എങ്കില്‍ ആദ്യം നിരോധിക്കേണ്ടത് ആര്‍എസ്എസിനെയല്ലേ? തീവ്രവാദ സംഘടനകളുടെ നിരോധനം അപ്രായോഗികമെന്ന് കോടിയേരി

കോടിയേരി ബാലകൃഷ്ണന്‍
കോടിയേരി ബാലകൃഷ്ണന്‍

രാജ്യം കണ്ട ഏറ്റവും വലിയ തീവ്രവാദ പ്രവര്‍ത്തനം നടത്തിയത് ആര്‍.എസ്.എസ് ആണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിരോധനം കൊണ്ട് ഒരു ആശയത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന സംഘടനകളെ നിരോധിക്കല്‍ പ്രായോഗികമല്ല. നിരോധിച്ചാല്‍ അവര്‍ മറ്റൊരു പേരില്‍ രൂപം കൊള്ളും. എസ്.ഡി.പി.ഐക്ക് തന്നെ എത്ര തവണ മാറ്റം സംഭവിച്ചിട്ടുണ്ട്? ഒരു ആശയത്തെ നിരോധിക്കാന്‍ സാധിക്കില്ല.

എസ്.ഡി.പി.ഐയെ എന്തുകൊണ്ട് നിരോധിക്കുന്നില്ലെന്നാണ് ആര്‍.എസ്.എസ് ചോദിക്കുന്നത്. അങ്ങനെയാണെങ്കില്‍ ആര്‍.എസ്.എസിനെയല്ലേ ആദ്യം നിരോധിക്കേണ്ടത്? രാജ്യത്ത് ഏറ്റവും വലിയ കൊലപാതകമായ ഗാന്ധി വധം നടത്തിയതും തീവ്രവാദ പ്രവര്‍ത്തനമായ ബാബ്‌റി മസ്ജിദ് തകര്‍ത്തതും ആര്‍.എസ്.എസ് ആണ്. അതുകൊണ്ട് ഇത്തരം സംഘടനകളെ നിരോധിക്കുന്നതില്‍ കാര്യമില്ല. രാജ്യത്തെ ജനങ്ങള്‍ ഇവരെ ഒറ്റപ്പെടുത്തുകയാണെന്നും കോടിയേരി പറഞ്ഞു.

രാമനവമി ആഘോഷവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ ശക്തികള്‍ 9 സംസ്ഥാനത്തും അക്രമണം അഴിച്ചുവിട്ടു. മുസ്ലിം വിഭാഗത്തിനെതിരെയായിരുന്നു എല്ലായിടത്തും ആക്രമണങ്ങള്‍. എല്ലായിടത്തും സര്‍ക്കാര്‍ പിന്തുണ നല്‍കുകയും ചെയ്തു. ഡല്‍ഹിയില്‍ പശുമാംസം വിറ്റുവെന്ന് പറഞ്ഞ് ഒരാളെ തല്ലിക്കൊന്നു. ഇതൊന്നും ഒറ്റപ്പെട്ട സംഭവമല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വര്‍ഗീയമായി വിഭജനം ഉണ്ടാക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in