സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കണ്ണൂര്‍ ജില്ലയില്‍ പ്രവേശന വിലക്ക്

സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കണ്ണൂര്‍ ജില്ലയില്‍ പ്രവേശന വിലക്ക്
Published on

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യ പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. ഇതോടെ അര്‍ജുന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് വരും. കണ്ണൂര്‍ ഡി.ഐ.ജി രാഹുല്‍ ആര്‍. നായരാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. നാട് കടത്താന്‍ ആവശ്യപ്പെടുന്ന കാപ്പ നിയമത്തിലെ 15-ാം വകുപ്പാണ് അര്‍ജുന്‍ ആയങ്കിയുടെ പേരില്‍ ചുമത്തിയിരിക്കുന്നത്.

കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോയുടെ ശുപാര്‍ശ സ്വീകരിച്ചാണ് റേഞ്ച് ഡി.ഐ.ജി ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. നിലവില്‍ കസ്റ്റംസ് കേസില്‍ ജാമ്യത്തിലാണ് അര്‍ജുന്‍ ആയങ്കി. സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസുകളില്‍ ഉള്‍പ്പെട്ട അര്‍ജുന്‍ ആയങ്കി സ്ഥിരം കുറ്റവാളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കാപ്പ ചുമത്താന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്കും ജില്ലാ കളക്ടര്‍ക്കും ശുപാര്‍ശ നല്‍കിയിരുന്നത്.

നേരത്തെ ഡി.വൈ.എഫ്.ഐ നേതാക്കളുമായി അര്‍ജുന്‍ ആയങ്കി കൊമ്പുകോര്‍ത്തിരുന്നു. സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് കാട്ടി അര്‍ജുന്‍ ആയങ്കിക്കെതിരേ ഡി.വൈ.എഫ്.ഐ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഓപ്പറേഷന്‍ കാവലിന്റെ ഭാഗമായാണ് നടപടിയെന്ന് നേരത്തെ കമ്മിഷണര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഉത്തരവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

logo
The Cue
www.thecue.in