വീട്ടില്‍ ക്രൂരമര്‍ദ്ദനമാണെന്ന് മകള്‍ വിളിച്ച് പറഞ്ഞു; നടിയും മോഡലുമായ ഷഹനയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ കുടുംബം

വീട്ടില്‍ ക്രൂരമര്‍ദ്ദനമാണെന്ന് മകള്‍ വിളിച്ച് പറഞ്ഞു; നടിയും മോഡലുമായ ഷഹനയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ കുടുംബം

കോഴിക്കോട് ചേവായൂരില്‍ നടിയും മോഡലുമായ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിനി ഷഹനയാണ് മരിച്ചത്. 20 വയസായിരുന്നു.

ഷഹനയെ ജനലഴിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചേവായൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭര്‍ത്താവ് സജ്ജാദിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

ഷഹനയുടെ കുടുംബവും ഭര്‍ത്താവിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തി. തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മകളെ സജ്ജാദ് കൊന്നതാണെന്നും ഷഹനയുടെ മാതാവ് പ്രതികരിച്ചു. ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ഷഹന വിളിച്ച് പറഞ്ഞിരുന്നുവെന്ന് സഹോദരന്‍ പറഞ്ഞു.

ഒരു വര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹത്തിന് ശേഷം കാസര്‍ഗോഡ് നിന്ന് കോഴിക്കോട് എത്തി പറമ്പില്‍ ബസാറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഷഹനയും ഭര്‍ത്താവും.

ഒരു തമിഴ് പടത്തില്‍ മകള്‍ നായികയായിരുന്നു എന്നും, അതിന്റെ പ്രതിഫലത്തിന് വേണ്ടി അവന്‍ പല രീതിയില്‍ അവളെ ഉപദ്രവിച്ചുവെന്നും ഷഹനയുടെ സഹോദരന്‍ പറഞ്ഞു.

കോഴിക്കോട് ബന്ദിയാക്കിയിരിക്കുകയാണെന്ന് മകള്‍ ഫോണില്‍ വിളിച്ച് പറഞ്ഞുവെന്നും തങ്ങളെ മകളെ കാണാന്‍ അനുവദിച്ചില്ലെന്നും ഷഹനയുടെ അമ്മ പറഞ്ഞു. സംഭവത്തില്‍ പരാതി കൊടുക്കാന്‍ പൊലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ അവിടെ വെച്ച് സജ്ജാദ് സമാധാനപ്പെടുത്തി മകളെ തിരിച്ചു കൊണ്ടു പോകുകയായിരുന്നെന്നും ഷഹനയുടെ അമ്മ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in