കിറ്റെക്‌സില്‍ വേണ്ടത്ര ശുചിമുറിയില്ല; അവധിദിനത്തിലും ജോലി, അധികവേതനമില്ല, പരിശോധന റിപ്പോര്‍ട്ട് പുറത്ത്

കിറ്റെക്‌സില്‍ വേണ്ടത്ര ശുചിമുറിയില്ല; അവധിദിനത്തിലും ജോലി, അധികവേതനമില്ല, പരിശോധന റിപ്പോര്‍ട്ട് പുറത്ത്

കിറ്റെക്‌സ് കേരളം വിടുന്നത് ചര്‍ച്ചയായിരിക്കെ കമ്പനിയുടെ കിഴക്കമ്പലത്തെ ഫാക്ടറിയെക്കുറിച്ചും തൊഴിലാളികള്‍ നേരിട്ട പീഢനത്തെക്കുറിച്ചുമുള്ള പരിശോധന്ാ റിപ്പോര്‍ട്ട് പുറത്ത്. കിഴക്കമ്പലത്ത് കമ്പനി ആസ്ഥാനത്ത് തൊഴിലാളികളെ അവധി ദിവസങ്ങളില്‍ പോലും പണിയെടുപ്പിക്കുന്നതായും കൃത്യമായി കുടിവെള്ളം നല്‍കുന്നില്ലെന്നും, വേണ്ടത്ര ശുചിമുറികളില്ലാതെയാണ് കമ്പനിയുടെ പ്രവര്‍ത്തനമെന്നും തൊഴില്‍ വകുപ്പിന്റെ റിപ്പോര്‍ട്ടിലുണ്ട്. തൊഴില്‍ വകുപ്പിന്റെ ഈ പരിശോധനയുടെ പേരിലാണ് കമ്പനിയും സര്‍ക്കാരും തമ്മിലുള്ള തുറന്ന പോരിലേക്ക് കാര്യങ്ങളെത്തുന്നത്. തുടര്‍ച്ചയായി കമ്പനിയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പരിശോധന നടത്തിയതായും കേരളത്തിലെ 3500 കോടിയുടെ നിക്ഷേപപദ്ധതി ഉപേക്ഷിക്കുന്നതായും എം.ഡി. സാബു ജേക്കബ് പ്രഖ്യാപിച്ചിരുന്നു. മനോരമ ന്യൂസ് ചാനലാണ് തൊഴില്‍ വകുപ്പ് നടത്തിയ പരിശോധന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

ഏകപക്ഷീയമായി ഒരു രേഖയും പരിശോധിക്കാതെ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഇതെന്നാണ് കിറ്റെക്‌സ് എം.ഡി സാബു എം.ജേക്കബിന്റെ പ്രതികരണം.

പരിശോധന റിപ്പോര്‍ട്ടിലെ ഉള്ളടക്കം

അവധി ദിനത്തിലും തൊഴിലാളികളെ ജോലി ചെയ്യിക്കുന്നുണ്ടെങ്കിലും അധിക വേതനം നല്‍കുന്നില്ല.

മിനിമം വേതനവും തൊഴിലാളികള്‍ക്കു നല്‍കുന്നില്ല. അനധികൃതമായി തൊഴിലാളികളില്‍നിന്ന് പിഴ ഈടാക്കുന്നു. വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിച്ചില്ല. തൊഴിലാളികളുടെ വിവരങ്ങളടങ്ങിയ റജിസ്റ്റര്‍ സൂക്ഷിക്കുന്നില്ല. ശമ്പളം കൃത്യസമയത്ത് നല്‍കാന്‍ കമ്പനി തയാറാകുന്നില്ല.

കരാര്‍ തൊഴിലാളികള്‍ക്കു ലൈസന്‍സ് ഇല്ല. കരാറുകാരുടെ വിവരങ്ങളടങ്ങിയ റജിസ്റ്റര്‍ സൂക്ഷിച്ചിരുന്നില്ല. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആവശ്യമായ മെഡിക്കല്‍ സൗകര്യം ഉണ്ടായിരുന്നില്ല. ദേശീയ അവധി ദിവസങ്ങളില്‍പോലും ജീവനക്കാര്‍ക്ക് അവധി നല്‍കാതെ ജോലി ചെയ്യിച്ചു. സാലറി സ്ലിപ്പുകള്‍ കമ്പനി സൂക്ഷിച്ചിരുന്നില്ല. ശമ്പളം നല്‍കുന്ന റജിസ്റ്ററും കമ്പനിയില്‍ കണ്ടെത്താനായില്ല, റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ വേണ്ടത്ര ശുചിമുറിയോ കുടിവെള്ള സൗകര്യമോ ഇല്ല.

കമ്പനിക്കകത്ത് നിന്നും പുറത്തുനിന്നും ധാരാളം പരാതി കിട്ടിയ സാഹചര്യത്തിലാണ് സംസ്ഥാന തൊഴില്‍ വകുപ്പ് കിറ്റെക്‌സില്‍ പരിശോധന നടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in