മലയാളി നേഴ്‌സ് നിമി: ചോരപുരണ്ട കത്തിയ്ക്ക് മുന്നിലും പതറാത്ത ചങ്കൂറ്റം

മലയാളി നേഴ്‌സ് നിമി: ചോരപുരണ്ട കത്തിയ്ക്ക് മുന്നിലും പതറാത്ത ചങ്കൂറ്റം

മംഗളുരുവില്‍ വിദ്യാര്‍ത്ഥിനിയെ മുന്‍ സഹപാഠി കുത്തിപ്പൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റേയും സ്വയം കഴുത്ത് മുറിക്കുന്നതിന്റേയും വീഡിയോ കണ്ടതിന്റെ ഞെട്ടലിലാണ് സോഷ്യല്‍ മീഡിയ. നടുറോഡില്‍ യുവതിയെ കുത്തുന്നത് കണ്ട് കാഴ്ച്ചക്കാര്‍ അടുക്കലേക്ക് ചെല്ലാന്‍ ശ്രമിക്കുന്നതും അക്രമിയുടെ കത്തിവീശലിലും വെല്ലുവിളിയിലും പിന്തിരിഞ്ഞ് നിക്കുന്നതും വീഡിയോയിലുണ്ട്.

ഇതിനിടയിലേക്ക് ആംബുലന്‍സിലെത്തുന്ന നേഴ്‌സ് രംഗം കൈകാര്യം ചെയ്യുന്നത് അദ്ഭുതത്തോടെയാണ് എല്ലാവരും കണ്ടത്. വിദ്യാര്‍ത്ഥിനിയെ 12 തവണ കുത്തി കൊലവിളിയുമായി നിലയുറപ്പിച്ച അക്രമിയെ സാന്ത്വനിപ്പിച്ചത് ഉള്ളാള്‍ കെ എസ് ഹെഗ്‌ഡെ മെഡിക്കല്‍ കോളേജില്‍ നിന്ന് പഠിച്ചിറങ്ങിയ മലയാളി നേഴ്‌സ് നിമിയാണ്. വലിയകാര്യമാണ് നിമി ചെയ്തതെന്ന് ഉള്ളാള്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഗോപാലകൃഷ്ണ 'ദ ക്യൂ' വിനോട് പറഞ്ഞു.

നിമി എന്നാണ് ആ നേഴ്‌സിന്റെ പേര്. വലിയ കാര്യമാണ് അവര്‍ ചെയ്തത്. വലിയ കാര്യം.

ഗോപാലകൃഷ്ണ

നിമി ആംബുലന്‍സിന് പുറത്തിറങ്ങുമ്പോള്‍ തന്നെ കാഴ്ച്ചക്കാര്‍ പേര് എടുത്ത് വിളിച്ച് നിലവിളിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. നിമി അടുത്തേക്ക് വന്നതോടെ സുഷാന്ത് എന്നുപേരുള്ള അക്രമി യുവതിയുടെ ദേഹത്ത് കിടന്നു. അത്രയും നേരം ഭീകരത സൃഷ്ടിച്ച അക്രമിയെ മലയാളി നേഴ്‌സ് കൈയില്‍ പിടിച്ച് വലിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും മറ്റുള്ളവര്‍ ഒപ്പം ചേരുന്നതും വീഡിയോയിലുണ്ട്.

നിമിയും കൂടെയുള്ളവരും ചേര്‍ന്ന് ഇരുവരേയും കെ എസ് ഹെഗ്‌ഡേ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. സുഷാന്ത് അപകടനില തരണം ചെയ്തു. യുവതിയുടെ നില ഗുരുതരമായി തുടരുന്നു എന്നാണ് ഏറ്റവും ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട്. (ദ ക്യൂ നിമിയുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ആശുപത്രി അധികൃതരില്‍ നിന്നും അനുമതി ലഭിച്ചില്ല)

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. വീട്ടില്‍ നിന്ന് ക്ഷേമ ബസ് സ്റ്റാന്റ് ലക്ഷ്യമാക്കി പോവുകയായിരുന്നു പെണ്‍കുട്ടി. ഈ സമയം എത്തിയ സുശാന്ത് അവളുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഇരുവര്‍ക്കുമിടയില്‍ വഴക്കുണ്ടായി. ഇതോടെ പൊടുന്നനെ കത്തി പുറത്തെടുത്ത സുശാന്ത് പെണ്‍കുട്ടിയെ കുത്തുകയായിരുന്നു. പെണ്‍കുട്ടിക്ക് 12 തവണ കുത്തേറ്റതായി ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. അതുവഴി കടന്നുപോകുന്നവര്‍ ആക്രമണം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടും സുശാന്ത് കൂട്ടാക്കിയില്ല. തുടര്‍ന്ന് അയാള്‍ അതേ കത്തികൊണ്ട് തന്റെ ശരീരത്തില്‍ മുറിവേല്‍പ്പിക്കാന്‍ ആരംഭിക്കുകയും തടയാന്‍ വരുന്നവരെ കത്തിവീശി ഭീഷണിപ്പെടുത്തുകയും ചെയ്തു.

ശക്തിനഗര്‍ സ്വദേശിയാണ് സുശാന്ത്. പെണ്‍കുട്ടിയും യുവാവും ഒരേ സ്ഥാപനത്തില്‍ നൃത്തം അഭ്യസിച്ചിരുന്നു. മൂന്നുവര്‍ഷമായി ഇവര്‍ പരിചയക്കാരാണ്. യുവതി എംബിഎ പഠനത്തിന് ചേര്‍ന്ന ശേഷം യുവാവുമായി അകലം പാലിച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള പകയില്‍, കുറച്ചുനാള്‍ മുമ്പ് യുവാവ് കോളജിലെത്തി പെണ്‍കുട്ടിയെ അധിക്ഷേപിച്ചു. ഇതില്‍ യുവാവിനെതിരെ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in