'നാണവും മാനവുമുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് കേരളത്തോട് മാപ്പ് ചോദിക്കണം'; വ്യാജ വീഡിയോ കേസില്‍ വി.ഡി സതീശനെതിരെ എം സ്വരാജ്

'നാണവും മാനവുമുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് കേരളത്തോട് മാപ്പ് ചോദിക്കണം'; വ്യാജ വീഡിയോ കേസില്‍ വി.ഡി സതീശനെതിരെ എം സ്വരാജ്

തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിനെതിരായ വ്യാജ വീഡിയോ അപ്ലോഡ് ചെയ്തയാള്‍ പിടിയിലായ സംഭവത്തില്‍ യു.ഡി.എഫിനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. നാണവും മാനവുമുണ്ടെങ്കില്‍ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് കുറ്റം ഏറ്റ് പറഞ്ഞ് കേരളത്തിന്റെ മുമ്പാകെ മാപ്പിരക്കുകയാണ് യു.ഡി.എഫും പ്രതിപക്ഷ നേതാവും ചെയ്യേണ്ടതെന്ന് എം സ്വരാജ് പറഞ്ഞു.

കുട്ടികളും കുടുംബവും ഉണ്ടെന്ന് പോലും നോക്കാതെ ജോ ജോസഫിനെ വ്യക്തിഹത്യ ചെയ്യാനായിരുന്നു യു.ഡി.എഫ് ശ്രമിച്ചത്. ആ ശ്രമം ഇപ്പോള്‍ കെയ്യോടെ പിടിച്ചിരിക്കുന്നു, ഇന്ന് പോളിംഗ് ദിവസമാണെങ്കിലും അത് കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ വെളിവായി. പ്രതിപക്ഷ നേതാവ് കെട്ടിപ്പൊക്കി കൊണ്ടുവന്ന നുണയുടെ കൊട്ടാരം തകര്‍ന്ന് വീണുവെന്നും എം സ്വരാജ് പറഞ്ഞു.

ഒരു മുന്‍മന്ത്രി അദ്ദേഹം മന്ത്രിയായിരിക്കുന്ന സമയത്ത്, അദ്ദേഹത്തിന്റെ ഭാര്യ പങ്കെടുത്ത ഒരു വിവാഹത്തിന്റെ ഫോട്ടോയില്‍ നിന്ന് ഭാര്യയുടെ തലമാറ്റി അതില്‍ ഒരു തട്ടിപ്പു കേസിലെ പ്രതിയുടെ തല ചേര്‍ത്ത് പ്രചരിപ്പിച്ചത് ഒരു ഡി.സി.സി പ്രസിഡന്റായിരുന്നു, കേരളത്തിലെ ഒരു മുന്‍ വനിതാ മന്ത്രിയെ അങ്ങേയറ്റം വ്യക്തിഹത്യമായി, ഹീനമായ ഭാഷയില്‍ അധിക്ഷേപിച്ചതിന് കേസില്‍ പ്രതിയായത് പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫില്‍ പെട്ട ഒരാളായിരുന്നു. ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങള്‍ നിരന്തരം നടത്തിക്കൊണ്ട് പോകുന്ന ആളുകളെ യു.ഡി.എഫ് തെരഞ്ഞെടുക്കുകയാണെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.

വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് പിടിയിലായത്. കൊച്ചി പൊലീസ് പ്രത്യേക സംഘമാണ് അബ്ദുള്‍ ലത്തീഫിനെ പിടികൂടിയത്. പ്രതി ലീഗ് അനുഭാവിയാണെന്ന് പൊലീസ് പറയുന്നു. കോയമ്പത്തൂരില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ അപ്ലോഡ് ചെയ്തയാളെയും പൊലീസ് പിടികൂടിയത്.

Related Stories

No stories found.
logo
The Cue
www.thecue.in