സംഘടിത കുറ്റകൃത്യം തടയല്‍ നിയമം: ഫയലില്ലെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു, രേഖകള്‍ പുറത്ത്

സംഘടിത കുറ്റകൃത്യം തടയല്‍ നിയമം: ഫയലില്ലെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു, രേഖകള്‍ പുറത്ത്

കേരള സംഘടിത കുറ്റകൃത്യം തടയലുമായി ബന്ധപ്പെട്ട ഫയലുകളൊന്നും നിലവില്ലെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു. കേരള സംഘടിത കുറ്റകൃത്യങ്ങള്‍ തടയല്‍ നിയമം, നിര്‍ദേശങ്ങള്‍ എന്ന തലക്കെട്ടിലാണ് ആഭ്യന്തര വകുപ്പില്‍ ഫയല്‍ തുറന്നത്.

ഫോണ്‍ ചോര്‍ത്തലിന് എ.ഡി.ജി.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് അധികാരം നല്‍കുന്ന നിര്‍ദേശവും കരട് രേഖയിലുണ്ട്. സംഘടിത കുറ്റകൃത്യം തടയല്‍ നിയമത്തിന്റെ കരട് രേഖയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിനെതിരെ വലിയ രീതിയില്‍ വിമര്‍ശനം ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

''സംഘടിത കുറ്റകൃത്യങ്ങള്‍ തടയാന്‍ ഫലപ്രദമായ നിയമ നിര്‍മ്മാണം വേണമെന്നെ നിര്‍ദ്ദേശം പല കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ പരിശോധിക്കാന്‍ ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്.

ചീഫ് സെക്രട്ടറി, ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, നിയമ വകുപ്പ് സെകട്ടറി, മുന്‍ അഡിഷണല്‍ എ.ജി. അഡ്വ: കെ.കെ.രവീന്ദ്രനാഥ് എന്നിവരുള്‍പ്പെട്ട സമിതിയാണ് നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ ഇക്കാര്യത്തില്‍ ഒരു ഫയലും നിലവില്ല.

ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണ്. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന പൗരാവകാശങ്ങള്‍ക്കു മേല്‍ ഒരു തരത്തിലുള്ള ഇടപെടലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ല. അത്തരത്തില്‍ ഒരു നിര്‍ദേശവും അംഗീകരിക്കുകയുമില്ല,'' എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഫയലുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്ത് വന്നത്.

ജൂണ്‍ 22നാണ് ഫയല്‍ തുടങ്ങിയത് എന്നും രേഖകള്‍ വ്യക്തമാക്കുന്നു.വെള്ളിയാഴ്ച ചേരാനിരുന്ന സമിതിയോഗം വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ മാറ്റിവെക്കുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in