ഇന്ത്യ ആത്മീയ ആസ്ഥാനം, മതേതരത്വം ഭരണഘടനയില്‍ ചേര്‍ത്തത് ആത്മീയതയെ ചെറുതാക്കിയെന്ന് കശ്മീര്‍ ചീഫ് ജസ്റ്റിസ്

ഇന്ത്യ ആത്മീയ ആസ്ഥാനം, മതേതരത്വം ഭരണഘടനയില്‍ ചേര്‍ത്തത് ആത്മീയതയെ ചെറുതാക്കിയെന്ന് കശ്മീര്‍ ചീഫ് ജസ്റ്റിസ്
Published on

ലോകത്തിലെ ആത്മീയതുടെ ആസ്ഥാനം ഇന്ത്യയാണെന്ന് ജമ്മു ആന്‍ കശ്മീര്‍- ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിതല്‍. ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ ചേര്‍ത്തത് ഇന്ത്യന്‍ ആത്മീയതയെ ചെറുതാക്കിയെന്നും പങ്കജ് മിതല്‍ പറഞ്ഞു.

പരമാധികാരം, ജനാധിപത്യം, റിപ്പബ്ലിക്ക് എന്നിവയ്‌ക്കൊപ്പം സോഷ്യലിസം, മതേതരത്വം, എന്നിവ കൂടി ഭരണഘടനയില്‍ ചേര്‍ത്തത് ആത്മീയതയെ ചെറുതാക്കി. അല്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ഇന്ത്യയുടെ പേര് സ്പിരിച്വല്‍ റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്ന് ആയേനെ എന്നും മിതല്‍ പറഞ്ഞു.

പാണ്ഡവര്‍ മുതല്‍ മൗര്യന്മാര്‍, മുഗളന്മാര്‍, ബ്രിട്ടീഷുകാര്‍ തുടങ്ങി നിരവധി പേര്‍ ഇന്ത്യ ഭരിച്ചിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും ഇന്ത്യയെ മുസ്ലിം രാഷ്ട്രമായോ ക്രിസ്ത്യന്‍ രാഷ്ട്രമായോ നിര്‍വചിച്ചിട്ടില്ല. കാരണം ഇന്ത്യ ഒരു ആത്മീയ രാജ്യമായി അംഗീകരിക്കപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു.

മതേതരം, സോഷ്യലിസം എന്നീ വാക്കുകള്‍ ഭരണഘടന ഭേദഗതി മൂലം വന്നതാണ്. എന്നാല്‍ ഇവ രണഘടനയിലെ ആമുഖത്തില്‍ ശരിയായ സ്ഥാനത്താണോ ഉപയോഗിച്ചതെന്നും ഈ ഭേദഗതി ആവശ്യമുണ്ടോ എന്ന് പരിശോധിക്കണമെന്നും മിതല്‍ പറഞ്ഞു.

logo
The Cue
www.thecue.in