"നൂറ് കൊല്ലം മുമ്പാണ് ഈ 'ലവ് ജിഹാദ്' ഉണ്ടായിരുന്നതെങ്കിൽ ഞാൻ ജനിക്കില്ലായിരുന്നു"; മല്ലിക സാരാഭായ്
നൂറ് വർഷങ്ങൾക്ക് മുമ്പ് 'ലവ് ജിഹാദ്' ഉണ്ടായിരുന്നെങ്കിൽ താൻ ജനിക്കില്ലായിരുന്നു എന്ന് നർത്തകിയും കലാമണ്ഡലം ചാൻസലറുമായ മല്ലിക സാരാഭായ്. തന്റെ മാതാപിതാക്കളും അവരുടെ പൂർവ്വികരും വ്യത്യസ്ത മത വിഭാഗങ്ങളിൽ നിന്ന് വിവാഹം കഴിച്ചവരായിരുന്നു എന്നും, ലവ് ജിഹാദ് പറഞ്ഞ് വരുന്നവർ അന്ന് ഇല്ലാതിരുന്നതിനാലാണ് അവർക്ക് ഒന്നിക്കാൻ കഴിഞ്ഞതെന്നും മല്ലിക സാരാഭായ് പറഞ്ഞു. തിരുവനന്തപുരത്ത് ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
"എൻറെ അച്ഛനും അമ്മയും രണ്ടു മതത്തിൽ പെട്ടവരാണ്. എൻ്റെ അപ്പൂപ്പനും അമ്മൂമ്മയും രണ്ടു മതത്തിൽ പെട്ടവരാണ്. അന്നൊന്നും വ്യത്യസ്ത മതത്തിൽ നിന്ന് കല്യാണം കഴിക്കുമ്പോൾ ലവ് ജിഹാദ് എന്ന് പറഞ്ഞ് ആരും വരില്ലായിരുന്നു. ഇന്ന് അങ്ങനെയല്ല. ഇന്ന് ലൗ ജിഹാദ് എന്ന് പറഞ്ഞു ഒരു കൂട്ടർ വരും",
മല്ലിക സാരാഭായ് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ദ ക്യു ഇന്ന് ആദ്യം കൊടുത്ത ഫേസ്ബുക്ക് കാർഡിൽ 'ഇന്ന് ലവ് ജിഹാദ് ഉണ്ട്' എന്ന് മല്ലിക സാരാഭായ് പറഞ്ഞതായി രേഖപ്പെടുത്തിയത് തെറ്റാണ്, മല്ലിക സാരാഭായിയുടെ ഹിന്ദിയിലുള്ള പ്രസംഗം തെറ്റായി പരിഭാഷപ്പെടുത്തിയതിൽ ഖേദം പ്രകടിപ്പിക്കുന്നു.
തെറ്റായ കാർഡ് ദ ക്യു തന്നെ ഫേസ്‌ബുക്കിൽ നിന്ന് റിമൂവ് ചെയ്തിരുന്നു.