ഒരു ലക്ഷം സംരംഭങ്ങള്‍; വ്യവസായ വകുപ്പിന്റെ പദ്ധതിക്ക് പിന്തുണയുമായി തൊഴിലാളി സംഘടനകള്‍

ഒരു ലക്ഷം സംരംഭങ്ങള്‍; വ്യവസായ വകുപ്പിന്റെ പദ്ധതിക്ക് പിന്തുണയുമായി തൊഴിലാളി സംഘടനകള്‍

വരുന്ന സാമ്പത്തിക വര്‍ഷം സംരംഭക വര്‍ഷമായി ആചരിക്കാനും ഒരു ലക്ഷം സംരംഭങ്ങള്‍ പുതുതായി ആരംഭിക്കാനുമുള്ള വ്യവസായ വകുപ്പിന്റെ പദ്ധതിക്ക് പൂര്‍ണ്ണ പിന്തുണയറിയിച്ച് തൊഴിലാളി സംഘടനകള്‍. വ്യവസായ മന്ത്രി പി.രാജീവ് തൊഴിലാളി സംഘടനാ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പദ്ധതിക്കുള്ള പിന്തുണ യൂണിയനുകള്‍ അറിയിച്ചത്.

പുതിയ സംരംഭങ്ങളിലെ വേതന നിരക്ക് നിശ്ചയിക്കുമ്പോള്‍, അവ മുന്നോട്ട് പോകുമെന്ന് ഉറപ്പു വരുത്തുന്നതും യാഥാര്‍ത്ഥ്യ ബോധത്തില്‍ അധിഷ്ഠിതവുമായ നിലപാട് യൂണിയനുകള്‍ സ്വീകരിക്കണമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

കൂടിക്കാഴ്ചയില്‍ പങ്കെടുത്ത എല്ലാ യൂണിയന്‍ പ്രതിനിധികളും സര്‍ക്കാരിന്റെ പുതിയ പദ്ധതിക്ക് പിന്തുണ അറിയിച്ചു. ഗ്രാമീണ സമ്പദ്ഘടനയില്‍ വളര്‍ച്ചയുണ്ടാക്കാന്‍ ഈ പദ്ധതി സഹായിക്കുമെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരിം എം.പി പറഞ്ഞു.

പുതിയ സംരംഭങ്ങള്‍ ഗ്രീന്‍ ഇന്‍ഡസ്ട്രി വിഭാഗത്തില്‍ തന്നെ ആരംഭിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. വ്യവസായ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പര്യാപ്തമായ പദ്ധതിയാണിതെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. കേരള ബ്രാന്റ് ഉല്‍പ്പന്നങ്ങളുടെ വിപണനത്തിന് വിപുലമായൊരു മാര്‍ക്കറ്റിങ്ങ് ശൃംഖലയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. ബൃഹത്തായ ക്യാമ്പെയിനിലൂടെ ആരംഭിക്കുന്ന പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ശില്‍പ്പശാലകള്‍ സംഘടിപ്പിക്കും. ഇതിന് ശേഷം നടക്കുന്ന ലൈസന്‍സ്/ലോണ്‍/സബ്‌സിഡി മേളകളിലൂടെയാണ് സംരംഭകര്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നത്. ഇതിനാവശ്യമായ പിന്തുണ തദ്ദേശ സ്വയംഭരണ വകുപ്പും സഹകരണ വകുപ്പും ഉറപ്പ് വരുത്തുന്നുണ്ട്.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉല്‍പ്പന്നങ്ങളുടെയും ജിയോ ടാഗിങ്ങ് ഉള്ള ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പന ഉറപ്പ് വരുത്തുന്നതിനായി ആധുനിക രീതിയിലുള്ള മാര്‍ക്കറ്റിങ്ങ് പോര്‍ട്ടല്‍ സജ്ജമാക്കുന്നത് നിലവില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ആസൂത്രണം ചെയ്യുന്നുണ്ട്.

ഇതിന്റെ കൂടെ ഒരു പഞ്ചായത്ത് ഒരു ഉല്‍പ്പന്നം എന്ന രീതിയില്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പങ്ങള്‍ക്കും മാര്‍ക്കറ്റിങ്ങ് ഉറപ്പ് വരുത്താന്‍ ശ്രമിക്കും. ഇവര്‍ക്ക് കൂടി സഹായകമാകുന്ന രീതിയില്‍ മെയ്ഡ് ഇന്‍ കേരള ബ്രാന്റ് പ്രോത്സാഹിപ്പിക്കാനും പദ്ധതിയിലൂടെ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു.

പൊതുമേഖലയെ സംരക്ഷിക്കുകയും കേന്ദ്രസര്‍ക്കാര്‍ വില്‍പ്പനക്ക് വെച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തുകയും ചെയ്യുന്ന നയത്തേയും യോഗത്തില്‍ തൊഴിലാളി സംഘനകള്‍ അഭിനന്ദിച്ചു.

എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.രാജേന്ദ്രന്‍, എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് എം.റഹ്‌മത്തുള്ള , തോമസ് ജോസഫ് (യു.ടി.യു.സി), കളത്തില്‍ വിജയന്‍ (ടി.യു.സി.സി), ജി.കെ.അജിത്ത് (ബി.എം.എസ്), ടോമി മാത്യു (എച്ച്.എം.എസ്), സോണിയ ജോര്‍ജ്ജ് (സേവ) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Stories

No stories found.
logo
The Cue
www.thecue.in