എട്ട് വയസുള്ള കുട്ടിയെ പോലും ചേര്‍ത്ത് നിര്‍ത്താനാകാത്ത സര്‍ക്കാര്‍; പിങ്ക് പൊലീസ് കേസില്‍ അപ്പീല്‍ പോയതിനെതിരെ ജയചന്ദ്രന്‍

എട്ട് വയസുള്ള കുട്ടിയെ പോലും ചേര്‍ത്ത് നിര്‍ത്താനാകാത്ത  സര്‍ക്കാര്‍; പിങ്ക് പൊലീസ് കേസില്‍ അപ്പീല്‍ പോയതിനെതിരെ ജയചന്ദ്രന്‍

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത് ദുഃഖകരമെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ജയചന്ദ്രന്‍ ദ ക്യുവിനോട്.

എട്ടു വയസുള്ള, മൂന്നാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ചേര്‍ത്ത് നിര്‍ത്താന്‍ പോലും സര്‍ക്കാരിന് സാധിക്കുന്നില്ല. സര്‍ക്കാര്‍ എത്രത്തോളം ഞങ്ങളെ ദ്രോഹിക്കാന്‍ പറ്റുമോ അത്രത്തോളം ദ്രോഹിക്കുകയാണ്. ആദ്യം പൊലീസുകാര്‍ ദ്രോഹിച്ചു. ഇപ്പോള്‍ എന്നെയും എന്റെ കുട്ടിയേയും സര്‍ക്കാരാണ് ദ്രോഹിക്കുന്നതെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

ജയചന്ദ്രന്റെ വാക്കുകള്‍

ഹൈക്കോടതിയുടെ ഉത്തരവ് വന്നിട്ട് 90 ദിവസം ആകുകയാണ്. ചിലപ്പോള്‍ സര്‍ക്കാര്‍ അപ്പീലിന് പോകുമെന്ന് അഡ്വക്കേറ്റ് നേരത്തെ പറഞ്ഞിരുന്നു. എട്ട് വയസുള്ള കുട്ടിയോട് സര്‍ക്കാര്‍ ഇങ്ങനെ ചെയ്യുമെന്ന് ഞങ്ങള്‍ വിചാരിച്ചിരുന്നില്ല. പൊലീസില്‍ പരാതി നല്‍കിയിട്ട് അനുകൂലമായൊരു റിപ്പോര്‍ട്ട് വരാത്തപ്പോഴാണ് കോടതിയെ സമീപിച്ചത്. കോടതിയില്‍ നിന്ന് അനുകൂലമായൊരു വിധി വന്നപ്പോഴാണ് സര്‍ക്കാര്‍ അപ്പീലിന് പോകുന്നത്. തുച്ഛമായൊരു തുകയാണ് നഷ്ടപരിഹാരമായി കോടതി വിധിച്ചത് തന്നെ.

നഷ്ടപരിഹാര തുക സര്‍ക്കാര്‍ കൊടുക്കില്ല, സിവില്‍ കേസിന് പോകാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. കിടുന്ന തുകയില്‍ നിന്നൊരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും, ഒരു ഭാഗം ആദിവാസികുട്ടികളുടെ പഠനത്തിനുമായിരുന്നു ഞങ്ങള്‍ വിനിയോഗിക്കാന്‍ തീരുമാനിച്ചത്. ഒരു ഭാഗം മാത്രം എന്റെ മോളുടെ പഠനത്തിന്റെ ആവശ്യത്തിനും ഉപയോഗിക്കാമെന്ന് കരുതി. സര്‍ക്കാര്‍ അപ്പീലിന് പോകുമെന്നത് തികച്ചും ദുഃഖകരമായ വാര്‍ത്തയാണ്.

വിധി അനുകൂലമായി വരുമെന്നാണ് കരുതുന്നത്. സര്‍ക്കാര്‍ എത്രത്തോളം ഞങ്ങളെ ദ്രോഹിക്കാന്‍ പറ്റുമോ അത്രത്തോളം ദ്രോഹിക്കുകയാണ്. ആദ്യം പൊലീസുകാര്‍ ദ്രോഹിച്ചു. ഇപ്പോള്‍ എന്നെയും എന്റെ കുട്ടിയേയും സര്‍ക്കാരാണ് ദ്രോഹിക്കുന്നത്. സത്യത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ചേര്‍ത്ത് നിര്‍ത്തേണ്ട ഒരു കുട്ടിയാണ്. മൂന്നാം ക്ലാസില്‍ പഠിക്കുന്നൊരു കുട്ടിയാണ്. ആ കുട്ടിയെ പോലും ചേര്‍ത്ത് നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറല്ല.

പെണ്‍കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.

ഉദ്യോഗസ്ഥര്‍ ചെയ്യുന്ന വ്യക്തിപരമായ കുറ്റത്തിന് സര്‍ക്കാരിന് ബാധ്യതയേല്‍ക്കാനാവില്ലെന്നാണ് അപ്പീലില്‍ പറയുന്നത്. പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ സര്‍ക്കാരിന് നഷ്ടപരിഹാരം നല്‍കാനാകില്ലെന്നും ഇത് ഉദ്യോഗസ്ഥയുടെ മാത്രം കുറ്റമാണെന്നും സര്‍ക്കാര്‍ കോടതിയില്‍.

2021 ആഗസ്ത് 28നാണ് തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനേയും മൂന്നാം ക്ലാസുകാരി മകളേയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത പരസ്യമായി വിചാരണ ചെയ്തത്.

Related Stories

No stories found.
logo
The Cue
www.thecue.in