കഴക്കൂട്ടത്ത് വീടിനു സമീപം നിന്ന യുവാവിനെ പൊലീസ് മര്‍ദ്ദിച്ചുവെന്ന് പരാതി; തങ്ങളല്ലെന്ന് വിശദീകരണം

കഴക്കൂട്ടത്ത് വീടിനു സമീപം നിന്ന യുവാവിനെ പൊലീസ് മര്‍ദ്ദിച്ചുവെന്ന് പരാതി; തങ്ങളല്ലെന്ന് വിശദീകരണം
Published on

തിരുവനന്തപുരം: കഴക്കൂട്ടത്ത് വീടിനു സമീപം നിന്ന യുവാവിനെ പൊലീസ് അകാരണമായി മര്‍ദ്ദിച്ചെന്ന് പരാതി. ഷിബു കുമാറിനാണ് മര്‍ദ്ദനമേറ്റത്. മുതുകിലും തോളിലും, ഇടുപ്പിലും അടിയുടെ പാടുണ്ട്.

''ഒരു കാരണവുമില്ലാതെ ലാത്തിവെച്ച് മര്‍ദ്ദിക്കുകയായിരുന്നു. പിറ്റേ ദിവസം രാവിലെ ഒട്ടും വയ്യാതായപ്പോള്‍ ഞാന്‍ ഹോസ്പിറ്റലില്‍ പോയി. പിറകിലൊക്കെ നല്ല ചതവുണ്ട്. അവരു പറയുന്നത് റെസിഡന്‍സില്‍ നിന്ന് വിളിച്ചു പറഞ്ഞെന്നാണ്. ഞാന്‍ റെസിഡന്‍സ് അസോസിയേഷന്റെ ഭാരവാഹിയാണ്. ഇവിടെ നിന്നാരും വിളിച്ച് പറഞ്ഞിട്ടില്ല. ഞാന്‍ മുഖ്യമന്ത്രിക്കും, ഡിജിപിക്കും പരാതി മെയില്‍ ചെയ്തിട്ടുണ്ട്.

അതേസമയം മര്‍ദ്ദിച്ചത് തങ്ങളല്ല എന്നാണ് പൊലീസിന്റെ വിശദീകരണം. ഔദ്യോഗിക വാഹനത്തിലല്ല, ചുവന്ന കാറിലാണ് പൊലീസെത്തിയത് എന്നാണ് പരാതിക്കാരന്‍ പറഞ്ഞത്. അതിനാല്‍ തന്നെ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് പൊലീസ് ഉദ്ദേശിക്കുന്നത്.

മദ്യപാനികള്‍ തമ്മിലുള്ള സംഘര്‍ഷത്തിലാണ് ഷിബുവിന് പരിക്കു പറ്റിയത് എന്നും പൊലീസ് പറയുന്നു.

കഴക്കൂട്ടം മേല്‍പ്പാലത്തിന് താഴെ സ്ഥിരമായി സാമൂഹ്യവിരുദ്ധരുടെ സംഘം തമ്പടിക്കുന്നതായി പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് സംഭവം നടക്കുന്നിടത്ത് കഴക്കൂട്ടം പൊലീസെത്തിയത് എന്നാണ് പൊലീസ് പറയുന്നത്.

logo
The Cue
www.thecue.in