ലക്ഷദ്വീപിന് ഇന്ന് കറുത്ത ദിനം, ഫാസിസത്തെ ഇനിയും സഹിക്കില്ല; പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശത്തിനെതിരെ ഐഷ സുല്‍ത്താന

ലക്ഷദ്വീപിന് ഇന്ന് കറുത്ത ദിനം, ഫാസിസത്തെ ഇനിയും സഹിക്കില്ല; പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശത്തിനെതിരെ ഐഷ സുല്‍ത്താന

ലക്ഷദ്വീപിലെ ജനങ്ങൾ ഫാസിസത്തെ ഇനിയും സഹിക്കില്ലെന്ന് സംവിധായിക ഐഷ സുൽത്താന. വിവാദങ്ങൾക്കിടെ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഇന്ന് ദ്വീപ് സന്ദർക്കുന്നതിനെതിരെയാണ് സോഷ്യൽ മീഡിയയിലൂടെ ഐഷ പ്രതിഷേധമറിച്ചിരിക്കുന്നത്. അഡ്മിനിസ്ട്രേറ്ററുടെ സന്ദർശനത്തിനെതിരെ ലക്ഷദ്വീപ് സേവ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് കരിദിനം ആചരിക്കുകയാണ്. ആളുകൾ കറുത്ത ബാഡ്ജുകൾ ധരിച്ചും കൊടികൾ ഉയർത്തിയും പ്രതിഷേധിക്കുവാനാണ് പ്രതിഷേധക്കാർ ആഹ്വാനം ചെയ്തിരിക്കുന്നത്.

ലക്ഷദ്വീപിലെ ജനങ്ങൾ ഫാസിസത്തെ ഇനിയും സഹിക്കില്ല. ഏകാധിപത്യ നയങ്ങൾക്കെതിരെ ഞങ്ങൾ നിലകൊള്ളും, ലക്ഷദ്വീപിലെ ഈ ഉപരോധത്തെ ഞങ്ങൾ അതിജീവിക്കും. ഫാസിസം വിവേചനം കാണിക്കുവാൻ ശ്രമിക്കുന്നിടത്തോളം ഞാൻ ശബ്ദിച്ചുക്കൊണ്ടേയിരിക്കും. ഇന്ന് ലക്ഷദ്വീപ് സ്വദേശികൾക്ക് ഒരു കറുത്ത ദിനമാണ് .അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ലക്ഷദ്വീപിലെത്തുന്നതിനെതിരെ ഞങ്ങൾ പ്രതിഷേധിക്കുന്നു

ഐഷ സുൽത്താന

അതേസമയം, ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹ കേസ് നൽകിയതിനെതിരെ ലക്ഷദ്വീപ് ഘടകത്തിലെ ബിജെപിയിൽ നിന്നും കൊഴിഞ്ഞുപോക്ക് തുടരുകയാണ്. ഐഷയ്ക്കെതിരെ വിദ്വേഷ പ്രചരണത്തിന് ബിജെപി ശ്രമം നടത്തുന്നത് വെളിപ്പെടുത്തുന്ന ഓഡിയോ സന്ദേശം പുറത്ത് വന്നിരുന്നു. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടിയും ദ്വീപ് ബിജെപി വൈസ് പ്രസിഡന്റ് കെ.പി മുത്തുക്കോയയും തമ്മില്‍ സംസാരിച്ചതിന്റെ ഓഡിയോ ക്ലിപ്പുകളാണ് പുറത്ത് വന്നത് .

മീഡിയവണ്‍ ചാനലിലെ ചര്‍ച്ചക്കിടെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഇടപെല്‍ ജെവായുധം (ബയോവെപ്പണ്‍) എന്ന നിലക്കാണെന്ന് ഐഷ പരാമര്‍ശിച്ചതാണ് വിവാദമായത്. ചൈന മറ്റ് രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍പട്ടേലെന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് എന്നായിരുന്നു ഐഷ പറഞ്ഞത്. ബിജെപി ലക്ഷദ്വീപ് നേതാവ് അബ്ദുല്‍ ഖാദര്‍ നല്‍കിയ പരാതിയിന്മേല്‍ കവരത്തി പോലീസ് ആണ് ഐഷക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 124 എ , 153 എ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഐഷക്ക് പിന്തുണയുമായി ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം ഉള്‍പ്പെടെ രംഗത്ത് വന്നിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in