സംസ്ഥാനത്ത് നാല് ദിവസം അതിതീവ്ര മഴ; കനത്ത മഴയില്‍ അഞ്ച് വീടുകള്‍ പൂര്‍ണമായും 55 വീടുകള്‍ ഭാഗികമായും തകര്‍ന്നു

സംസ്ഥാനത്ത് നാല് ദിവസം അതിതീവ്ര മഴ; കനത്ത മഴയില്‍ അഞ്ച് വീടുകള്‍ പൂര്‍ണമായും 55 വീടുകള്‍ ഭാഗികമായും തകര്‍ന്നു

സംസ്ഥാനത്തെ മഴക്കെടുതി അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാ വിഭാഗങ്ങളിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കനത്ത മഴയില്‍ സംസ്ഥാനത്ത് അഞ്ച് വീടുകള്‍ പൂര്‍ണമായും 55 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി മുഖ്യമന്ത്രി അറിയിച്ചു.

അടുത്ത നാല് ദിവസം സംസ്ഥാനത്ത് അതിതീവ്ര മഴ ഉണ്ടാകുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിനാല്‍ എല്ലാ ഭാഗങ്ങളിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇന്നലെ വൈകിട്ട് മുതല്‍ തെക്കന്‍ കേരളത്തില്‍ വ്യാപക മഴയാണ് ലഭിക്കുന്നത്. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലുമാണ് മഴ ശക്തമായത്. നാളെ കഴിഞ്ഞ് വടക്കന്‍ മേഖലകളിലും മഴ വ്യാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പൊതു അവധിയും പ്രഖ്യാപിച്ചു.

ദേശീയ ദുരന്തനിവാരണ സേനയുടെ നാല് സംഘങ്ങള്‍ മുന്‍കൂറായി ഇടുക്കി, കോഴിക്കോട്, വയനാട്, തൃശൂര്‍ ജില്ലകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. എന്‍.ഡി.ആര്‍.എഫിന്റെ നാല് അധിക സംഘങ്ങളെകൂടി സംസ്ഥാനത്ത് എത്തിക്കും.

കെ.എസ്.ഇ.ബിയുടെ വലിയ അണക്കെട്ടുകളില്‍ നിന്ന് വെള്ളം തുറന്നുവിടേണ്ട സാഹചര്യം ഇപ്പോഴില്ല. അതേസമയം ജലസേചന വകുപ്പിന്റെ 17 അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തുവിട്ടിട്ടുണ്ട് എന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in