പരാജയപ്പെട്ടിട്ടില്ലെന്ന് ബി ഗോപാലകൃഷ്ണന്‍; സി.പി.എം വോട്ട് കച്ചവടം നടത്തിയെന്ന് ആരോപണം

പരാജയപ്പെട്ടിട്ടില്ലെന്ന് ബി ഗോപാലകൃഷ്ണന്‍; സി.പി.എം വോട്ട് കച്ചവടം നടത്തിയെന്ന് ആരോപണം
Published on

തൃശൂര്‍ കോര്‍പ്പറേഷനില്‍ പരാജയപ്പെടുത്താന്‍ സി.പി.എം വോട്ട് കച്ചവടം നടത്തിയെന്ന് ബി.ജെ.പി വക്താവ് ബി.ഗോപാലകൃഷ്ണന്‍. സിറ്റിംങ് സീറ്റായ കുട്ടന്‍കുളങ്ങരയില്‍ ബി.ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടിരുന്നു. സി.പി.എം സെക്രട്ടറിയേറ്റംഗത്തിന് ചുമതല നല്‍കിയാണ് തന്നെ പരാജയപ്പെടുത്താന്‍ നീക്കം നടത്തിയത്. കോര്‍പ്പറേഷനില്‍ കയറ്റിയില്ലെങ്കിലും ഭരണസമതിക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി താന്‍ പുറത്തുണ്ടാകുമെന്നും ബി.ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഗോപാലകൃഷ്ണന്റെ പ്രതികരണം

പരാജയപ്പെട്ടിട്ടില്ല. ബി.ജെ.പിയുടെ സംഘടന ചുമതലയുള്ള വ്യക്തി എന്ന നിലയില്‍ കോര്‍പ്പറേഷനിലേക്ക് വരാതിരിക്കാന്‍ യു.ഡി.എഫും യു.ഡി.എഫും ഒന്നിച്ചു നിന്നാണ് തന്നെ പരാജയപ്പെടുത്തിയത്. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ സെക്രട്ടറിയേറ്റംഗത്തിന് ചുമതലപ്പെടുത്തി. സര്‍ക്കുലര്‍ ഇറക്കി. ജാതിരാഷ്ട്രീയം കളിച്ചു. രാഷ്ട്രീയമായി പരാജയപ്പെട്ടിട്ടില്ല. സിപിഎമ്മിന് ഗോപാലകൃഷ്ണനെയോ ബിജെപിയേയോ പരാജയപ്പെടുത്താനാകില്ല. കോര്‍പ്പറേഷനില്‍ കയറ്റിയില്ലെങ്കിലും പുറത്ത് ശക്തമായ പ്രക്ഷോഭവുമായി താനുണ്ടാകും. വോട്ട് കച്ചവടം നടത്തി.

241 വോട്ടുകള്‍ക്കാണ് ബി.ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് കുമാറാണ് ഇവിടെ വിജയിച്ചത്. ബി.ഗോപാലകൃഷ്ണനെ മുന്നില്‍ നിര്‍ത്തിയായിരുന്നു ബി.ജെ.പി തൃശൂരില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

logo
The Cue
www.thecue.in