എച്ച്.ആര്‍.ഡി.എസും മാധവ വാര്യരും തമ്മിലുള്ള തര്‍ക്കമാണ് കാരണം; എനിക്ക് സുഹൃത്ത് ബന്ധം മാത്രം: കെ.ടി. ജലീല്‍

കെ ടി ജലീല്‍
കെ ടി ജലീല്‍

സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളെ തള്ളി മുന്‍ മന്ത്രി കെ.ടി ജലീല്‍. മാധവ വാര്യരുമായി തനിക്ക് സുഹൃത്ത് ബന്ധത്തില്‍ കവിഞ്ഞ് ഒന്നുമില്ലെന്നും ഷാര്‍ജ സുല്‍ത്താന് ഡിലിറ്റ് നല്‍കിയതില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എച്ച്.ആര്‍.ഡി.എസ് എന്ന സംഘടനയും മാധവ വാര്യരുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങളുണ്ട്. അതാണ് അവരുടെ പേര് ഈ കേസുമായി കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നതിന് കാരണമെന്നും ജലീല്‍ പറഞ്ഞു.

'എച്ച്.ആര്‍.ഡി.എസ് അട്ടപ്പാടിയില്‍ 200ലധികം വീടുകള്‍ നിര്‍മിച്ച് നല്‍കിയിട്ടുണ്ട്. അതിന്റെ നിര്‍മാണം നടത്തിയത് വാര്യര്‍ ഫൗണ്ടേഷന്‍ എന്ന് പറയുന്ന മാധവവാര്യരുടെ സംഘടനയാണ്. അവര്‍ക്ക് എച്ച്.ആര്‍.ഡി.എസ് പണം നല്‍കയില്ല. കൊടുത്ത ചെക്ക് വണ്ടിച്ചെക്ക് ആയിരുന്നു. അത് പണമില്ലാത്തതുകൊണ്ട് മുടങ്ങി. അതേതുടര്‍ന്ന് മുംബൈ ഹൈക്കോടതിയില്‍ ക്രൈം നമ്പര്‍ 366/22 പ്രകാരം വാര്യര്‍ ഫൗണ്ടേഷന്‍ കേസ് നല്‍കിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ടാണ് അവരുടെ പേര് ഈ കേസുമായി ബന്ധപ്പെടുത്തി പറയാന്‍ ഇടവന്നതെന്നാണ് വാര്യര്‍ ഫൗണ്ടേഷന്‍ പറയുന്നത്,' ജലീല്‍ പറഞ്ഞു.

ഷാര്‍ജ സുല്‍ത്താന് ഡിലിറ്റ് കൊടുക്കാന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തീരുമാനിക്കുന്നത് 2014ല്‍ ആണ്. അക്കാലത്ത് യുണിവേഴ്‌സിറ്റി വി.സി. അബ്ദുള്‍ സലാം ആണെന്നും ആ വ്യക്തി ഇന്ന ബി.ജെ.പി നേതാവാണെന്നും ജലീല്‍ പറഞ്ഞു. ഷാര്‍ജ സുല്‍ത്താന് ഡിലിറ്റ് കൊടുക്കാന്‍ തീരുമാനിക്കുന്നത് അന്നത്തെ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണെന്നും അന്ന്, വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബാണെന്നും ജലീല്‍ പറഞ്ഞു.

സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ നട്ടാല്‍ കുരുക്കാത്ത നുണയാണ്. ഇതുപോലെയാണ് അവര്‍ പറയുന്ന ഓരോ കാര്യങ്ങളും. ഇതിനൊന്നും മറുപടി നല്‍കേണ്ടതിന്റെ ആവശ്യമില്ല. അവര്‍ എന്തൊക്കെയോ വിളിച്ച് പറയുകയാണ്. മുഖ്യമന്ത്രിയെക്കുറിച്ചും അവരുടെ കുടുംബത്തെക്കുറിച്ചുമൊക്കെ പറയുന്നത് കേട്ടാല്‍ അറപ്പുളവാക്കുമെന്നും ജലീല്‍ പറഞ്ഞു.

ജലീലിന്റെ വാക്കുകള്‍

എനിക്കെതിരെ പറഞ്ഞ കാര്യങ്ങള്‍ രണ്ടാണ്. മാധവ വാര്യര്‍ എന്നയാള്‍ എന്റെ ബിനാമിയാണ്. അദ്ദേഹത്തിന്റെ പേരിലാണ് എന്തൊക്കെയോ ബിസിനസുകള്‍ ഞാന്‍ നടത്തുന്നത് എന്നാണ്.

മാധവ വാര്യര്‍ തിരുന്നാവായകാരനാണ്. ബോംബെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വ്യവസായിയാണ്. എനിക്ക് മാധവവാര്യരെ കുറച്ചു നാളായി അറിയാം. തിരുന്നാവായയില്‍ അദ്ദേഹം ഒരു ബാലമന്ദിരം നടത്തുന്നുണ്ട്.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പല സ്ഥലങ്ങളിലും കുറഞ്ഞ നിരക്കിലും സൗജന്യമായുമൊക്കെ പല സംഘടനകള്‍ക്ക് വേണ്ടിയും വീട് നിര്‍മിച്ച് നല്‍കിയിട്ടുണ്ട്. എച്ച്.ആര്‍.ഡി.എസ് എന്ന സംഘടനയും മാധവ വാര്യരുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങളുണ്ടെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട ആളുകള്‍ ഇത് കേട്ടതിനെതുടര്‍ന്ന് എന്നോട് പറയുകയുണ്ടായി.

എച്ച്.ആര്‍.ഡി.എസ് അട്ടപ്പാടിയില്‍ 200ലധികം വീടുകള്‍ നിര്‍മിച്ച് നല്‍കിയിട്ടുണ്ട്. അതിന്റെ നിര്‍മാണം നടത്തിയത് വാര്യര്‍ ഫൗണ്ടേഷന്‍ എന്ന് പറയുന്ന മാധവവാര്യരുടെ സംഘടനയാണ്. അവര്‍ക്ക് എച്ച്.ആര്‍.ഡി.എസ് പണം നല്‍കയില്ല. കൊടുത്ത ചെക്ക് വണ്ടിച്ചെക്ക് ആയിരുന്നു. അത് പണമില്ലാത്തതുകൊണ്ട് മുടങ്ങി. അതേതുടര്‍ന്ന് മുംബൈ ഹൈക്കോടതിയില്‍ ക്രൈം നമ്പര്‍ 366/22 പ്രകാരം വാര്യര്‍ ഫൗണ്ടേഷന്‍ കേസ് നല്‍കിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ടാണ് അവരുടെ പേര് ഈ കേസുമായി ബന്ധപ്പെടുത്തി പറയാന്‍ ഇടവന്നതെന്നാണ് വാര്യര്‍ ഫൗണ്ടേഷന്‍ പറയുന്നത്.

എനിക്ക് മാധവ വാര്യരുമായി സുഹൃത് ബന്ധമാണ് ഉള്ളത്. അദ്ദേഹം തിരുന്നാവായയില്‍ ബാലമന്ദിരവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന പല പരിപാടികളില്‍ ഞാന്‍ പോയിട്ടുണ്ട്. പാവപ്പെട്ടവര്‍ക്കായി വാര്യര്‍ ഫൗണ്ടേഷന്‍ നിര്‍മിച്ച് നല്‍കിയിട്ടുള്ള വീടുകളുടെ സമുച്ഛയം ഉദ്ഘാടനം ചെയ്തതും ഞാന്‍ ആണ്. മന്ത്രിയായിരിക്കെ. അതിനപ്പുറത്തേക്ക് ഒരു ബന്ധവും ഞങ്ങള്‍ തമ്മില്‍ ഇല്ല.

പരിപാടിക്ക് പോയപ്പോള്‍ ഒരു ചായകുടിച്ചു എന്നതൊഴിച്ചാല്‍ ഒരു തരത്തിലുള്ള ബന്ധവും മാധവ വാര്യരുമായി ഇല്ല. അത് അന്വേഷിച്ചാല്‍ മനസിലാകും. എന്റെ അക്കൗണ്ടുകള്‍ പരിശോധിച്ചാലും മനസിലാകും. അവരുടെ അക്കൗണ്ടുകള്‍ പരിശോധിച്ചാലും മനസിലാകും.

രണ്ടാമത് ഷാര്‍ജ സുല്‍ത്താന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിലിറ്റ് നല്‍കിയത് എന്റെ പ്രേരണയിലാണ് എന്നാണ്. ഷാര്‍ജ സുല്‍ത്താന് ഡിലിറ്റ് കൊടുക്കാന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തീരുമാനിക്കുന്നത് 2014ല്‍ ആണ്. 2014ലെ സിന്‍ഡിക്കേറ്റ് ആണ് ഷാര്‍ജ സുല്‍ത്താന്, അദ്ദേഹത്തിന്റെ പാണ്ഡിത്യം, എഴുതിയ ഗ്രന്ഥങ്ങള്‍ തുടങ്ങിയവ ആസ്പദമാക്കി ഡിലിറ്റ് കൊടുക്കാന്‍ തീരുമാനിക്കുന്നത്.

2014ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ വൈസ് ചാന്‍സലര്‍ ഡോ. അബ്ദുള്‍ സലാം ആണ്. ആ അബ്ദുള്‍ സലാം ഇന്ന് ബി.ജെ.പിയുടെ നേതാവാണ്. വല്ല സംശയവും ഉണ്ടെങ്കില്‍ അദ്ദേഹത്തോട് ചോദിച്ചാല്‍ മതി.

2016ല്‍ ആണ് ഞാന്‍ തദ്ദേശ വകുപ്പിന്റെ ചുമതല വഹിക്കുന്നത്. 2018ലാണ് ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതലയിലേക്ക് വരുന്നത്. 2014ല്‍ ഡിലിറ്റ് കൊടുക്കാന്‍ തീരുമാനിച്ചത് ഷാര്‍ജ സുല്‍ത്താന്റെ അസൗകര്യത്തെ തുടര്‍ന്നാണ് അത് അദ്ദേഹത്തിന് നേരിട്ട് നല്‍കുന്നതിന് വൈകിയത്. സര്‍വകലാശാല ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് അവരുടെ ക്ഷണം സ്വീകരിച്ച് സുല്‍ത്താന്‍ കേരളത്തിലെത്തിയത്. അന്ന് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് യു.ഡി.എഫ് മന്ത്രി പി.കെ അബ്ദുറബ്ബ് ആണ്.

ഇതുപോലെയാണ് അവര്‍ പറയുന്ന ഓരോ കാര്യങ്ങളും. ഇതിനൊന്നും മറുപടി നല്‍കേണ്ടതിന്റെ ആവശ്യമില്ല. അവര്‍ എന്തൊക്കെയോ വിളിച്ച് പറയുകയാണ്. മുഖ്യമന്ത്രിയെക്കുറിച്ചും അവരുടെ കുടുംബത്തെക്കുറിച്ചുമൊക്കെ പറയുന്നത് കേട്ടാല്‍ അറപ്പുളവാക്കും. ഷാര്‍ജ സുല്‍ത്താന്‍ വന്ന് പോകുന്നത് വരെ ഞാനും ഉണ്ടായിരുന്നു.

മുഖ്യമന്ത്രയുടെ സ്വഭാവം അറിയുന്നവര്‍ക്ക് അറിയാം എന്തെങ്കിലും വ്യക്തിപരമായ കാര്യം ഒരാളോടും ഒരിക്കലും പറയാന്‍ ഇഷ്ടപ്പെടാത്ത ആളാണ്. പാര്‍ട്ടിക്ക് വേണ്ടിയും ജനങ്ങള്‍ക്ക് വേണ്ടിയും ത്യാഗം സഹിച്ച ആളാണ്. അങ്ങനെയുള്ള ഒരു ഭരണകര്‍ത്താവിനെക്കുറിച്ചാണ് നട്ടാല്‍ മുളയ്ക്കാത്ത നുണകള്‍ പറയുന്നത്. ഇതിനെതിരെയൊക്കെ അന്വേഷണം എന്തായാലും നടക്കണം. നേരത്തെ ഞാന്‍ നല്‍കിയ പരാതിയില്‍ ഇത് കൂടി ഉള്‍പ്പെടുത്തണം എന്ന് ഞാന്‍ ബന്ധപ്പെട്ടവരോട് പറയും.

ആരൊക്കെയാണ് ഇവരുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എന്നുള്ളത് അതോടുകൂടി ജനങ്ങള്‍ക്ക് ബോധ്യമാകും.

ഷാര്‍ജ സുല്‍ത്താന് പൊന്നും രത്‌നങ്ങളും നല്‍കിയെന്നാണ് പറയുന്നത്. വിദേശ ഭരണാധികാരികളെ അപമാനപ്പെടുത്തുന്നതിന് തുല്യമാണ് അത്. പ്രവാചക നിന്ദയെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രത്യേകിച്ച് ഇന്ത്യ ഒറ്റപ്പെടുന്ന സ്ഥിതിയാണുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in