റിയാഗോ മാര്‍ട്ടിനുമായോ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുമായോ ബന്ധപ്പെട്ട വാര്‍ത്തകള്‍ ഭാവിയില്‍ പ്രസിദ്ധീകരിക്കേണ്ടി വന്നാല്‍ അവ പത്രധര്‍മ്മത്തോടും ധാര്‍മ്മികമൂല്യങ്ങളോടും നീതി പുലര്‍ത്തുന്നവയാവുമെന്നും മനോരമ ഖേദപ്രകടനത്തില്‍ അറിയിക്കുന്നു.

logo
The Cue
www.thecue.in