ക്ലബ് എന്നത് മോശം വാക്കല്ല, ഇല്ലാത്ത അര്‍ത്ഥം കണ്ടെത്തി വ്യാഖ്യാനിക്കരുത്; കെ.ബി. ഗണേഷ് കുമാറിനോട് ഇടവേള ബാബു

ക്ലബ് എന്നത് മോശം വാക്കല്ല, ഇല്ലാത്ത അര്‍ത്ഥം കണ്ടെത്തി വ്യാഖ്യാനിക്കരുത്; കെ.ബി. ഗണേഷ് കുമാറിനോട് ഇടവേള ബാബു

ക്ലബ് എന്നത് മോശം വാക്കല്ലെന്ന് നടനും 'അമ്മ' ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു. ക്ലബ് എന്നതിന് മനസില്‍ പോലും ചിന്തിക്കാത്ത അര്‍ത്ഥം കണ്ടെത്തി വ്യാഖ്യാനിക്കുകയാണെന്നും ഇടവേള ബാബു പറഞ്ഞു. അമ്മ സംഘടന ക്ലബ് ആണെങ്കില്‍ താന്‍ അതില്‍ നിന്ന് രാജിവെക്കുമെന്ന് കെബി ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. ഇതിന് മറുപടി നല്‍കികൊണ്ടാണ് ഇടവേള ബാബു രംഗത്തെത്തിയത്.

ക്ലബ് എന്നത് ഒരു മോശം വാക്കായി താന്‍ കരുതുന്നില്ല. ഏതെങ്കിലും ഒരു പ്രത്യേക താത്പര്യത്തിനോ പ്രവര്‍ത്തനങ്ങള്‍ക്കോ ആയി സമര്‍പ്പിതമായ സംഘടനയെ ക്ലബ് എന്ന് പറയാം. ആ അര്‍ത്ഥത്തില്‍ 'അമ്മ'യെ ഒരു ക്ലബ് ആയി കാണുന്നതില്‍ തെറ്റില്ലെന്നാണ് ഇടവേള ബാബു പറഞ്ഞത്.

ആ അര്‍ത്ഥത്തില്‍ അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ട് നടത്തുന്ന ഒരു പ്രസ്ഥാനം എന്ന നിലക്ക് 'അമ്മ' ഒരു ക്ലബ്ബ് തന്നെയല്ലേ? അത്രയേ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളൂ എന്നും അദ്ദേഹം ചോദിച്ചു.

ചാരിറ്റബിള്‍ സൊസൈറ്റി ആക്റ്റ് പ്രകാരം ആണ് 'അമ്മ' രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് എന്ന് താങ്കള്‍ തന്നെ പറഞ്ഞുവല്ലോ. ഇവിടുത്തെ എല്ലാ ക്ലബ്ബുകളും രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും ചാരിറ്റബിള്‍ സൊസൈറ്റി ആക്റ്റ് പ്രകാരം ആണ് എന്നതും താങ്കള്‍ക്ക് അറിയാമായിരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. അല്ലാതെ മനസ്സില്‍ പോലും ചിന്തിക്കാത്ത ഒരു അര്‍ത്ഥം കണ്ടെത്തി ചീട്ടു കളിക്കുവാനും, മദ്യപിക്കുവാനുമുള്ള വേദിയായി ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ല.

ഏറ്റവും അധികം ജനങ്ങളെ സഹായിക്കുകയും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന ലയണ്‍സ് ക്ലബ്ബ്, റോട്ടറി ക്ലബ്ബ് തുടങ്ങി ഈ ശ്രേണിയില്‍പ്പെട്ട പ്രസ്ഥാനങ്ങളെയും ഒട്ടും വില കുറച്ചല്ലല്ലോ നമ്മള്‍ കാണുന്നത്. അപ്പോള്‍ 'അമ്മ' ഒരു ക്ലബ്ബിന്റെ നിലവാരത്തിലേക്ക് താഴരുത് എന്ന് താങ്കള്‍ പറഞ്ഞത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാവുന്നില്ലെന്നും ഇടവേള ബാബു പറഞ്ഞു.

വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തതിലും ഇടവേള ബാബു പ്രതികരിച്ചു. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തില്‍ നില്‍ക്കുന്ന ഒരാള്‍ക്കെതിരെ നമ്മള്‍ എന്ത് നടപടി ആണ് എടുക്കേണ്ടതെന്നാണ് ഇടവേള ബാബു ചോദിച്ചത്.

ഇഡി അറസ്റ്റു ചെയ്തു ജയിലില്‍ അടച്ച ബിനീഷ് കൊടിയേരിക്കെതിരെ കേസില്‍ വിധി വരുന്നത് വരെ ഒരു സസ്‌പെന്ഷന്‍ പോലും എടുക്കരുതെന്ന് എടുത്ത നിലപാടിനോടൊപ്പം നിന്ന ആളല്ലേ താങ്കളും. പിന്നെ ഇപ്പൊള്‍ എന്താണ് ഇരട്ട നീതി. ജഗതി ശ്രീകുമാറിനെതിരെയും, പ്രിയങ്കക്കെതിരെയും കേസ് വന്നപ്പോഴും താങ്കള്‍ ഉള്‍പ്പെട്ടിരുന്ന മുന്‍കാല കമ്മിറ്റിയും ഇതേ നിലപാടുകള്‍ തന്നെയല്ലേ എടുത്തതെന്നും ഇടവേള ബാബു ചോദിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in