ജോജുവിന്റെ വാഹനം തകര്‍ത്തു, കൊച്ചിയില്‍ കോണ്‍ഗ്രസ് വഴി തടയല്‍ സമരം അക്രമാസക്തം

ജോജുവിന്റെ വാഹനം തകര്‍ത്തു, കൊച്ചിയില്‍ കോണ്‍ഗ്രസ് വഴി തടയല്‍ സമരം അക്രമാസക്തം

ഇന്ധനവിലയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കൊച്ചിയില്‍ സംഘടിപ്പിച്ച വഴിതടയല്‍ സമരം അക്രമാസക്തമായി. യാത്രക്കാരെയും വാഹനങ്ങളെയും തടഞ്ഞുള്ള പ്രതിഷേധമാണ് വൈറ്റിലയില്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്. വൈറ്റില മുതല്‍ ഇടപ്പള്ളി വരെയുള്ള ഗതാഗതം തടഞ്ഞായിരുന്നു കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ സമരം.

ഇതുവഴി യാത്ര ചെയ്ത നടന്‍ ജോജു ജോര്‍ജ്ജും സംവിധായകന്‍ എ.കെ സാജനും വഴി തടഞ്ഞുള്ള സമരത്തിനെതിരെ രംഗത്തെത്തി. ആള്‍ക്കാരെ ബുദ്ധിമുട്ടിച്ചല്ല സമരം നടത്തേണ്ടത് എന്നായിരുന്നു ജോജുവിന്റെ പ്രതികരണം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജു ജോര്‍ജുമായി തട്ടിക്കയറുന്നതും വീഡിയോയില്‍ കാണാമായിരുന്നു. പ്രതിഷേധമറിയിച്ച് തിരിച്ച് കാറില്‍ കയറിയ ജോജു ജോര്‍ജിന്റെ കാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു.

തിങ്കളാഴ്ച രാവിലെ ഇടപ്പള്ളി- വൈറ്റില ദേശീയപാത ഉപരോധിച്ചായിരുന്നു കോണ്‍ഗ്രസിന്റെ സമരം. മണിക്കൂറുകളോളം നീണ്ടുനിന്ന സമരത്തില്‍ നൂറുകണക്കിന് വാഹനങ്ങളായിരുന്നു വഴിയില്‍ കുടുങ്ങിക്കിടക്കുന്നത്. ആറ് കിലോമീറ്ററില്‍ അധികമുള്ള ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം.

കൊവിഡ് കാലത്ത് ജീവിക്കാന്‍ നെട്ടോട്ടം ഓടുന്നവരെയാണ് ബുദ്ധിമുട്ടിക്കുന്നതെന്ന് ജോജു പ്രതികരിച്ചു. താന്‍ കോണ്‍ഗ്രസിനെതിരെല്ല, ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല. കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയെ നാണം കെടുത്താന്‍ വിവരം ഇല്ലാത്തവര്‍ ചെയ്തതാണ് ഈ സമരമെന്നും ജോജു മാധ്യമങ്ങളോട് സംസാരിക്കവെ പ്രതികരിച്ചു.

കൊവിഡ് കാലത്ത് ജീവിക്കാന്‍ വേണ്ടി നെട്ടോട്ടം ഓടുകയാണ്. ഇത് കണ്ട് മിണ്ടാതിരിക്കാന്‍ കഴിഞ്ഞില്ല. സ്‌കൂളില്‍ പോകേണ്ട കുട്ടികള്‍ ഉള്‍പ്പെടെയാണ് കുടുങ്ങി കിടക്കുന്നത്. ഈ വെയിലത്ത് മണിക്കൂറുകളോളം ഓട്ടോറിക്ഷയില്‍ എസിയില്ലാതെ എങ്ങനെയാണ് ഇരിക്കാന്‍ സാധിക്കുക. പണിയെടുത്ത് ജീവിക്കാന്‍ അനുവദിച്ചാല്‍ മതി. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുത്. നടനല്ലെങ്കില്‍ താനും ഒരു സാധാരണക്കാരനാണെന്നും, അവരോടൊപ്പമാണ് പ്രതിഷേധിക്കുന്നതെന്നും ജോജു പറഞ്ഞു.

ജോജു ജോര്‍ജ് സമരവേദിയിലെത്തി അസഭ്യം പറയുകയും തള്ളിമാറ്റുകയും ചെയ്തു എന്ന ആരോപണമാണ് സമരക്കാര്‍ ഉന്നയിക്കുന്നത്. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും, നടനെതിരെ നടപടി എടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in