നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ ഉയര്‍ന്ന ലൈംഗിക പീഡനപരാതിയില്‍ അതിജീവിതയെ അപമാനിക്കുന്ന പരാമര്‍ശവുമായി നടി മല്ലിക സുകുമാരന്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മല്ലികയുടെ പ്രതികരണം. ഒന്നിലേറെ തവണ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്ന് പറയുന്നത് സത്യസന്ധമായി തോന്നുന്നില്ലെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞു. ഒരാളുടെ സ്വഭാവം മോശമാണെന്ന് മനസ്സിലായാല്‍ വീണ്ടും എന്തിനാണ് അയാളുടെ അടുത്തേക്ക് പോകുന്നതെന്നും മല്ലിക ചോദിച്ചു.
"19 തവണയോ 16 തവണയോ പീഡിപ്പിച്ചുവെന്നാണ് കേട്ടത്. രണ്ടോ മൂന്നോ പ്രാവശ്യം പോയത് പോട്ടെ, ബാക്കിയുള്ള 13 തവണ എന്തിനാണ് പോയത്. അല്ലെങ്കിൽ അങ്ങനെ പോയവന്റെ അടുത്ത് അച്ഛനോ ആങ്ങളമാരോ ആരും ഇല്ലെങ്കിൽ ഏതെങ്കിലും ബന്ധുക്കളോ അതോ പോലീസിനോടോ എന്തെങ്കിലും പറയണ്ടേ. എന്തെല്ലാം വഴികൾ ഈ നാട്ടിലുണ്ട്. അതൊക്കെ ഉപയോഗപ്പെടുത്താതെ പോയിക്കഴിഞ്ഞിട്ട് പിന്നെ ഒരു സുപ്രഭാതത്തിൽ പെട്ടന്ന് 19 പ്രാവശ്യം എന്ന് പറയുന്നത് വിശ്വസിക്കാനാവുന്നില്ല. ആണുങ്ങളായാലും പെണ്ണുങ്ങളായാലും അതിന് തക്കതായ കാരണവും അവർ പറയണം." മല്ലിക സുകുമാരൻ പറഞ്ഞു.
നടിയെ ആക്രമിച്ച സംഭവത്തില്‍ താന്‍ പൂര്‍ണമായും അതിജീവിതയ്ക്ക് ഒപ്പമാണെന്നും മല്ലിക പറഞ്ഞു. ജോലി ചെയ്യാന്‍ പോയ കുട്ടിയാണ് ആക്രമിക്കപ്പെട്ടതും അതിന്റെ എല്ലാ വശങ്ങളും തനിക്കറിയാമെന്നും മല്ലിക വ്യക്തമാക്കി.