'ഫോണില്‍ ആളുകൂടുന്നതിന്റെ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു'; നടുക്കം മാറാതെ ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ ഭര്‍ത്താവ്

'ഫോണില്‍ ആളുകൂടുന്നതിന്റെ ശബ്ദം  കേള്‍ക്കുന്നുണ്ടായിരുന്നു'; നടുക്കം മാറാതെ ഇസ്രായേലില്‍
 കൊല്ലപ്പെട്ട സൗമ്യയുടെ ഭര്‍ത്താവ്

ടെല്‍അവീവ്: ഫോണില്‍ തന്നോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഷെല്‍ ആക്രമണമുണ്ടായതെന്ന് ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ ഭര്‍ത്താവ് സന്തോഷ്. ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ എന്തോ പൊട്ടുന്നതുപോലെയുള്ള ശബ്ദം കേട്ടിരുന്നെന്നും പിന്നീട് സൗമ്യ സംസാരിച്ചില്ലെന്നും സന്തോഷ് പറഞ്ഞു. ഫോണ്‍ കട്ടാകാതിരുന്നതിനാല്‍ ഒരുമിനിറ്റോളം കഴിഞ്ഞപ്പോള്‍ ആളുകൂടുന്ന ശബ്ദം കേട്ടുവെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പന്തികേട് തോന്നിയ സന്തോഷ് ഇസ്രായേലില്‍ തന്നെയുള്ള സഹോദരിയെ വിളിക്കുകയായിരുന്നു. അപകടമുണ്ടായെന്ന് സഹോദരിയാണ് സന്തോഷിനെ അറിയിക്കുന്നത്. സഹോദരി ആശ്വസിപ്പിച്ചെങ്കിലും സൗമ്യയ്ക്ക് എന്തോ അപകടം സംഭവിച്ചിട്ടുണ്ടെന്ന് തനിക്ക് തോന്നിയെന്നും സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു. എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ അവള്‍ എന്നെ വിളിക്കുമായിരുന്നു. ഫോണ്‍ ചാര്‍ജ് ചെയ്യാനോ, ഫുഡ് കഴിക്കാനോ മാത്രമേ അവള്‍ ഫോണ്‍ ഓഫ് ചെയ്ത് വെക്കാറുള്ളൂവെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങിവരാനിരുന്ന സൗമ്യയുടെ യാത്ര കൊവിഡ് കാരണമാണ് നീണ്ടു പോയത്.

ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷ് ഇന്നലെയാണ് ഇസ്രായേലില്‍ ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇസ്രായേലിലെ അഷ്‌കലോണ്‍ നഗരത്തിന് നേര്‍ക്കുണ്ടായ ആക്രമണത്തിലായിരുന്നു സൗമ്യയുടെ മരണം. ഇന്ത്യന്‍ സമയം 6.30 ഓടെയാണ് സൗമ്യ ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

അഞ്ച് വര്‍ഷമായി സൗമ്യ ഇസ്രായേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയാണ്. ആക്രമണത്തില്‍ സൗമ്യ പരിചരിച്ചിരുന്ന ഇസ്രായേല്‍ വനിതയും മരിച്ചു. കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in