ഭക്ഷണമില്ല, ഐഎസില്‍ കടുത്ത പട്ടിണിയിലാണ് ; തിരിച്ചുവരാന്‍ ആഗ്രഹമറിയിച്ച് കാസര്‍കോട് സ്വദേശി 

ഭക്ഷണമില്ല, ഐഎസില്‍ കടുത്ത പട്ടിണിയിലാണ് ; തിരിച്ചുവരാന്‍ ആഗ്രഹമറിയിച്ച് കാസര്‍കോട് സ്വദേശി 

ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ നിന്ന് തിരിച്ചുവരാന്‍ താല്‍പ്പര്യമറിയിച്ച് കാസര്‍കോട് എളമ്പച്ചി സ്വദേശി. 25 കാരനായ ഫിറോസ്ഖാനാണ് വീട്ടിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം കുടുംബാംഗങ്ങളെ അറിയിച്ചത്. ബന്ധുക്കളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. 2016 ജൂണിലാണ് ഇയാള്‍ ഐഎസിന്റെ ഭാഗമാകാന്‍ സിറിയയിലേക്ക് പോയത്. കാസര്‍കോട് ജില്ലയില്‍ നിന്ന് 20 ഓളം പേര്‍ ഐഎസില്‍ ചേര്‍ന്നിരുന്നു. കൂട്ടാളികള്‍ അഫ്ഗാനിസ്ഥാനിലേക്ക് പോയപ്പോള്‍ ഫിറോസ്ഖാന്‍ സിറിയയിലേക്കാണ് തിരിച്ചത്. ഉമ്മ ഹബീബയുമായി കഴിഞ്ഞമാസം ഫോണില്‍ സംസാരിച്ചപ്പോഴാണ് തിരികെ വരാനുള്ള ആഗ്രഹം ഇയാള്‍ പ്രകടിപ്പിച്ചത്.

പട്ടിണിയിലാണെന്നും കടുത്ത പ്രതിസന്ധിയിലാണെന്നും ഇയാള്‍ വെളിപ്പെടുത്തി. ഭക്ഷണം ലഭിക്കുന്നില്ലെന്നും നിലനില്‍പ്പ് പ്രതിസന്ധിയിലാണെന്നും ഇയാള്‍ പറഞ്ഞതായി ബന്ധുക്കള്‍ വിശദീകരിക്കുന്നു. തിരികെയെത്തി കീഴടങ്ങാമെന്നാണ് ഇയാള്‍ കുടുംബത്തെ അറിയിച്ചത്. നാട്ടില്‍ വന്നാല്‍ നിയമനടപടി നേരിടേണ്ടി വരുമോയെന്ന് ഇയാള്‍ ആരാഞ്ഞു. കീഴടങ്ങാന്‍ തയ്യാറാണെന്ന് പറഞ്ഞെങ്കിലും എപ്പോള്‍, എവിടെയെന്നൊന്നും പരാമര്‍ശിച്ചിട്ടില്ല. ഐഎസ്, മലേഷ്യ സ്വദേശിയുമായി തന്റെ വിവാഹം നടത്തിയെന്നും എന്നാല്‍ പെണ്‍കുട്ടി ഉപേക്ഷിച്ചുപോയതായും ഇയാള്‍ കുടുംബത്തോട് പറഞ്ഞിട്ടുണ്ട്.

ഇതിന് ശേഷം ഫിറോസ് വിളിച്ചിട്ടില്ലെന്ന് അടുത്ത ബന്ധു വെളിപ്പെടുത്തിയതായും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കാസര്‍കോട് കേന്ദ്രീകരിച്ചുള്ള ഐഎസ് റിക്രൂട്ട്‌മെന്റ് കേസിലെ പ്രതിയായ ഫിറോസ് കുടുംബത്തെ ബന്ധപ്പെട്ടത് അന്വേഷണസംഘവും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം കണ്ണൂരില്‍ നിന്നും യുവാക്കള്‍ ഐഎസില്‍ ചേര്‍ന്നതായി എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളടക്കം 35 പേര്‍ കണ്ണൂരില്‍ നിന്ന് മാത്രം ഇത്തരത്തില്‍ സിറിയയിലേക്ക് കടന്നിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതില്‍ ചിലര്‍, ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി വിവരമുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in