കോഴിക്കോട് പൊതുസ്ഥലത്ത് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം, ഭര്‍ത്താവ് നിധീഷ് പൊലീസ് പിടിയില്‍

കോഴിക്കോട് പൊതുസ്ഥലത്ത് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം, ഭര്‍ത്താവ് നിധീഷ് പൊലീസ് പിടിയില്‍

പൊതുസ്ഥലത്ത് വീട്ടമ്മയെ ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവ് പൊലീസ് പിടിയില്‍. കോഴിക്കോട് എരഞ്ഞിപ്പാലം കാട്ടുവയല്‍ കോളനിയിലെ നിധീഷ് ആണ് പിടിയിലായത്. വയനാട്ടില്‍ വെച്ചാണ് ഇയാളെ നടക്കാവ് പൊലീസ് പിടികൂടിയത്. സംഭവശേഷം ഒളിവില്‍ പോയ ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.

ഭര്‍തൃ പീഡനത്തിനെതിരെ നിരവധി തവണ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് യുവതി ശ്യാമിലി ദ ക്യുവിനോട് പറഞ്ഞിരുന്നു. താന്‍ നടത്തിവരുന്ന മത്സ്യക്കടയുടെ മുന്നില്‍ വെച്ചാണ് ഭര്‍ത്താവ് ശ്യാമിലിയെ ക്രൂരമായി മര്‍ദ്ദിച്ചത്. മീന്‍ തട്ട് തട്ടി തെറിപ്പിക്കുകയും അടുത്തുള്ള സ്‌കൂട്ടര്‍ മറിച്ചിടുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

യുവതിയുടെ മുഖത്ത് ആസിഡൊഴിക്കുമെന്നും കൊല്ലുമെന്നും കൂടെയുള്ളവരെ പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 2000 രൂപ ആവശ്യപ്പെട്ടത് നല്‍കാതിരുന്നതോടെയാണ് മീന്‍ കടയിലെത്തി ഭര്‍ത്താവ് മര്‍ദിച്ചതെന്നാണ് യുവതി പറഞ്ഞത്.

ഒരുപാട് തവണ തനിക്കെതിരെ അതിക്രമമുണ്ടായി. 13 പരാതി നല്‍കി. ഏതെങ്കിലുമൊരു പരാതിയില്‍ പോലീസ് നടപടി എടുത്തിരുന്നെങ്കില്‍ ഇന്ന് തന്നെ റോഡിലിട്ട് നായയെ അടിക്കുന്നതു പോലെ അടിക്കില്ലായിരുന്നു. ഒക്ടോബര്‍ 14നും പരാതി നല്‍കിയിരുന്നു. അടിക്കുകയും വയറില്‍ ചവിട്ടുകയും ചെയ്തിരുന്നു. അനങ്ങാന്‍ പോലും പറ്റുന്നുണ്ടായിരുന്നില്ല. ആ പരാതിയില്‍ പോലീസ് ഇന്നേ വരെ നടപടിയെടുത്തില്ല. മക്കള്‍ വിളിച്ച് അറിയിച്ചപ്പോള്‍ അമ്മയും അച്ഛനും എത്തി ചോദ്യം ചെയ്തു. അവരെയും മര്‍ദ്ദിച്ച് വീട്ടില്‍ നിന്നും പുറത്താക്കി. എന്നിട്ടും നടക്കാവ് പോലീസ് നിധീഷിനെതിരെ നടപടിയെടുത്തില്ല. മൊഴിയെടുക്കാന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ എത്തണമെന്നാണ് പോലീസ് ആവശ്യപ്പെടുന്നതെന്ന് ശ്യാമിലി ആരോപിക്കുന്നു. പോലീസിന് മുന്നിലിട്ട് പോലും തന്നെ മര്‍ദ്ദിക്കുമെന്ന് ഭയമുള്ളതിനാല്‍ പോയില്ലെന്നും ശ്യാമിലി ദ ക്യുവിനോട് പറഞ്ഞിരുന്നു.

12 വര്‍ഷമായി നിരന്തരം പീഡനം ഏല്‍ക്കുകയായിരുന്നെന്ന് ശ്യാമിലി പറഞ്ഞിരുന്നു. ഒരു തവണ കോടതിയെ സമീപിച്ചു. ഭാര്യയേയും കുട്ടികളേയും പിരിയാന്‍ കഴിയില്ലെന്നും മാപ്പ് പറയുകയും ചെയ്തപ്പോള്‍ കേസ് പിന്‍വലിച്ച് ഒത്തുതീര്‍പ്പാക്കി. അമിത മദ്യാപാനിയായ നിധീഷ് അകാരണമായി മര്‍ദ്ദിക്കുന്നുവെന്ന് ശ്യാമിലി പരാതിപ്പെടുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അനാട്ടമി വിഭാഗത്തില്‍ അറ്റന്‍ഡറായി ജോലി ചെയ്യുകയാണ് നിധീഷ്. മൂന്ന് പെണ്‍കുട്ടികളാണ് ശ്യാമിലിക്ക്. 12 ഉം 10 ഉം 7 ഉം വയസ്സുള്ളവര്‍. ഭര്‍തൃവീട്ടില്‍ നിന്നും മര്‍ദ്ദനം ഏല്‍ക്കുന്നത് പതിവായപ്പോള്‍ കക്കോടിയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങി. പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ മധ്യസ്ഥ ചര്‍ച്ച നടത്തി വിടുകയായിരുന്നുവെന്ന് ശ്യാമിലി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in