ഖത്തറില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ നേരില്‍ കാണാന്‍ അവസരമൊരുക്കുമെന്ന് കൊണ്ടോട്ടി എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി സുലൈമാന്‍ ഹാജി. മണ്ഡല വികസന രേഖയിലാണ് സുലൈമാന്‍ ഹാജിയുടെ വാഗ്ദാനം. ജയിച്ചുകഴിഞ്ഞാല്‍ ഗള്‍ഫില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം ഒരുക്കുമെന്നും ജോലി ഉറപ്പാക്കുമെന്നും നേരത്തെ സുലൈമാന്‍ ഹാജി പറഞ്ഞിരുന്നു.
ഫുട്ബാൾ ഗ്രൗണ്ട് ഉൾപ്പെടുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ സ്പോർട്സ് കോംപ്ലക്സിന് പുറമെ മണ്ഡലത്തിലെ എല്ലാ ക്ലബുകളെയും ഉൾപ്പെടുത്തി എം.എൽ.എ ട്രോഫി എന്ന പേരിലുള്ള ഫുട്ബോൾ ടൂർണ്ണമെന്റാണ് വാഗ്ദാനം. 2022 ലെ പ്രഥമ എംഎൽഎ ട്രോഫി ടൂർണമെന്റിൽ വിജയിക്കുന്ന ടീമിന് ഖത്തറിൽ നടക്കുന്ന ലോകകപ്പ് അവിടെ പോയി നേരിൽ കാണാൻ അവസരം നൽകുമെന്നും വികസന രേഖ
മുതിര്‍ന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദ് കുട്ടിയാണ് വികസന രേഖ പ്രകാശനം ചെയ്തത്. കൊണ്ടോട്ടിയെ ഒരു എയര്‍പോര്‍ട്ട് സിറ്റിയാക്കും.
നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി വലിയ തോട് നവീകരണം, ഗതാഗതകുരുക്കിനുള്ള പരിഹാരം ഉള്‍പ്പെടെ വികസന രേഖയില്‍ വാഗ്ദാനങ്ങളുണ്ട്.
തന്റെ ബിസിനസില്‍ നിന്ന് കിട്ടുന്ന ലാഭത്തിന്റെ മൂന്നിലൊരു ഭാഗം ജനങ്ങള്‍ക്ക് നല്‍കും. എംഎല്‍എ ശമ്പളവും അലവന്‍സും പാവപ്പെട്ടവര്‍ക്ക് കൊടുക്കും തുടങ്ങിയ വാഗ്ദാനങ്ങളും നേരത്തെ സുലൈമാന്‍ ഹാജി നടത്തിയിരുന്നു.
സുലൈമാന്‍ ഹാജിയുടെ നാമനിര്‍ദ്ദേശ പത്രികയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ എതിര്‍പക്ഷം ചര്‍ച്ചയായി നിലനിര്‍ത്തുന്നുണ്ട്. സുലൈമാന്‍ ഹാജിക്ക് പാകിസ്ഥാന്‍ സ്വദേശിയായ ഒരു ഭാര്യ കൂടി ഉണ്ടെന്നും ഇക്കാര്യം നാമനിര്‍ദേശ പത്രികയില്‍ വ്യക്തമാക്കിയില്ലെന്നുമായിരുന്നു മുസ്ലിം ലീഗ് വാദം. ബിജെപിയും കേന്ദ്രമന്ത്രി വി.മുരളീധരനും ഈ വാദം ഏറ്റെടുത്ത് പ്രതികരിച്ചിരുന്നു. വിവാദങ്ങളോട് പ്രതികരിക്കാന്‍ ഇല്ലെന്നും വികസനം തന്നെയാണ് പ്രധാന മുദ്രാവാക്യമെന്നുമാണ് സുലൈമാന്‍ ഹാജി ഇതിന് മറുപടിയായി പറഞ്ഞത്.